കരിഷ്മയുടെ മകൾ രണ്ട് മാസമായി ഫീസ് അടച്ചിട്ടില്ലെന്ന് വാദം, നാടകീയത ഒഴിവാക്കണമെന്ന് കോടതി
കരിഷ്മ കപൂറിന്റെ മക്കളായ സമൈറയും കിയാനുമാണ് ഡൽഹി ഹൈകോടതിയെ സമീപിച്ചത്.
ബോളിവുഡ് താരം കരിഷ്മ കപൂറിന്റെ മുൻ ഭർത്താവും വ്യവസായിയുമായ സഞ്ജയ് കപൂറിന്റെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ സ്വത്തിന് വേണ്ടിയുള്ള അവകാശ തർക്കം മുറുകുന്നു. സഞ്ജയ് കപൂറിന്റെ 30,000 കോടി രൂപ വിലമതിക്കുന്ന സ്വത്തിൽ അവകാശം ആവശ്യപ്പെട്ട് മുൻഭാര്യ ആയ കരിഷ്മ കപൂറിന്റെ മക്കളായ സമൈറയും കിയാനുമാണ് ഡൽഹി ഹൈകോടതിയെ സമീപിച്ചത്.
സഞ്ജയ് കപൂറിന്റെ രണ്ടാം ഭാര്യ പ്രിയ സച്ച്ദേവ് കപൂറിനെതിരെയാണ് അവർ കേസ് നൽകിയത്. സ്വത്ത് തർക്കം രൂക്ഷമാകുന്നതിനിടെ കരിഷ്മയുടെ മക്കളുടെ കോളേജ് ഫീസ് മുടങ്ങിയെന്ന് കരിഷ്മയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
സമൈറയുടെ കോളേജ് ഫീസ് രണ്ട് മാസമായി അടച്ചിട്ടില്ലെന്ന് ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. കുട്ടികളുടെ പഠന ചിലവുകൾ സഞ്ജയ് കപൂർ വഹിക്കണമെന്ന് വിവാഹമോചന കരാറിൽ വ്യവസ്ഥയുണ്ടായിരുന്നു. മക്കളുടെ സ്വത്തുക്കൾ കേസിലെ ഒന്നാം പ്രതിയായ പ്രിയ കപൂറിന്റെ കൈവശമാണ്. യുഎസിൽ പഠിക്കുന്ന മകളുടെ ഫീസ് രണ്ട് മാസമായി നൽകിയിട്ടില്ലെന്ന് ഇവരുടെ അഡ്വക്കേറ്റ് മഹേഷ് ജഠ്മലാനി കോടതിയെ അറിയിച്ചു.
എന്നാൽ പ്രിയ സച്ച്‌ദേവിന് വേണ്ടി ഹാജരായ രാജീവ് നായർ ഈ ആരോപണം നിഷേധിക്കുകയും, മക്കളുടെ എല്ലാ ചിലവുകളും പ്രിയ വഹിക്കുന്നുണ്ടെന്ന് വാദിച്ചു. കേസിൽ അനാവശ്യമായ നാടകീയത ഒഴിവാക്കണമെന്ന് കോടതി കർശനമായി നിർദേശിച്ചു. നവംബർ 19ന് കേസ് വീണ്ടും പരിഗണിക്കും.