Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരിടവേളയ്ക്ക് ശേഷം നല്ലൊരു സിനിമ കണ്ടു! - കെ ടി ജലീല്‍

സുഡാനി അടിപൊളിയാ...

ഒരിടവേളയ്ക്ക് ശേഷം നല്ലൊരു സിനിമ കണ്ടു! - കെ ടി ജലീല്‍
, വ്യാഴം, 29 മാര്‍ച്ച് 2018 (11:03 IST)
സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തെ അഭിനന്ദിച്ച് മന്ത്രി കെ ടി ജലീല്‍. എന്റെ നാട്ടിലും ഇതുപോലുള്ളവര്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആ ആഗ്രഹമാണ് ഈ സിനിമയിലൂടെ പൂവണിഞ്ഞിരിക്കുന്നതെന്ന് ജലീല്‍ പറഞ്ഞു.
 
കെ ടി ജലീലിന്റെ വാക്കുകള്‍:
 
" സുഡാനി From നൈജീരിയ " കാണാതെ പോകരുത് ..
 
ഒരിടവേളക്ക് ശേഷം നല്ലൊരു സിനിമ കണ്ടു . ഫുട്ബോളിനെ പ്രാണനെപ്പോലെ കരുതുന്ന ഒരു നാടിന്റെ കഥ പറയുകയാണ് യുവ സംവിധായകൻ സക്കറിയ . സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും നിർവ്വഹിച്ചിരിക്കുന്നതും അദ്ദേഹം തന്നെയാണ് . നൻമ നിറഞ്ഞ മനസ്സിൽ നിന്നേ ഇങ്ങിനെയൊരു ഇതിവൃത്തം രൂപം കൊള്ളൂ . എന്റെ നാട്ടുകാരൻ കൂടിയായ സക്കരിയ്യയെ ഓർത്ത് അഭിമാനം കൊള്ളുന്നു . സ്നേഹം വേണ്ടുവോളം നൈജീരിയക്കാരൻ സുഡുവിന് പകർന്ന് നൽകിയ ഉമ്മയുടെ കണ്ണുനീരിന് മജീദിന്റെ മനസ്സിൽ വറ്റാത്ത കാരുണ്യത്തിന്റെ ആൽമരം നട്ട് പ്രത്യുപകാരം ചെയ്യുന്ന രംഗത്തോടെ അവസാനിക്കുന്ന ഈ ചലചിത്രകാവ്യം രാജ്യാതിർത്തികൾക്ക് അപ്പുറത്താണെങ്കിലും മനുഷ്യന്റെ ദു:ഖങ്ങൾക്ക് ഒരേ നിറവും മണവുമാണെന്ന് നമ്മെ ബോദ്ധ്യപ്പെടുത്തുന്നു .
 
മതവും ഭാഷയും ദേശവും വർണ്ണവും നിഷ്കളങ്കരായ സാധാരണക്കാരിൽ അടുപ്പത്തിന്റെ ഭൂമിക സൃഷ്ടിക്കാനുതകുന്ന രാസത്വരകങ്ങളാകുന്നത് എങ്ങിനെയെന്ന് അതിമനോഹരമായി ഒപ്പിയെടുത്തിട്ടുണ്ട് ഈ ചലചിത്രം .
 
വേണ്ടായിരുന്നു എന്ന് തോന്നിയ ഒരു സീനോ സംഭാഷണമോ "സുഡാനി From നൈജീരിയ" യിൽ ഇല്ല . പ്രാദേശിക സംസ്കൃതിയുടെ ഉൾക്കാമ്പ് തൊട്ട് കൊണ്ട് തന്നെ ദേശീയ അന്തർദേശീയ ഉത്ഗ്രഥനവും മാനവിക ഐക്യവും വാനോളം ഉയർത്തിപ്പിടിക്കാനും ഈ കലാസൃഷ്ടിക്ക് കഴിഞ്ഞിട്ടുണ്ട് . പല സ്ഥലങ്ങളിലും പ്രതിഭകളെ ആദരിക്കാൻ അവസരം കിട്ടുമ്പോൾ മോഹിച്ച് പോയിട്ടുണ്ട് , എന്റെ നാട്ടിലും ഇതുപോലുള്ളവർ ഉണ്ടായിരുന്നെങ്കിൽ എന്ന് . ആ ആഗ്രഹമാണ് ഈ സിനിമയിലൂടെ പൂവണിഞ്ഞിരിക്കുന്നത് . സക്കറിയ , അനീഷ് ജി മേനോൻ , നജീബ് കുറ്റിപ്പുറം , ഉണ്ണിനായർ , രാജേഷ് , ബീരാൻ , അമീൻഅസ്ലം , അനൂപ് മാവണ്ടിയൂർ , ഷാനമോൾ , ജുനൈദ് തുടങ്ങി വളാഞ്ചേരിക്കാരായ എത്ര പേരാണ് അണിയറയിലും അരങ്ങത്തും . സൗബിൻ ഉൾപ്പടെ ഒരാളും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടില്ല . എല്ലാവരും ജീവിക്കുകയായിരുന്നു . പിരിയാത്ത "ചങ്ങായ്ച്ചി" കളായി ഉമ്മവേഷമിട്ട സാവിത്രി ശ്രീധരനും സരസ ബാലുശ്ശേരിയും പിടിച്ചിറക്കിയാലും മനസ്സിൽ നിന്ന് ഒരുപാട് കാലത്തേക്ക് പോവില്ല . സുഡാനിയായി സാമുവൽ ഹൃദ്യമായിത്തന്നെ തന്റെ റോൾ ചെയ്തു. 
 
ഒരു നിർമ്മാതാവില്ലെങ്കിൽ സിനിമക്ക് ജന്മമില്ല . സക്കരിയ്യയുടെ ആഗ്രഹം സഫലമാക്കാൻ പ്രതിബദ്ധതയോടെ മുന്നോട്ട് വന്ന സമീർ താഹിറും ഷൈജു ഖാലിദും പ്രത്യേകം പ്രശംസയർഹിക്കുന്നു . തിരക്കഥയിലും സംഭാഷണത്തിലും സക്കറിയക്ക് കൂട്ടായ മുഹ്സിൻ പെരാരിയും ശ്രദ്ധിക്കപ്പെടേണ്ട എഴുത്തുകാരനാണ് . നയനസുന്ദരവും ശ്രവണമധുരവും ഹൃദയഹാരിയുമായ അനുഭവമാക്കി "സുഡാനി From നൈജീരിയ" യെ മാറ്റിയ എല്ലാ കലാകാരി കലാകാരൻമാർക്കും ഒരായിരം അഭിനന്ദനങ്ങൾ .

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റേഡിയോ ജോക്കിയുടെ കൊലപാതകം; പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവിന്റെ ക്വട്ടേഷന്‍!