കൊച്ചി: ഷെയ്ൻ നിഗം നായകനായെത്തുന്ന ഹാൽ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിൽ സിനിമ കാണാൻ തീരുമാനിച്ച് ഹൈക്കോടതി. സെൻസർ ബോർഡിന്റെ വിവാദ നിർദേശങ്ങൾക്കെതിരെ ചിത്രത്തിന്റെ നിർമാതാക്കൾ നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി സിനിമ കാണാൻ തീരുമാനമെടുത്തത്. സിനിമ കാണാമോ എന്ന അഭിഭാഷകന്റെ ചോദ്യത്തിലാണ് കോടതി തീരുമാനം അറിയിച്ചത്.
20 കോടി മുടക്കിയാണ് തങ്ങൾ സിനിമ എടുത്തിരിക്കുന്നതെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റമാണ് ഇതെന്നും ചിത്രത്തിന്റെ അണിയറപ്രവർത്തകർ കോടതിയെ അറിയിച്ചിരുന്നു. ചൊവ്വാഴ്ചയാണ് സിനിമ എപ്പോൾ, എവിടെ വച്ച് കാണണമെന്ന കാര്യത്തിൽ ഹൈക്കോടതി തീരുമാനം എടുക്കുന്നത്. സിനിമയ്ക്ക് യു സർട്ടിഫിക്കറ്റ് നൽകില്ലെന്ന് സെൻസർ ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.
നിർദേശിച്ച ഭാഗങ്ങൾ ഒഴിവാക്കിയാൽ എ സർട്ടിഫിക്കറ്റ് നൽകാമെന്നാണ് സെൻസർ ബോർഡിന്റെ തീരുമാനം. സിനിമയിൽ 19 കട്ടുകൾ വേണമെന്നാണ് സെൻസർ ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്. വീരയാണ് ഹാൽ സംവിധാനം ചെയ്യുന്നത്. സാക്ഷി വൈദ്യയാണ് ചിത്രത്തിലെ നായിക.