Publish Date: Sat, 12 Jan 2019 (09:22 IST)
Updated Date: Sat, 12 Jan 2019 (09:24 IST)
താന്‍ പറയാത്ത കാര്യങ്ങൾ തന്റെ വാചകത്തോട് ചേർത്തുവെച്ച് നുണപ്രചരണം നടത്തിയ സംഘികൾക്കെതിരെ ആഞ്ഞടിച്ച് ശ്രീകുമാരൻ തമ്പി. ഒരിടത്തും പറയാത്ത കാര്യങ്ങള്‍ സംഘപരിവാറുകാര്‍ തന്റെ പേരില്‍ നവമാധ്യമങ്ങളിലടക്കം പ്രചരിപ്പിക്കുന്നുവെന്നാണ് തമ്പി ആരോപിക്കുന്നത്.
ഇതാണോ തന്റെയൊക്കെ ഹിന്ദുത്വം എന്നും അദ്ദേഹം ചോദിച്ചു. ബംഗാളും ത്രിപുരയും കേരളത്തില്‍ ആവര്‍ത്തിക്കാമെന്ന് സംഘപരിവാര്‍ സ്വപ്നം കാണേണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങള്‍ എത്ര കൂകി വിളിച്ചാലും മലയാളികള്‍ മാറാന്‍ പോകുന്നില്ല. മേക്കപ്പിട്ട് ക്ഷേത്രത്തില്‍ കയറിയതിനെ മാത്രമേ താന്‍ എതിര്‍ത്തുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശ്രീകുമാരന്‍ തമ്പിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഞാന്‍ പറയാത്ത കാര്യങ്ങള്‍ എന്റെ ഒരു വാചകത്തോട് കൂട്ടിയൊട്ടിച്ച് നുണപ്രചാരണം നടത്തുന്നരീതി സംഘികള്‍ അവസാനിപ്പിക്കണം .ഇതാണോ നിന്റെയൊക്കെ ഹിന്ദുത്വം ?.എന്റെ ഫേസ് ബുക് പോസ്റ്റില്‍ പിണറായി എന്ന പേരോ കേരളസര്‍ക്കാര്‍ എന്ന വാക്കോ ഞാന്‍പറഞ്ഞിട്ടില്ല . മാന്യമായി ജീവിക്കുന്ന ഹിന്ദുക്കളെക്കൂടി നശിപ്പിച്ചു ഇവര്‍ എന്തു നേടാന്‍ പോകുന്നു? ഒരു കാര്യം സംഘികള്‍ ഓര്‍ത്തിരിക്കണം കേരളത്തില്‍ ബംഗാളും ത്രിപുരയും ആവര്‍ത്തിക്കാമെന്നു നിങ്ങള്‍ സ്വപ്നം കാണണ്ട .നിങ്ങള്‍ എത്ര കൂകി വിളിച്ചാലും മലയാളികള്‍ അങ്ങനെ മാറാന്‍ പോകുന്നില്ല . എല്ലാവരും ഓര്‍ത്തിരിക്കേണ്ട ഒരു സത്യമുണ്ട് . സനാതനധര്‍മ്മം തെമ്മാടിത്തവും നുണ പ്രചാരണവുമല്ല …പ്രിയ സുഹൃത്തുക്കളോട് ഞാന്‍ ആവര്‍ത്തിക്കട്ടെ …..മേക്കപ്പിട്ടു ക്ഷേത്രത്തില്‍ കയറിയതിനെ മാത്രമേ ഞാന്‍ എതിര്‍ത്തിട്ടുള്ളൂ .