'ഇതാണോ നിങ്ങളുടെ ഫെമിനിസം?'; ദീപികയ്‌ക്കെതിരെ സംവിധായകൻ സന്ദീപ് വാങ്ക റെഡി
തൃപ്തി ദിമ്രിയാണ് ചിത്രത്തിലെ പുതിയ നായിക.
പ്രഭാസിനെ നായകനാക്കി സന്ദീപ് വാങ്ക റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്പിരിറ്റ്. പ്രഖ്യാപനം മുതൽ സിനിമ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. പ്രഖ്യാപന സമയം ദീപിക പദുക്കോൺ ആയിരുന്നു നായിക. എന്നാൽ നടി പ്രതിഫലം കൂട്ടി ചോദിച്ചെന്ന പേരിൽ ദീപികയെ ചിത്രത്തിൽ നിന്ന് മാറ്റുകയും മറ്റൊരു നടിയെ നായികയായി പരിഗണിക്കുകയും ചെയ്തിരുന്നു. തൃപ്തി ദിമ്രിയാണ് ചിത്രത്തിലെ പുതിയ നായിക.
നായികയെ മാറ്റിയതിന് പിന്നാലെ സിനിമയുടെ കഥ ബോളിവുഡ് സിനിമ സൈറ്റുകളിൽ പി ആർ വർക്കർമാരെ ഉപയോഗിച്ച് ദീപിക പ്രചരിപ്പിച്ചുവെന്ന ആരോപണം വന്നിരുന്നു. ഇതിന് പിന്നാലെ സംവിധായകൻ എക്സിൽ ഒരു പോസ്റ്റ് പങ്കുവയ്ക്കുകയും ചെയ്തു. ദീപികയുടെ പേരെടുത്ത് പറയാതെയാണ് സംവിധായകൻ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
'ഒരു ആർട്ടിസ്റ്റിനോട് ഒരു കഥ പറയുമ്പോൾ, ഞാൻ നൂറ് ശതമാനം അവരെ വിശ്വസിക്കും. കഥ വെളിപ്പെടുത്തരുതെന്ന ഒരു നോൺ ഡിസ്‌ക്ലോഷർ എഗ്രിമെന്റ് സംവിധായകനും അവരും തമ്മിൽ ഉണ്ട്. ഇത് ലംഘിച്ചതിലൂടെ അവർ എങ്ങനെയുള്ള ആളാണെന്ന് മനസിലാക്കുകയാണ്. പ്രായം കുറഞ്ഞ ഒരു നടനെ താഴെയിറക്കി എന്റെ കഥ ലീക്കാകുന്നതിലൂടെ എന്താണ് ഉദ്ദേശിക്കുന്നത്. ഇതാണോ നിങ്ങളുടെ ഫെമിനിസം?. ഒരു ഫിലിംമേക്കർ എന്ന നിലയിൽ, ഈ കഥയ്ക്കായി ഞാനൊരുപാട് വർഷം കഠിനാധ്വാനം ചെയ്തു. എനിക്ക് സിനിമയാണ് എല്ലാം. അത് നിങ്ങൾക്ക് മനസിലായില്ല, ഇനി ഒരിക്കലും മനസിലാക്കുകയുമില്ല'. - സന്ദീപ് എക്സിൽ കുറിച്ചു.
ഇതിന് പിന്നാലെ ദീപികയുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകളില്‍ വന്‍ സെെബര്‍ ആക്രമണമാണ് നടക്കുന്നത്. ദീപികയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്‍റുകളുമായി എത്തുന്നത്. ദീപികയാണ് കഥ പുറത്തുവിട്ടതെന്ന് അവരുടെ വിമർശകർ ആരോപിച്ചു. നടിക്കെതിരെ കടുത്ത സൈബർ ആക്രമണമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.
അതേസമയം, ദീപിക പദുക്കോണ്‍ പ്രതിഫലവും ജോലി സമയവുമായി ബന്ധപ്പെട്ട് ചില ആവശ്യങ്ങള്‍ മുന്നോട്ടുവെക്കുകയും ഇത് അംഗീകരിക്കാനാവില്ലെന്ന് സ്പിരിറ്റ് ടീം അറിയിക്കുകയും ചെയ്തുവെന്നാണ് വിവിധ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
ദിവസത്തില്‍ ആറ് മണിക്കൂര്‍ മാത്രം ഷൂട്ടിങ്, 20 കോടി പ്രതിഫലവും അതിന് പുറമെ സിനിമയുടെ ലാഭവിഹിതവും ദീപിക ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ താന്‍ തെലുങ്കില്‍ ഡയലോഗുകള്‍ പറയില്ല എന്നും നടി പറഞ്ഞതായും ഈ ഡിമാന്റുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കാണിച്ച് സംവിധായകന്‍ തന്നെയാണ് അവരെ ഒഴിവാക്കാനുള്ള തീരുമാനമെടുത്തതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.