വൈറലായ ഈ ചിത്രത്തിന് പിന്നിൽ ഒരു കഥയുണ്ട്- ഒരു മരണമാസ് കഥ!
മമ്മൂട്ടി വല്ല്യേട്ടൻ തന്നെ, പക്ഷേ...
Publish Date: Fri, 11 May 2018 (09:16 IST)
Updated Date: Fri, 11 May 2018 (09:22 IST)
താരസംഘടനയായ അമ്മ സംഘടിച്ച അമ്മ മഴവിൽ എന്ന മെഗാഷോ തിരുവനന്തപുരത്ത് അരങ്ങേറിയത് കാണാൻ ആയിരങ്ങളായിരുന്നു എത്തിയത്. താരരാജാക്കന്‍മാരോടൊപ്പം സെല്‍ഫിയെടുക്കാനുള്ള മത്സരമായിരുന്നു കൊച്ചിയിലെ റിഹേഴ്‌സല്‍ ക്യാംപില്‍ കണ്ടത്.
പരിപാടിയുടെ അനേകം ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ പ്രചരിച്ചെങ്കിലും വൈറലായത് ജയറാമിന്റെ സെൽഫി ആണ്. മിന്നിത്തിളങ്ങുന്ന വസ്ത്രവുമായി നില്‍ക്കുന്ന മമ്മൂട്ടി, സിദ്ദിഖ്, മനോജ് കെ ജയന്‍, മുകേഷ്,ജയറാം എന്നിവരുടെ സെൽഫി ആണ് വൈറലായത്.
ഡാന്‍സിന്റെ കാര്യത്തില്‍ ഏറെ പഴികേട്ട മമ്മൂട്ടിയുടെ ഇത്തവണത്തെ ഡാൻസ് പക്ഷേ, പ്രേക്ഷകരെ ഞെട്ടിക്കുന്നതും ആവേശം കൊള്ളിക്കുന്നതും ആയിരുന്നു. യുവതാരമായ അജു വര്‍ഗീസും ചിത്രം ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചിരുന്നു. ഈ ചിത്രത്തിന് പിന്നിലെ കഥയെക്കുറിച്ചും അജു വ്യക്തമാക്കിയിട്ടുണ്ട്. മമ്മൂട്ടിയുടെ സഹോദരന്‍മാരായി വിവിധ ചിത്രങ്ങളില്‍ തകര്‍ത്തഭിനയിച്ചവരാണ് ഇവരൊക്കെ.
ചിത്രത്തിന് വന്ന ഒരു ട്രോൾ ഇങ്ങനെയായിരുന്നു: നരസിംഹ മന്നാഡിയാരുടെ അനിയൻ, അറക്കൽ മാധവനുണ്ണിയുടെ അനിയൻ, ബെല്ലാരിരാജയുടെ അനിയൻ, ബാലൻ മാഷിന്റെ അനിയൻ, നടുക്ക് ഇവരുടെ എല്ലാം ഒരേയൊരു വല്ല്യേട്ടൻ! - ഈ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.
മമ്മൂട്ടിയും ജയറാമും സഹോദരന്‍മാരായി തകര്‍ത്തഭിനയിച്ച ചിത്രമാണ് ധ്രുവം. നരസിഹം മന്നാഡിയാരായി മമ്മൂട്ടി എത്തിയപ്പോള്‍ വീരസിംഹനെന്ന കഥാപാത്രമായാണ് ജയറാം എത്തുന്നത്.
1987 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു തനിയാവര്‍ത്തനം. സാഹചര്യ സമ്മര്‍ദ്ദം കാരണം ഭ്രാന്തനായി മാറുന്ന ബാലന്‍മാഷെന്ന കഥാപാത്രമായി മമ്മൂട്ടി ജീവിക്കുകയായിരുന്നു. ചിത്രത്തിൽ മമ്മൂട്ടിയുടെ ഇളയ സഹോദരനായി എത്തിയത് മുകേഷായിരുന്നു.
മമ്മൂട്ടിയും സിദ്ദിഖും തമ്മിൽ വല്ലാത്തൊരു അടുപ്പമുണ്ടെന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. വാത്സല്യം, വല്യേട്ടന്‍ തുടങ്ങിയ സിനിമകളിൽ ഇവർ ഈ കോംപോ അവതരിപ്പിച്ചതുമാണ്. വല്ല്യേട്ടൻ എന്ന ചിത്രത്തിൽ അറക്കൽ മാധവനുണ്ണിയായി മമ്മൂട്ടി എത്തിയപ്പോൾ അനിയന്മാരിൽ ഒരാളെ അവതരിപ്പിച്ചത് സിദ്ദിഖ് ആയിരുന്നു.
മമ്മൂട്ടിയുടെ സഹോദരനായി അഭിനയിച്ചിട്ടുള്ള മറ്റൊരു താരമാണ് മനോജ് കെ ജയന്‍. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിയുടെ സഹോദരനായ ഉണ്ണി എന്ന കഥാപാത്രത്തെയാണ് മനോജ് കെ ജയന്‍ അവതരിപ്പിച്ചത്.