Publish Date: Wed, 13 May 2020 (17:33 IST)
Updated Date: Wed, 13 May 2020 (17:36 IST)
ലോക് ഡൗണായതിനാൽ വീട്ടിൽ ഇരുത്തം തുടങ്ങിയപ്പോൾ വീട്ടിലെ ടിവിക്കും ഫാനിനും ഒക്കെ റെസ്റ്റ് ഇല്ലാതായി, കെ എസ് ഇ ബിയിൽ നിന്ന് കറണ്ട് ബില്ല് വന്നപ്പോൾ കണ്ണ് തള്ളുകയും ചെയ്‌തു. ഇതാണ് ശരാശരി മലയാളിയുടെ ഇപ്പോഴത്തെ അവസ്ഥ. വൈദ്യുതി ബില്ല് വര്‍ദ്ധിക്കുന്നതിനെതിരെ വ്യാപകമായി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വിശദീകരണവുമായി കെഎസ്ഇബി രംഗത്തെത്തിയിരിക്കുന്നു. ഫേസ്ബുക്ക് പേജിലാണ് കെഎസ്ഇബി വിശദീകരണക്കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ലോക്ക്ഡൗണിനു മുമ്പ് ടിവി ഉപയോഗിച്ചിരുന്നത് നാലോ അഞ്ചോ മണിക്കൂര്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ അത് 15 മണിക്കൂറോളമായി. ടിവി കാണുന്നതിന് മാത്രം ഒരു ദിവസം ഏറ്റവും കുറഞ്ഞത് രണ്ടു യൂണിറ്റ് കറണ്ടാവും (ലൈറ്റും ഫാനും ഉള്‍പ്പടെ). കിടപ്പുമുറിയില്‍ ഒരു ഫാന്‍ 8 മണിക്കൂര്‍ പ്രവര്‍ത്തിക്കുമ്പോള്‍ അര യൂണിറ്റ് ആയി. റെഫ്രിജറേറ്റര്‍ ഒരു ദിവസം മുക്കാല്‍ യൂണിറ്റ് മുതല്‍ ഒരു യൂണിറ്റ് വരെ ഉപയോഗിക്കും. കംപ്രസ്സര്‍ കേടാണെങ്കില്‍ അത് അതിലും കൂടുതലാകും. പിന്നെ അത്യാവശ്യം മറ്റുപകരണങ്ങള്‍ കൂടിയാകുമ്പോള്‍ ഇടത്തരം വീടുകളില്‍ ഒരു ദിവസം നാല് യൂണിറ്റ് ഉപയോഗം ആയി.
60 ദിവസത്തെ ഉപയോഗം ശരാശരി 4 യൂണിറ്റ് വച്ച് കണക്കാക്കിയാല്‍ 240 യൂണിറ്റ്. രണ്ടുമാസം കൊണ്ട് 240 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്കാണ് സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നത്. ശ്രദ്ധയോടെ നിയന്ത്രിച്ച് ഉപയോഗിക്കാതെ, ഉപയോഗം 240 യൂണിറ്റ് കടന്നു പോയാല്‍ സബ്സിഡിക്ക് പുറത്താവുകയും ബില്‍ തുക കൂടുകയും ചെയ്യും.