മഞ്ജു വാര്യരുടെ അച്ഛന്‍ മകള്‍ക്കായി ചാന്‍സ് ചോദിച്ച് വന്ന കഥ പറഞ്ഞ് നടി ഉര്‍വശി. ഇന്‍സ്‌പെക്ടര്‍ ബല്‍റാം എന്ന ചിത്രത്തിന്റെ സെറ്റിലാണ് ആല്‍ബങ്ങളുമായി മഞ്ജുവിന്റെ അച്ഛന്‍ എത്തിയത് എന്നാണ് ഉർവശി പറയുന്നത്. തേരി മേരി എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചില്‍ വെച്ചാണ് ഉർവശി ഇക്കാര്യം വെളിപ്പെടുത്തിയത്. മഞ്ജു വാര്യറും ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു.
'എന്റെ ഓര്‍മയില്‍ ഇന്‍സ്പെക്ടര്‍ ബല്‍റാം എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്നത് കണ്ണൂര്‍ ഒരു വീട്ടില്‍ ആയിരുന്നു. ഞാന്‍ പുറത്തേക്ക് വരുമ്പോള്‍ എന്നെ മൂന്നാല് പ്രാവശ്യം ഒരാള്‍ കൈ കാണിക്കുന്നുണ്ട്. കുറച്ച് ആല്‍ബം ഒക്കെ ഉണ്ട് കയ്യില്‍. അപ്പോള്‍ അവിടുത്തെ ആ വീട്ടിലെ അമ്മ എന്റെ അടുത്ത് പറഞ്ഞു, ഇദ്ദേഹത്തിന്റെ മകള്‍ ഉണ്ടല്ലോ… നല്ല ആര്‍ട്ടിസ്റ്റാണ്. നല്ലവണ്ണം ഡാന്‍സ് ചെയ്യൂട്ടോ, ഒന്ന് കണ്ടുനോക്കൂ എന്ന്.”
ഞാന്‍ ആല്‍ബം നോക്കിയപ്പോള്‍ കണ്ണൊക്കെ ഇങ്ങനെ നീട്ടി വരച്ച ഒരു കുട്ടിയുടെ പടം. കൊച്ചു മഞ്ജു! ഞാനിങ്ങനെ കുറെ ഫോട്ടോ നോക്കി. ഞാന്‍ ചോദിച്ചു, സിനിമയില്‍ ഇതിനു മുന്‍പ് അഭിനയിച്ചിട്ടുണ്ടോ? അപ്പോള്‍ അദ്ദേഹം പറഞ്ഞു, ഇല്ല… നല്ല ആഗ്രഹമൊക്കെ ഉണ്ട് എന്ന്. അദ്ദേഹത്തെ ആ ഷൂട്ടിങ്ങിന്റെ ആരോ പ്രധാനപ്പെട്ട ഒരാളാണ് അവിടെ കൊണ്ടുവന്നത്.
എല്ലാത്തിനും നല്ല കഴിവൊക്കെ ആണ് കുട്ടിക്ക് കേട്ടോ എന്ന് ആ അമ്മ പറഞ്ഞു. ഉര്‍വശി അവരോടൊക്കെ ഒന്ന് പറയണേ എന്നും പറഞ്ഞു. ഞാന്‍ പറയാം എന്ന് സമ്മതിക്കുകയും ചെയ്തു. കുറച്ചു കഴിഞ്ഞ് ഞാന്‍ അദ്ദേഹത്തെ ശശിയേട്ടന് (ഐവി ശശി) പരിചയപ്പെടുത്താം എന്ന് കരുതി നോക്കിയപ്പോഴേക്കും അദ്ദേഹം പോയി. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. അത് ഞാന്‍ പറഞ്ഞിട്ടില്ല മഞ്ജുവിനോട്” എന്നാണ് ഉര്‍വശി പറയുന്നത്.