ചുരുളി സിനിമയുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുന്നു. സിനിമയില്‍ തെറി പറയുന്ന ഭാഗം അവാര്‍ഡ് വേര്‍ഷനായിരിക്കും ഉപയോഗിക്കുക എന്നാണ് സിനിമയുടെ അണിയറക്കാര്‍ പറഞ്ഞതെന്നും അഭിനയിച്ച ഭാഗത്തിനുള്ള ശമ്പളം പോലും തനിക്ക് ലഭിച്ചില്ലെന്നും ഒരു അഭിമുഖത്തില്‍ ജോജു ജോര്‍ജ് പറഞ്ഞതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ജോജു ജോര്‍ജിന്റെ ഈ വാദങ്ങള്‍ക്ക് മറുപടിയായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി രംഗത്ത് വന്നതോടെയാണ് വിവാദം ചൂടുപിടിച്ചത്. ജോജു ജോര്‍ജിന് സിനിമയെ പറ്റി ബോധ്യമുണ്ടായിരുന്നുവെന്നും പ്രതിഫലം നല്‍കിയെന്നും തെളിവ് സഹിതം ലിജോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ ലിജോ ജോസ് പെല്ലിശ്ശേരിക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ജോജു ജോര്‍ജ്. ഇങ്ങനെ സംഭവിക്കുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ സിനിമയില്‍ അഭിനയിക്കില്ലായിരുന്നുവെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ജോജു ജോര്‍ജ് പറഞ്ഞു. എന്റെ തെറി സംഭാഷണം വെച്ചാണ് സിനിമ മാര്‍ക്കറ്റ് ചെയ്തത്. അപ്പ ചുരുളിയില്‍ അഭിനയിക്കരുതെന്നായിരുന്നു മകള്‍ പറഞ്ഞത്. എന്നാല്‍ സിനിമ ചെയ്തത് ലിജോയുമായുള്ള സൗഹൃദം കൊണ്ടാണെന്നും ജോജു പറഞ്ഞു.
സിനിമ ഫെസ്റ്റിവലിനായി ഉണ്ടാക്കിയ സിനിമയാണെന്നാണ് പറഞ്ഞത്. തെറിയുള്ള സിനിമ ഒടിടിയിലോ തിയേറ്ററിലോ റിലീസ് ചെയ്യുന്നതിനെ പറ്റി ഒരു ചര്‍ച്ചയും ഇല്ലായിരുന്നു. ഫെസ്റ്റിവലിന് അയക്കുന്നതിന് വേണ്ടി എന്ന് പറഞ്ഞതുകൊണ്ടാണ് അത്രയും സ്വാതന്ത്രത്തില്‍ ആ കഥാപാത്രം ചെയ്തത്. യഥാര്‍ഥ ജീവിതത്തിലും തെറിപറയുന്ന ആളാണ് ഞാന്‍. തെറി പൊതുസമൂഹത്തിലുള്ള കാര്യമാണ്.
ചലച്ചിത്രമേളയ്ക്കായി ഷൂട്ട് ചെയ്ത സിനിമയാണ് ആദ്യം തിയേറ്ററുകളിലേക്ക് വന്നത്. ഐഎഫ്എഫ്‌കെയില്‍ തെറിയില്ലാത്ത പതിപ്പാണ് വന്നത്. തെറിയില്ലാത്ത പതിപ്പില്‍ ലിജോ എന്നെകൊണ്ട് ഡബ്ബ് ചെയ്യിച്ചിട്ടുണ്ട്. പൈസ കൂടുതല്‍ കിട്ടിയപ്പോള്‍ തെറിയുള്ള പതിപ്പ് അവര്‍ ഒടിടിക്ക് വിറ്റു.എന്റെ ജീവിതത്തിലെ പ്രയാസമേറിയ സമയത്താണ് ആ പടം വന്നത്. റോഡ് തടഞ്ഞതുമായി ബന്ധപ്പെട്ട വിവാദം കത്തിനില്‍ക്കുന്ന സമയമായിരുന്നു. ആ സമയത്ത് എന്റെ ഡയലോഗ് വെച്ചാണ് സിനിമ മാര്‍ക്കറ്റ് ചെയ്തത്. തെറി പറഞ്ഞതിന് എനിക്കെതിരെ കേസ് വന്നു.
ഇന്ന് ലിജോ പോസ്റ്റിട്ടിരിക്കുന്നു. ഈ നിമിഷം വരെ എനിക്കനുഭവിക്കേണ്ടി വന്ന വിഷയങ്ങളെ പറ്റി ഒരാളും അന്വേഷിച്ചില്ല. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മകള്‍ പുതിയ സ്‌കൂളിലേക്ക് മാറി. എന്റെ മകളുടെ സഹപാഠി ആദ്യം കാണിച്ച ട്രോള്‍ ചുരുളിയിലെ തെറിയാണ്. അതുകൊണ്ടാണ് ഇത്ര കാലം കഴിഞ്ഞ ഞാന്‍ ഇക്കാര്യം പറഞ്ഞത്. അപ്പ ആ സിനിമയില്‍ അഭിനയിക്കരുതായിരുന്നുവെന്ന് മകള്‍ പറഞ്ഞു. ഇങ്ങനെയല്ലാം സംഭവിക്കുമെന്ന് അറിയുമായിരുന്നെങ്കില്‍ ആ സിനിമ ചെയ്യില്ലായിരുന്നു.ജോജു പറഞ്ഞു.