AMMA ELECTIONS: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒന്നും സംഭവിക്കാൻ പോണില്ലെന്ന് പറഞ്ഞയാളാണ് ശ്വേത, ഇങ്ങനെയൊരാളാണോ അമ്മയെ നയിക്കേണ്ടത്?
വ്യക്തിപരമായി എനിക്ക് ശ്വേതയോട് ഇഷ്ടക്കുറവൊന്നുമില്ല. പക്ഷേ ശ്വേതയുമായി സംസാരിച്ചപ്പോള്‍ ശ്വേത പറഞ്ഞ 2 കാര്യങ്ങള്‍ എനിക്ക് ഉള്‍ക്കൊള്ളാനാകാത്തതാണ്.
Publish Date: Wed, 30 Jul 2025 (18:15 IST)
Updated Date: Wed, 30 Jul 2025 (18:18 IST)
Usha Haseena- Shwetha Menon
അമ്മ തിരെഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്വേതാ മേനോനെതിരെ നടി ഉഷ ഹസീന. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒരു ചുക്കും സംഭവിക്കില്ലെന്ന് പറഞ്ഞയാളാണ് നടി ശ്വേതാ മേനോനെന്നും ഇങ്ങനെ ചിന്താഗതിയുള്ള ഒരാളാണോ അമ്മയെ നയിക്കേണ്ടതെന്നും നടി ഉഷ ഹസീന ചോദിക്കുന്നു. ഒരു മാധ്യമത്തിനോട് സംസാരിക്കവെയാണ് ഉഷ ഇക്കാര്യം പറഞ്ഞത്.
വ്യക്തിപരമായി എനിക്ക് ശ്വേതയോട് ഇഷ്ടക്കുറവൊന്നുമില്ല. പക്ഷേ ശ്വേതയുമായി സംസാരിച്ചപ്പോള്‍ ശ്വേത പറഞ്ഞ 2 കാര്യങ്ങള്‍ എനിക്ക് ഉള്‍ക്കൊള്ളാനാകാത്തതാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ലെന്നാണ് ശ്വേത എന്നോട് പറഞ്ഞത്. മറ്റൊരു കാര്യം മമ്മൂക്കയും ലാലേട്ടനും ഇല്ലെങ്കില്‍ ഈ സംഘടന നിലനില്‍ക്കില്ല എന്നതാണ്. അത് സത്യമാണ്. അതിന്റെ കൂടെ ഇടവേള ബാബുവും ഉണ്ടെങ്കിലെ ഈ സംഘടന ഉണ്ടാവുകയുള്ളു. അല്ലെങ്കില്‍ ഓഗസ്റ്റ് 16ന് ഈ സംഘടന ഉണ്ടാവുകയില്ല.
അതെനിക്ക് ഒരിക്കലും ഉള്‍ക്കൊള്ളാനാകില്ല, ഇങ്ങനെ ചിന്താഗതിയുള്ള ഒരാളാണോ അമ്മയെ നയിക്കേണ്ടതെന്ന് അംഗങ്ങള്‍ എല്ലാവരും കൂടി ആലോചിക്കട്ടെ. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത് കുക്കു പരമേശ്വരനാണ്. 19 കൊല്ലം ഇന്നസെന്റ് ചേട്ടന്‍ ഉണ്ടായിരുന്ന സമയത്തെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉണ്ടായിരുന്ന ആളാണ്. ആ കാലയളവില്‍ സ്ത്രീകള്‍ക്ക് ഒരുപാട് പ്രശ്‌നങ്ങളുണ്ടായിട്ടും കുക്കു പരമേശ്വരന്‍ ഇന്ന് വരെ സ്ത്രീകളുടെ ഭാഗത്ത് നിന്ന് സംസാരിച്ചിട്ടില്ല. ബാബുരാജ് മത്സരിക്കുന്നതിനെതിരെ ഒരുപാട് ആരോപണങ്ങള്‍ വന്നിട്ടുണ്ട്. ഈ ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സമയത്താണ് ബാബുരാജ് വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. അമ്മയിലെ 500 അംഗങ്ങള്‍ക്കും സംഘടന എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന് വ്യക്തമായി അറിയാം. ബാബുരാജ് മത്സരിക്കട്ടെ. ഇഷ്ടമുള്ളവര്‍ വോട്ട് ചെയ്യട്ടെ. ഉഷ ഹസീന വ്യക്തമാക്കി.