Publish Date: Wed, 17 Oct 2018 (13:44 IST)
Updated Date: Wed, 17 Oct 2018 (13:46 IST)
അലൻസിയറിനെതിരെ നടി ദിവ്യ ആരോപിച്ച ആരോപണങ്ങൾ സത്യസന്ധമാണെന്ന് സംവിധായകൻ ജുബിത്ത് നംമ്പ്രാടത്ത്. ആഭാസത്തിന്റെ സംവിധായകനാണ് ജുബിത്ത്. ആഭാസത്തിന്റെ സെറ്റിൽ വെച്ചാണ് തനിക്ക് ലൈംഗികാതിക്രമം നേരിടേണ്ടി വന്നതെന്ന് ദിവ്യ അറിയിച്ചിരുന്നു. ദിവ്യയുടെ ആരോപണങ്ങളെല്ലാം സത്യമാണെന്ന് ജുബിത് ഫേസ്ബുക്ക് കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ദിവ്യ ഗോപീനാഥ് എഴുതിയ വാക്കുകളും, പറഞ്ഞ വാക്കുകളും നൂറ് തവണ ശരിയാണെന്ന് ആവർത്തിച്ചു കൊള്ളട്ടെ. അവൾക്കൊപ്പം തന്നെയാണ് ആഭാസത്തിൽ വർക്ക് ചെയ്ത ഏതൊരു തെളിവുള്ള ബോധവും.
ആഭാസത്തിന്റെ സെറ്റ് വളരെ രസകരമായിരുന്നു എന്നും, എല്ലാരും എല്ലാരുടെയും മുറികളിൽ പോകാറുണ്ടെന്നും, എല്ലാവരും മദ്യപിക്കാറുണ്ടെന്നും, മദ്യ ലഹരിയിൽ തെറ്റു പറ്റി പോയെന്നും, വാതിലിൽ ചവിട്ടിയില്ല കൊട്ടിയതേ ഉള്ളൂ എന്നും, ദിവ്യ പറയുന്നത് പൂർണമായും ശരിയല്ലെന്നുമുള്ള അലൻസിയറുടെ വാദങ്ങൾ വായിച്ചു, മലയാള മനോരമയുടെ ന്യൂസ് ടീവി പേജിൽ.
സെറ്റ് രസകരമായത്, വാർപ്പുമാതൃകകൾക്ക് പിറകെ പോകാതെ നിൽക്കുന്ന ഒരു വലിയ ടീം ഉണ്ടായിരുന്നത് കൊണ്ടാണ്. പ്രൊഡ്യൂസറുടെയും, പ്രൊഡക്ഷൻ ടീമിന്റെയും, direction ടീമിലെ ഓരോരുത്തരുടെയും, ക്യാമറ ടീമിൻെറയും, നടീ നടന്മാരുടേയും, മറ്റെല്ലാവരുടെയും നിതാന്ത പരിശ്രമം കൊണ്ടു കൂടിയാണ്. അലൻസിയർ ചെയ്തത് ഇങ്ങനെ ഒരു ചുറ്റുപാടിന്റെ വ്യക്തമായ മുതലെടുപ്പാണ്.
Costume ഡിസൈനർക്കും, അസിസ്റ്റന്റ് ഡയറക്ടറുമാർക്കും, അന്യോന്യം സുഹൃത്തുക്കൾക്കും, നടിമാരുടെയോ, മറ്റു സ്ത്രീ technician'മാരുടെയോ മുറികളിൽ പോകാൻ വേറെ പ്രോട്ടോകോൾ ഒന്നും ആലോചിക്കേണ്ടതില്ല. പ്രസ്തുത സ്ത്രീയുടെ അനുവാദം മതിയാകും. പക്ഷെ മദ്യപിച്ചു, വ്യക്തമായ ഉദ്ദേശത്തോടെ, അസമയത്ത് വാതിലിൽ കൊട്ടുന്നത്, തുറക്കാതെ വരുമ്പോൾ നിർത്താതെ കൊട്ടി കൊണ്ടിരിക്കുന്നത് predator മനോഭാവമല്ലാതെ പിന്നെന്താണ്? അടക്കാൻ മറന്ന് പോയ വാതിലിലൂടെ കയറി വന്ന് ബ്ലാന്കെറ്റിനടിയയിൽ കയറുന്നത് ഏത് തരത്തിലുള്ള മനോഭാവമാണ്?
മദ്യം ഇവിടെ വില്ലനല്ല. വില്ലൻ, മദ്യപാനിയുടെ ഉദ്ദേശങ്ങളാണ്. മദ്യപിച്ചു എന്നത് ഭാവിയിൽ മാപ്പ് പറയാൻ ഒരു കാരണം മാത്രം. സമീപ ഭാവിയിൽ തന്നെ ഇതെത്ര പേരിൽ നമ്മൾ കണ്ടിരിക്കുന്നു.
