ലോകമെമ്പാടും ആരാധകരുള്ള സംഗീത സംവിധായകനാണ് എ ആർ റഹ്മാൻ. നടൻ അടുത്തിടെയാണ് വിവാഹമോചനം നേടിയത്. സ്വകാര്യത ഏറെ കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ്. പൊതുയിടങ്ങളിൽ താൻ വളരെ കുറച്ചു മാത്രമേ പോകാറുള്ളൂവെന്നും പൊതു ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ ആരാധകരെ നേരിടാൻ വളരെയധികം സ്വയം സജ്ജമാകാറുണ്ടെന്നും റഹ്മാൻ പറയുന്നു.
നിഖിൽ കാമത്തുമായുള്ള പോഡ്കാസ്റ്റിലാണ് റഹ്മാൻ ഇക്കാര്യം പറഞ്ഞത്. ചെന്നൈയിൽ വിവാഹത്തിനും മറ്റും പോകുമ്പോൾ ഭക്ഷണം പോലും കഴിക്കാനാകാത്ത വിധം ആരാധകർ സെൽഫി ചോദിച്ചെത്താറുണ്ടെന്നും റഹ്മാൻ പറഞ്ഞു.
'എന്റെ ജീവിതത്തിലെ വിരോധാഭാസമാണിത്. ഭക്ഷണം കഴിക്കാൻ ആളുകൾ സമ്മതിക്കാതെ വരുമ്പോൾ അത് നമ്മുടെ കുടുംബജീവിതത്തെ ബാധിക്കും. വിവാഹത്തിനൊക്കെ പോയി ഭക്ഷണം കഴിക്കുമ്പോൾ ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ച് ആളുകൾ അടുത്തേക്ക് വരും. ഞാൻ ഭക്ഷണം കഴിക്കുകയാണെന്ന് പറഞ്ഞാൽ, പക്ഷേ ഞങ്ങൾ പോവാൻ നിൽക്കുകയാണ്, ഇപ്പോൾ പോവണം എന്നൊക്കെ പറയും. ആ വ്യക്തി ഭക്ഷണം കഴിക്കുകയാണെന്ന് പോലും അവർ മനസിലാക്കില്ല. അയാളും ഒരു മനുഷ്യനാണ്.
അതുകൊണ്ട് ഞാൻ വിവാഹങ്ങൾക്ക് പോയാൽ ഭക്ഷണം കഴിക്കാറില്ല. പോയി, അവരെ ആശംസിച്ചിട്ട് തിരിച്ചു വരും. ഇതുപോലെ ഹോളിവുഡിൽ നടക്കില്ല. വിദേശരാജ്യത്ത് റോക്ക്സ്റ്റാറുകൾക്കൊപ്പം പ്രവർത്തിക്കുമ്പോൾ അവർ വളച്ചുകെട്ടാതെ, ക്ഷമിക്കണം എനിക്ക് കഴിയില്ല എന്ന് ആരാധകരോട് പറയുന്നതു കേട്ടിട്ടുണ്ട്. ഹോളിവുഡ് നടന്മാരായാലും അങ്ങനെ തന്നെ പറയും. അതുകൊണ്ടുതന്നെ ആളുകൾ വരികയുമില്ല. പക്ഷേ ഇന്ത്യൻ അഭിനേതാക്കൾ ദയയുള്ളവരാണ്. കാരണം നമ്മൾ പല വംശങ്ങളിൽപ്പെട്ടവരാണ്', അദ്ദേഹം പറഞ്ഞു.