മോഹൻലാൽ-ബ്ലെസി കൂട്ടുകെട്ടിൽ പിറന്ന ചിത്രമാണ് തന്മാത്ര. മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്ന്. ബ്ലെസിയുടെ മികച്ച സിനിമ, മോഹൻലാലിന്റെ ഏറ്റവും മികച്ച പെർഫോമൻസുകളിൽ ഒന്ന്. അങ്ങനെ പോകുന്നു തന്മാത്രയുടെ വിശേഷണങ്ങൾ. തന്മാത്രയിൽ മോഹൻലാലിന്റെ നായികയായി എത്തിയത് മീര വാസുദേവ് ആയിരുന്നു.
ചിത്രത്തിലെ ഇന്റിമേറ്റ് രംഗത്തിൽ അഭിനയിക്കും മുമ്പ് മോഹൻലാൽ തന്റെ അരികിൽ വരികയും മാപ്പ് പറയുകയും ചെയ്തിരുന്നുവെന്നാണ് മീര വാസുദേവ് പറയുന്നത്. മുമ്പൊരിക്കൽ അമൃത ടിവിയിലെ റെഡ് കാർപ്പറ്റിൽ അതിഥിയായി എത്തിയപ്പോൾ മീര വാസുദേവ് പറഞ്ഞ വാക്കുകൾ ഇപ്പോൾ വീണ്ടും ചർച്ചയാവുകയാണ്.
'ആ രംഗം എന്നേക്കാൾ അദ്ദേഹത്തിനായിരുന്നു വെല്ലുവിളിയായിരുന്നത്. പൂർണ നഗ്നനായാണ് ആ രംഗത്തിൽ അദ്ദേഹം അഭിനയിച്ചത്. ചിത്രീകരണത്തിന് മുമ്പ് അദ്ദേഹം എന്റെയടുത്തെത്തി. ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതയുണ്ടായാൽ ക്ഷമിക്കണമെന്ന് പറഞ്ഞു', എന്നാണ് മീര പറയുന്നത്.
അതേസമയം ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങൾ കാരണം പല മുൻനിര നായികമാരും ചിത്രത്തിൽ അഭിനയിക്കാൻ തയ്യാറായിരുന്നില്ലെന്നും മീര പറയുന്നുണ്ട്. ''സിനിമയുടെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ ബ്ലെസി ലവ് മേക്കിങ് രംഗത്തെക്കുറിച്ച് പറഞ്ഞു. ആ രംഗമുള്ളതിനാൽ പല മുതിർന്ന നടിമാരും പിന്മാറിയെന്നും അദ്ദേഹം പറഞ്ഞു.
ഈ രംഗം എന്തുകൊണ്ടാണ് ചിത്രത്തിൽ ഈ രംഗം നിർബന്ധമായും ഉൾപ്പെടുത്തുന്നതെന്ന ചോദ്യത്തിന് അദ്ദേഹം അതിന്റെ വൈകാരിക പരിസരങ്ങൾ വിവരിച്ചു തന്നു. രമേശന്റെ പ്രയാസങ്ങൾ പങ്കാളിയ്ക്ക് അതേ തീവ്രതയോടെ മനസിലാക്കാൻ അത് അത്യാവശ്യമായിരുന്നുവെന്ന് എനിക്ക് ബോധ്യപ്പെട്ടു'' എന്നാണ് മീര പറയുന്നത്.