സൂപ്പർ താരങ്ങൾ സെറ്റുകളിൽ കാണിച്ചു കൂട്ടുന്ന തോന്ന്യാസങ്ങളെ ആരാധനാമനോഭാവത്തോടെ കാണുന്ന ഏതൊരു വ്യക്തിയും ചെന്ന് വീഴുന്ന പടുകുഴിയിലാണ് അലൻസിയറും വീണിരിക്കുന്നത്. ഇന്ന് അലൻസിയർ, നാളെ ആ സൂപ്പർ താരങ്ങളാകട്ടെ.
ഇന്നലത്തെ ന്യൂസ് 18 ചർച്ചയിൽ ഫോണിൽ വിളിച്ചു ബന്ധപ്പെട്ട റിപ്പോർട്ടർ ചോദിച്ചു, നിങ്ങൾ ഇത് അറിഞ്ഞപ്പോൾ എന്ത് ചെയ്തുവെന്ന്. അറിഞ്ഞപ്പോൾ ചെയ്യാൻ കഴിയുന്നത് ചെയ്‌തു എന്നാണ് ഉത്തരം. വളരെ സഭ്യതയോടെ താക്കീത് ചെയ്‌തു. അയാളെ മേയ്ക്കാൻ വേണ്ടി മാത്രം ഒരു അസിസ്റ്റൻറ് ഡയറക്ടറെ വെക്കേണ്ടി വന്നു. അയാൾ എവിടെ പോകുന്നു, ഏതു മുറിയിൽ, അവിടെ ആരൊക്കെയുണ്ട് തുടങ്ങിയ ഇൻസ്പെക്ഷന് മാത്രമായി ഒരാൾ. അയാളുടെ തുടർന്നുള്ള പ്രവർത്തികളെ ഒരു പരിധി വരെ നയപരമായി തടയാൻ ഇത് സഹായിച്ചിരുന്നു. 3 കോടിക്ക് മീതെ മുടക്ക് മുതലുണ്ടായ ഒരു സിനിമയാണ് ആഭാസം. അത് സമയത്തു തീർക്കുക എന്നുള്ളതിനായിരുന്നു മുൻതൂക്കം. ആദ്യ സംവിധാന സംരംഭം ആയത് കൊണ്ട്, അതിന്റെ പരിചയകുറവും ഇതിന്റെ കൂടെ ചേർത്തു വായിക്കാം.
ഇപ്പോൾ എല്ലാവരും എല്ലാം അറിഞ്ഞു. എന്നിട്ടു നിങ്ങൾ എന്ത് ചെയ്യുന്നു എന്ന് ഞാൻ തിരിച്ചു ചോദിക്കട്ടെ?
അലൻസിയറെ താക്കീത് ചെയ്തതിന്റെ ഫലമായിട്ടാവാം, തുടർന്ന് ഷോട്ടുകൾക്കിടയിലെ ഒട്ടും പ്രൊഫഷണൽ അല്ലാത്ത സ്വഭാവങ്ങൾ. Schedule ഗ്യാപ് കഴിഞ്ഞു വരുമ്പോൾ മുടി പറ്റയടിച്ചു വന്ന്, continuity'യെ കാറ്റിൽ പറത്തുക. ചോദിക്കുമ്പോൾ "നിങ്ങളുടെ ഈ ഒരു പടം മാത്രമല്ലല്ലോ, എനിക്ക് വേറെയും പടങ്ങളില്ലേ" എന്നു തിരിച്ചു ചോദിക്കുക. കോമ്പിനേഷൻ സീനുകളിൽ ഡയലോഗിന് പകരം തെറി പറയുക, ചോദിക്കാൻ ചെല്ലുമ്പോൾ "ആഭാസമല്ലേ, അപ്പോൾ ഇങ്ങനെ ഒക്കെ ആകാം" എന്ന് പറയുക. ഒരു വിധത്തിലാണ് പുള്ളിക്കാരന്റെ സീനുകൾ, ഞങ്ങൾക്ക് വേണ്ട രീതിയിൽ ഒന്ന് തീർത്തെടുത്തത്.
അലൻസിയറുടെ ആക്രമണം നേരിട്ട ഏക സ്ത്രീയല്ല ദിവ്യ. ദിവ്യയുടെ തുറന്ന് പറച്ചിലിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനോടൊപ്പം, മറ്റുള്ളവർ അവരവരുടെ സമയമെടുത്ത് പുറത്ത് വരും എന്ന് പ്രത്യാശിക്കട്ടെ.