Publish Date: Mon, 03 Jun 2019 (18:41 IST)
Updated Date: Mon, 03 Jun 2019 (18:42 IST)
വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നു ആരോപണം കൂടുതല്‍ ശക്തമായതോടെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് ക്രൈംബ്രാഞ്ച്.
അന്വേഷണം വേഗം പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കുക കൂടി ചെയ്‌തതോടെ ബാലുവിന്റെ യാത്രയുടെ വിവരങ്ങള്‍ പരിശോധിക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.
പള്ളിപ്പുറത്ത് വെച്ചാണ് ബാലുവിന്റെ കാര്‍ അപകടത്തില്‍ പെട്ടത്. ഇവിടെ വീണ്ടും പരിശോധന നടത്തും. കാറിന്റെ മുന്‍സീറ്റിലെ ചോരപ്പാടുകള്‍ അപകടശേഷം ഒരാള്‍ തുടച്ചു മാറ്റിയെന്ന ദൃക്സാക്ഷിയുടെ മൊഴികളും പരിശോധിക്കും. പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്നടക്കം കൂടുതല്‍ തെളിവുകള്‍ ശേഖരിക്കും.
അതേസമയം, ബാലഭാസ്‌കറിന്റെ പിതാവ് കെസി ഉണ്ണിയുടെ മൊഴി ക്രൈംബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തി. അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് അദ്ദേഹം ക്രൈംബ്രാഞ്ചിനു മൊഴി നല്‍കി. ഡിവൈഎസ്പി ഹരികൃഷ്ണനാണ് അന്വേഷണ ചുമതല.