Publish Date: Thu, 07 May 2020 (15:21 IST)
Updated Date: Thu, 07 May 2020 (15:23 IST)
കൊവിഡ് വ്യാപനത്തെ തുടർന്ന് വിദേശരാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള ഇന്ത്യയുടെ വന്ദേ ഭാരത് മിഷന് തുടക്കമായി. നെടുമ്പാശ്ശേരിയില്‍ നിന്ന് അബുദാബിയിലേക്കും, കരിപ്പൂരില്‍ നിന്ന് ദുബായിലേക്കും വിമാനങ്ങള്‍ ഉടനെത്തുമെന്നാണ് റിപ്പോർട്ട്. നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾ കൊവിഡ് പരിശോധനയ്ക്കും, മറ്റ് സുരക്ഷാ ക്രമീകരണങ്ങള്‍ക്കുമായി 5 മണിക്കൂര്‍ മുമ്പേ റിപ്പോട്ട് ചെയ്യണം എന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
12 അംഗ ക്യാബിൻ ക്രൂവാണ് കൊച്ചിയിൽ നിന്നും അബുദാബിയിലേക്ക് പുറപ്പെട്ടത്. പേടിയില്ലെന്നും സുരക്ഷാ മുൻകരുതലുകൾ എല്ലാം പൂർത്തിയാക്കിയെന്നും ക്യാബിൻ അംഗങ്ങൾ പറഞ്ഞു. അതേസമയം പ്രവാസികളെ സ്വീകരിക്കുന്നതിന്റെ ഭാഗമായി കർശന നിയന്ത്രണങ്ങളാണ് വിമാനത്താവളങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
വിമാനത്തിൽ നിന്ന് 30 പേർ വീതമുള്ള സംഘങ്ങൾ ആയിട്ടാവും യാത്രക്കാരെ ഇറക്കുക. ഇവരുടെ പരിശോധന പൂർത്തിയാക്കിയ ശേഷമായിരിക്കും അടുത്ത ബാച്ച് ഇറങ്ങുക.തുടർന്നുള്ള പരിശോധനയിൽ രോഗ ലക്ഷണം ഉള്ളവരെ കൊവിഡ് കെയർ സെന്ററിലേക്ക് മാറ്റാനാണ് തീരുമാനം. മറ്റുള്ളവരെ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റും. പോലീസ് അകമ്പടിയോടെയാകും വാഹനങ്ങൾ പോകുക.