Parithviraj Sukumaran: രാഷ്ട്രീയം പറയാൻ കോടികൾ മുടക്കി സിനിമ ചെയ്യണോ? വിവാദങ്ങൾക്ക് മറുപടിയുമായി പൃഥ്വിരാജ്
സോഷ്യൽ മീഡിയയിൽ നിന്നടക്കം ഉണ്ടായ ആക്രമണങ്ങളോടാണ് താരം പ്രതികരിച്ചിരിക്കുന്നത്.
രാഷ്ട്രീയം പറയാനല്ല താൻ എമ്പുരാൻ ചെയ്തതെന്ന് നടൻ പൃഥ്വിരാജ് സുകുമാരൻ. എമ്പുരാൻ സിനിമ പുറത്തിറങ്ങി 8 മാസത്തിന് ശേഷമാണ് പൃഥ്വിരാജ് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. സിനിമ റിലീസ് ആയതിന് പിന്നാലെ സിനിമയെ ചുറ്റിപ്പറ്റി വിവാദങ്ങളും ഉടലെടുത്തിരുന്നു.
സോഷ്യൽ മീഡിയയിൽ നിന്നടക്കം ഉണ്ടായ ആക്രമണങ്ങളോടാണ് താരം പ്രതികരിച്ചിരിക്കുന്നത്. രാഷ്ട്രീയം പറയാനാണെങ്കിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടാൽ മതിയെന്നും കോടികൾ മുടക്കി സിനിമ ചെയ്യണ്ട ആവശ്യമില്ലെന്നും പൃഥ്വിരാജ് മനോരമ ന്യൂസിനോട് പ്രതികരിച്ചു.
'ഞാൻ അതിൽ അഫക്ടഡ് ആവണമെങ്കിൽ ഞാൻ മനപൂർവ്വം ഒരു പർട്ടിക്കുലർ ഉദ്ദേശത്തോട് കൂടി സിനിമ ചെയ്തുവെന്ന് ഞാൻ ബോധവാനായിരിക്കണം. അതല്ലെന്ന് എനിക്ക് പൂർണബോധ്യമുണ്ട്. ആ സിനിമയുടെ കഥ ഞാൻ കേട്ടു, എനിക്ക് കൺവിൻസ്ഡ് ആയി തോന്നി. തിരക്കഥ നായക നടനെയും നിർമ്മാതാവിനെയും പറഞ്ഞു കേൾപ്പിച്ചു. അങ്ങനെയാണ് ഞാൻ ആ സിനിമ ചെയ്തത്.
എന്നെ സംബന്ധിച്ചിടത്തോളം ആ സിനിമ പ്രേക്ഷകരെ എന്റർടെയ്ൻ ചെയ്യിപ്പിക്കുക എന്ന ഒറ്റ ഉദ്ദേശമേ എനിക്കുള്ളു. അതിൽ ഞാൻ പരാജയപ്പെട്ടിട്ടുണ്ടെങ്കിൽ ഫിലിംമേക്കർ എന്ന നിലയിൽ എന്റെ പരാജയമാണ്. ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്‌മെന്റ് നടത്താൻ ഒരു സിനിമ ഞാൻ ചെയ്യില്ല. കോടികൾ മുടക്കി ഒരു സിനിമ ചെയ്യണ്ട ആവശ്യമില്ല ഇന്നത്തെ കാലത്ത് അതിന്. സോഷ്യൽ മീഡിയയിൽ ഒരു സ്‌റ്റേറ്റ്‌മെന്റ് ഇട്ടാൽ മതി. എന്റെ ഉള്ളിൽ എനിക്ക് ആ ബോധ്യം ഉണ്ടെങ്കിൽ എനിക്ക് സങ്കടപ്പെടേണ്ട കാര്യമോ, ഭയപ്പെടേണ്ട കാര്യമോ ഒന്നുമില്ല', പൃഥ്വി പറഞ്ഞു.