ഒരുകാലത്ത് ബോളിവുഡിൽ ഏറെ ഓളം സൃഷ്ടിച്ച നടനാണ് ഷാഹിദ് കപൂർ. പല അഭിമുഖങ്ങളിലും ബോളിവുഡിലെ മറ്റ് താരങ്ങളിൽ നിന്ന് നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെക്കുറിച്ച് ഷാഹിദ് തുറന്നു പറഞ്ഞിട്ടുണ്ട്. മുൻപൊരിക്കൽ, പേരെടുത്തു പറഞ്ഞില്ലെങ്കിലും, പദ്മാവത് എന്ന ചിത്രത്തിൽ അനുഭവിച്ചപ്പോൾ ഉണ്ടായ ദുരനുഭവങ്ങൾ കുറിച്ച് ഷാഹിദ് കപൂർ ഒരു അഭിമുഖത്തിൽ സംസാരിച്ചിരുന്നു. പരോക്ഷമായി തന്റെ സഹ താരങ്ങളായ രൺവീർ സിംഗിനെയും ദീപിക പദുക്കോണിനെയും നടൻ വിമർശിക്കുകയും ചെയ്തു.
ഇത്തരക്കാരോടൊപ്പം ഇനി അഭിനയിക്കില്ല എന്ന തീരുമാനം ഈ ചിത്രത്തിന് ശേഷമാണ് താൻ എടുത്തതെന്നും ഷാഹിദ് പറഞ്ഞു. മുൻപ്, പ്രശസ്ത ജേർണലിസ്റ്റ് അനുപമ ചോപ്രയുമായുള്ള ഒരു സംഭാഷണത്തിനിടെ, തന്റെ അഭിനയ ജീവിതത്തിൽ ഒട്ടും സംതൃപ്‌തി തരാതിരുന്ന ഒരു വലിയ ചിത്രത്തെക്കുറിച്ച് ഷാഹിദ് കപൂർ പേരെടുത്തു പറയാതെ സംസാരിച്ചു. പിന്നീട് മറ്റൊരു അഭിമുഖത്തിൽ വ്യാജ പി.ആർ നടത്തുന്ന ദമ്പതികളെക്കുറിച്ച് കൂടി നടൻ പേരെടുത്തു പറയാതെ തുറന്നടിച്ചപ്പോൾ, ഷാഹിദ് പരിഹസിച്ചത് ദീപിക പദുക്കോണിനെയും രൺവീർ സിങ്ങിനെയും ആണെന്ന് സോഷ്യൽ മീഡിയ കണ്ടെത്തി.
'ഒരു കാര്യം ഞാൻ പഠിച്ചു, പക്ഷെ അത് എവിടെ നിന്നാണെന്ന് ഞാൻ പറയില്ല. ഞാൻ അത് പഠിച്ചത് ഒരു വലിയ ചിത്രത്തിൽ അഭിനയിച്ചപ്പോഴാണ്. ഏതു തരം ആളുകളോടൊപ്പമാണ് ജോലി ചെയ്യേണ്ടത് എന്ന് ഞാൻ പഠിച്ചു. അവരുടെ ജോലിയിൽ അവരെത്ര കഴിവ് തെളിയിച്ചു എന്നതിൽ മാത്രമല്ല കാര്യം. പക്ഷെ വ്യക്തികൾ എന്ന നിലയിൽ അവർ എങ്ങിനെ ഉള്ളവരാണെന്നതിന് വലിയ പ്രാധാന്യം ഉണ്ട്. ഇത്തരം എനെർജിയുള്ള, ഇത്തരം വൈബ് തരുന്ന, ഇത്തരം വ്യക്തിത്വം ഉള്ള ആളുകളോടൊപ്പം ജോലി ചെയ്യില്ല എന്ന് ഞാൻ തീരുമാനമെടുത്തു.
ഏകദേശം ഒരു വര്ഷമെടുത്ത് ഈ ടീമിനോടൊപ്പം പ്രവർത്തിച്ചു. അത്രയും സമയം നെഗറ്റീവ് ആയ അന്തരീക്ഷത്തിൽ നിൽക്കുമ്പോൾ, അത് നമ്മുടെ മനസികനിലയെ വല്ലാതെ ബാധിക്കും. അതുകൊണ്ട് അത്തരം ആളുകളോടൊപ്പം ഇനി ജോലി ചെയ്യില്ലെന്ന് ഞാൻ തീരുമാനിക്കുകയായിരുന്നു', ഷാഹിദ് പറഞ്ഞു. ഇതോടെ ഷാഹിദ് ഉദ്ദേശിച്ചത് ദീപിക പദുകോണും രൺവീർ സിംഗും, സംവിധായകൻ സഞ്ജയ് ലീല ബൻസാലിയും ഉൾപ്പെടെ ഉള്ളവരെയാണെന്ന് സോഷ്യൽ മീഡിയ കണ്ടെത്തി.