ആദ്യകാലഘട്ടങ്ങളിലൊക്കെ വളരെ വലിയ സപ്പോർട്ടീവായിരുന്നു മമ്മൂക്ക: ജോജു ജോർജ് പറയുന്നു
ജോസഫ് ആയിരുന്നു ജോജുവിന്റെ കരിയറിൽ ടേണിങ് പോയിന്റ് ഉണ്ടാക്കിയ സിനിമ.
വർഷങ്ങളായി ജൂനിയർ ആർട്ടിസ്റ്റായി സിനിമയിൽ പ്രവർത്തിച്ച ജോജു ജോർജ് ഇപ്പോൾ നായകനും വില്ലനായി തിളങ്ങുകയാണ്. മലയാള സിനിമയുടെ മുൻ നിരയിലേക്ക് അദ്ദേഹത്തെ എത്തിച്ചത് അടിപ്പിച്ച് നായകനായി എത്തിയ സിനിമകളുടെ വിജയമാണ്. ജോസഫ് ആയിരുന്നു ജോജുവിന്റെ കരിയറിൽ ടേണിങ് പോയിന്റ് ഉണ്ടാക്കിയ സിനിമ. പിന്നീട്, പൊറിഞ്ചു മറിയം ജോസ്, ആന്റണി തുടങ്ങിയ ചിത്രങ്ങളും ജോജുവിലെ സ്റ്റാറിനെ എക്‌സ്‌പ്ലോർ ചെയ്യുന്ന സിനിമകളായിരുന്നു.
മലയാളത്തിനപ്പുറം തമിഴിലും നടൻ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അടുത്തിടെ ഇറങ്ങിയ സൂപ്പർ സ്റ്റാർ ചിത്രങ്ങളായ റെട്രോയിലും, തഗ് ലൈഫിലും ജോജു പ്രധാന വേഷങ്ങൾ ചെയ്തിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയ്‌ക്കൊപ്പം രാജാധിരാജ എന്ന സിനിമയിൽ പ്രവർത്തിച്ച അനുഭവം പങ്കുവെക്കുകയാണ് നടൻ. മമ്മൂട്ടിയെ കുറിച്ചും അദ്ദേഹം തന്റെ കരിയറിൽ ഉയർത്തിയ സ്വാധീനത്തെ കുറിച്ചും മുൻപും പലതവണ ജോജു പറഞ്ഞിട്ടുള്ളതാണ്.
ഗുഡ് മോണിങ്ങും ഒരു ഗുഡ് നൈറ്റും പറയുന്ന പരിചയം മാത്രമാണ് തനിക്ക് മമ്മൂട്ടിയുമായി ഉള്ളതെങ്കിലും അദ്ദേഹം തന്നെ ശ്രദ്ധിക്കുമായിരുന്നെന്ന് ജോജു പറഞ്ഞു. മമ്മൂട്ടി തന്നെ ഒരുപാട് സ്ഥലങ്ങളിൽ റെക്കമെന്റ് ചെയ്തിട്ടുണ്ടെന്നും നടൻ കൂട്ടിച്ചേർത്തു. രാജാധിരാജ എന്ന സിനിമയിൽ തനിക്ക് ഒരു സീൻ അഭിനയിക്കാൻ കഴിയാതെ വന്നപ്പോൾ മമ്മൂട്ടിയാണ് തന്നെ സഹായിച്ചതെന്നും ജോജു പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
എന്നെ ശ്രദ്ധിച്ചിട്ടുണ്ട് മമ്മൂക്ക. എനിക്ക് ആകെ മമ്മൂക്കയുമായിട്ടുള്ള പരിചയം ഒരു ഗുഡ് മോണിങ്ങും ഒരു ഗുഡ് നൈറ്റ് പറയുന്നതുമാണ്. ഗുഡ് നൈറ്റ് പറയാൻ വേണ്ടി പോയി നിൽക്കും. അതുപോലെ ഒരു ഗുഡ് മോണിങ് പറയണമെങ്കിൽ അദ്ദേഹം കാറിൽ കേറുമ്പോൾ അവിടെ പോയി പറയാം എന്നൊക്കെ വിചാരിക്കും. ആകെ ഉള്ള കമ്മ്യൂണിക്കേഷൻ അതാണ്. അങ്ങനെ തുടങ്ങി എവിടെയൊക്കെ എന്നെ കുഴപ്പമില്ല എന്ന് തോന്നിയിട്ട് മമ്മൂക്ക ഒരുപാട് സ്ഥലത്ത് എന്നെ റെക്കമെന്റ് ചെയ്തിട്ടുണ്ട്.
അപ്പോഴും ഈ ഗുഡ് മോണിങ് ഗുഡ്‌നൈറ്റ് ബന്ധമേ ഉള്ളു. അതിൽ നിന്നുകൊണ്ട് പുള്ളി നമ്മളെ പരിഗണിച്ചിട്ടുണ്ട്. രാജാധിരാജ എന്ന സിനിമയിൽ ഞാൻ അഭിനയിക്കാൻ വരുമ്പോൾ എനിക്ക് സീൻ അഭിനയിക്കാൻ പറ്റാതെ നിൽക്കുകയാണ്.
ആ സമയത്ത് പുള്ളി വന്ന് എന്നെ മാറ്റി നിർത്തി ഇങ്ങനെ പറ, അങ്ങനെ പറ എന്നൊക്കെ പറഞ്ഞ് ഒരോ സജഷൻസ് തന്നത്. അങ്ങനെയാണ് ആ സീൻ റെഡിയായിട്ട് ഞാൻ ചെയ്തത്. ആദ്യകാലഘട്ടങ്ങളിലൊക്കെ വളരെ വലിയ സപ്പോർട്ടീവായിരുന്നു അദ്ദേഹം. ആ പരിഗണന കിട്ടുക എന്നത് ഒരു വലിയ ഭാഗ്യമാണ്, ജോജു പറയുന്നു.