Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്
നവ്യയെ തേടി മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമടക്കം എത്തുകയും ചെയ്തു.
കലോത്സവ വേദിയിലൂടെയാണ് നവ്യ നായർ സിനിമയിലെത്തുന്നത്. 2001 ൽ പുറത്തിറങ്ങിയ ഇഷ്ടം ആയിരുന്നു ആദ്യ സിനിമ. നന്ദനത്തിലെ ബാലാമണിയിലൂടെ നവ്യ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ചു. പതിയെ മലയാളത്തിലെ മുൻനിര നടിയായി മാറിയ നവ്യയെ തേടി മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമടക്കം എത്തുകയും ചെയ്തു.
ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ സജീവമായി മാറിയിരിക്കുകയാണ് നവ്യ നായർ. നവ്യ ഇപ്പോൾ നൃത്തത്തിലും സജീവമാണ്. കലാതിലക പട്ടം നഷ്ടമായി കലോത്സവ വേദിയിൽ പൊട്ടിക്കരഞ്ഞു കൊണ്ട് നിൽക്കുന്ന നവ്യാ നായരെ മലയാളി ഇന്നും മറന്നിട്ടില്ല. എന്നാൽ അന്നേ നവ്യ മലയാളത്തിലെ മുൻനിര നായികയാകുമെന്ന് ഒരാൾ പ്രവചിച്ചു.
കലാതിലകം കിട്ടാതെ വന്നതോടെ പൊട്ടിക്കരഞ്ഞ തന്റെ ചിത്രം കണ്ട് ഒരാൾ തനിക്ക് അയച്ച കത്തിനെക്കുറിച്ച് സംസാരിക്കുകയാണ് നവ്യ നായർ. പുതിയ സിനിമയായ പാതിരാത്രിയുടെ പ്രൊമോഷന്റെ ഭാഗമായി സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് മറക്കാനാകാത്ത ആ കത്തിനെക്കുറിച്ച് നവ്യ നായർ മനസ് തുറന്നത്. പാതിരാത്രിയാണ് നവ്യയുടേതായി ഇനി പുറത്തിറങ്ങാനുള്ള സിനിമ.
''കലാതിലകം കിട്ടാതെ ഞാൻ വിഷമിച്ചിരിക്കുന്ന ഫോട്ടോ പത്രത്തിൽ സമയത്ത് ഒരു അങ്കിൾ എനിക്ക് പോസ്റ്റ് കാർഡ് അയച്ചു. പോസ്റ്റ് കാർഡ് ആയതിനാൽ നാല് വരിയേ എഴുതാൻ പറ്റുള്ളൂ. അതിലെഴുതി അയച്ചിരുന്നു. മോളുടെ കരഞ്ഞുകൊണ്ടിരിക്കുന്ന ചിത്രം കണ്ടിരുന്നു. മലയാള സിനിമയിൽ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസരേ വലിച്ചിട്ട് ഇരിക്കാൻ പാകത്തിന് ഒരു നടിയായി മാറട്ടെ എന്ന് ആശംസിക്കുന്നു. ഇതൊന്നും അറിയാതെ ഒരു മനുഷ്യൻ, വെറുതെ ഒരു ഫോട്ടോ കണ്ടിട്ട് എഴുതിയതാണ്. കണിയാർകോട് ശിവശങ്കരൻ എന്നാണ് പേര്. അത് സത്യമായി വന്നില്ലേ. മഞ്ജു ചേച്ചിയ്‌ക്കൊപ്പം ഇരിക്കാനുള്ള ആളായി എന്നല്ല ഞാൻ ഉദ്ദേശിച്ചത്'' നവ്യ പറയുന്നു.