Publish Date: Wed, 22 Mar 2023 (12:50 IST)
Updated Date: Wed, 22 Mar 2023 (12:52 IST)
വളരെ പ്രതീക്ഷയോടെ തിയേറ്ററുകളിലെത്തി അടപടലം പൊട്ടിയ സിനിമയായിരുന്നു മോഹൻലാൽ ചിത്രമായ ആറാട്ട്. തിയേറ്ററുകളിൽ മോശം പ്രകടനം നടത്തിയ ചിത്രം ഒടിടി റിലീസ് കൂടി കഴിഞ്ഞതോടെ വലിയ രീതിയിൽ വിമർശിക്കപ്പെട്ടു. ഇപ്പോഴിതാ ആറാട്ടിൽ എവിടെയാണ് തങ്ങൾക്ക് പിഴച്ചതെന്ന് തുറന്ന് സംസാരിക്കുകയാണ് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ.
എൻ്റെ സോണിലുള്ള സിനിമയേ ആയിരുന്നില്ല ആറാട്ട്. നെയ്യാറ്റിൻ കര ഗോപൻ എന്ന കഥാപാത്രവുമായി ഉദയ്കൃഷ്ണ എന്ന സമീപിക്കുകയായിരുന്നു. ഒരു മുഴുനീള സ്പൂഫ് ചിത്രം ചെയ്യാനാണ് ഞാൻ ആഗ്രഹിച്ചത്. മോഹൻലാലിന് താരപരിവേഷം ഉണ്ടാക്കിയ സിനിമകളെ അദ്ദേഹത്തെ കൊണ്ട് തന്നെ സ്പൂർ ചെയ്യിപ്പിക്കുന്നത് രസകരമായി തോന്നി. വേറെ ഒരു നടനോടും നമ്മൾക്കിത് പറയാൻ കഴിയില്ല. ഞാൻ അദ്ദേഹത്തോട് ഇത് ചോദിച്ചപ്പോൾ എന്തുകൊണ്ട് ചെയ്തുകൂടാ എണ്ണായിരുന്നു മറുപടി. സ്പൂഫ് സ്വഭാവം സിനിമയിൽ ഉടനീളം കൊണ്ടുവന്നില്ല എന്നതിലാണ് ഞങ്ങൾക്ക് പിഴവ് പറ്റിയത്.
രണ്ടാം പകുതിയിൽ ആവശ്യമില്ലാത്ത സ്ഥലത്തേക്ക് ഞങ്ങൾ പോയി. ആ ട്രാക്ക് തന്നെ ശരിയായില്ല. മോഹൻലാലിനോട് അല്ലാതെ പലരോടും സിനിമയുടെ ആശയം സംസാരിച്ചിരുന്നു. സ്പൂഫ് മാത്രമായി എങ്ങനെ സിനിമ കൊണ്ട് പോകുമെന്നാണ് അവരെല്ലാം ചോദിച്ചത്. അതോടെ ഞങ്ങളും സംശയത്തിലായി. ചിത്രത്തിലെ സ്പൂഫിനെ ആളുകൾ റഫറൻസുകളായാണ് കണ്ടത്. കാലങ്ങളായി മുടങ്ങികിടക്കുന്ന ഉത്സവമുണ്ടോ എന്നാണ് ഗോപൻ ചോദിക്കുന്നത്, തളർന്ന് കിടക്കുന്ന ആള് പാട്ട് കേട്ട് എഴുന്നേൽക്കുന്ന രംഗം ചന്ദ്രലേഖയുടെ സ്പൂഫ് ആയി ചെയ്തതാണ്. ആളുകൾ പക്ഷേ അതിനെ അങ്ങനെയല്ല കണ്ടത്.
ആ സ്പൂഫ് ട്രാക്ക് സിനിമയിൽ ഉടനീളം കൊണ്ടുപോകണമായിരുന്നു. മാത്രമല്ല അവസാനം വന്ന ഏജൻ്റ് എലമെൻ്റെല്ലാം പ്രേക്ഷകർക്ക് ബാലിശമായാണ് തോന്നിയത്. ഏജൻ്റ് ഫാക്ടർ തമാശയായി എടുത്തതാണ്. പക്ഷേ അതെല്ലാം ഗൗരവകരമായി. ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിനിടെ ഉണ്ണികൃഷ്ണൻ പറഞ്ഞു.