Publish Date: Fri, 10 Jan 2020 (13:04 IST)
Updated Date: Fri, 10 Jan 2020 (13:07 IST)
ബിഗ് ബോസ് രണ്ടാം പതിപ്പിന്റെ മൂന്ന് ദിവസങ്ങൾ കഴിഞ്ഞിരിക്കുകയാണ്. സംഭവബഹുലമായ മൂന്ന് ദിനങ്ങളാണ് കഴിഞ്ഞ് പോയത്. പതിനേഴ് മത്സരാര്‍ഥികളില്‍ ഡോ. രജിത് കുമാര്‍ മാത്രം എല്ലാ കാര്യത്തിനും വ്യത്യസ്തനാവുകയാണ്. ഇദ്ദേഹത്തിന്റെ വാക്കുകളെ പലപ്പോഴും കൂടെയുള്ളവർക്ക് തന്നെ വിശ്വസിക്കാൻ സാധിക്കുന്നില്ല.
പ്രഭാഷകനും അധ്യാപകനുമൊക്കെയായ അദ്ദേഹം വലിയൊരു മേക്കോവറിന് ശേഷമാണ് ബിഗ് ബോസിലേക്ക് എത്തുന്നത്. വെളുത്ത താടിയും മുടിയുമെല്ലാം മുറിച്ചിട്ടാണ് അദ്ദേഹമെത്തിയത്. ഷോയ്ക്കിടെ അദ്ദേഹം നടത്തിയ വെളിപ്പെടുത്തലുകളാണ് സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്നത്. ഭാര്യയുടെ അബോര്‍ഷനെ കുറിച്ചും മരണത്തെ കുറിച്ചുമൊക്കെയായിരുന്നു രജിത് കുമാര്‍ മനസ് തുറന്നത്.
ഭാര്യയ്ക്ക് അബോര്‍ഷന്‍ ആയ സമയത്ത് അവളെ അമ്മയെ ഏല്‍പ്പിച്ച് ഭാര്യയുടെ തന്നെ കുടുംബത്തിലെ ഒരു വിവാഹം കൂടാന്‍ പോയ കഥയായിരുന്നു രജിത് പറഞ്ഞത്. വക്ക് പാലിക്കാൻ വേണ്ടിയാണ് ഭാര്യയുടെ അടുത്തിരിക്കാതെ കല്യാണത്തിനു പോയതെന്ന് രജിത് പറഞ്ഞു. ഭാര്യയെ പ്രതിസന്ധിഘട്ടത്തില്‍ ഉപേക്ഷിച്ച് പോയ അദ്ദേഹത്തിന് എതിരെ മത്സരാര്‍ഥികളെല്ലാവരും ഒരുപോലെ തിരിഞ്ഞു. വീണ നായര്‍, ആര്യ, മഞ്ജു എന്നിവരെല്ലാം രൂക്ഷമായി അദ്ദേഹത്തെ വിമര്‍ശിച്ചു.
അതേസമയം അയാള്‍ മെനഞ്ഞ് ഉണ്ടാക്കിയ കഥയാണിതെന്ന സൂചനയും ചിലര്‍ പറയുന്നുണ്ട്. ഇതിനു മത്സരാർത്ഥികൾ തന്നെ ചൂണ്ടിക്കാട്ടുന്നത് ആദ്യ ദിവസം രജിത് തന്നെ പറഞ്ഞ വാക്കുകളാണ്. താന്‍ ക്രോണിക് ബാച്‌ലര്‍ ആണെന്നായിരുന്നു ആദ്യ ദിവസം പരിചയപ്പെടുമ്പോള്‍ രജിത് കുമാര്‍ പറഞ്ഞത്. ക്രോണിക് ബാച്‌ലറാണെന്ന് പറഞ്ഞത് തമാശയ്ക്കാണെന്നാണ് ഇപ്പോള്‍ അദ്ദേഹം പറയുന്നത്. ഏതായാലും രജിത് കുമാർ പറഞ്ഞത് വിശ്വസിക്കണോ വേണ്ടയോ എന്ന കൺഫ്യൂഷനിലാണ് മറ്റ് മത്സരാർത്ഥികൾ.