'ഇതിലും ഭേദം മരിക്കുന്നതാണ്'; ധ്യാനിനോട് ശ്രീനിവാസന്റെ മറുപടി, ചിരിയടക്കാനാകാതെ സോഷ്യല്‍ മീഡിയ
ശ്രീനിവാസൻ ധ്യാനോട് പറഞ്ഞ ചില കാര്യമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.
നടന്‍ ധ്യാന്‍ ശ്രീനിവാസന്റെ സിനിമകളേക്കാള്‍ ആരാധകരുള്ളത് അദ്ദേഹത്തിന്റെ അഭിമുഖങ്ങള്‍ക്കാണ്. നർമത്തിൽ ചാലിച്ച ധ്യാനിന്റെ മറുപടികൾ സോഷ്യൽ മീഡിയകളിൽ ട്രെൻഡിങ് ആകാറുണ്ട്. ഉരുളയ്ക്ക് ഉപ്പേരി പോലെയുള്ള ധ്യാന്റെ കൗണ്ടറുകൾക്ക് ആർക്കും പിടിച്ച് നിൽക്കാൻ സാധിക്കില്ല. ശ്രീനിവാസമൊഴികെ. അത്തരത്തിൽ ശ്രീനിവാസൻ ധ്യാനോട് പറഞ്ഞ ചില കാര്യമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.
ഇപ്പോഴിതാ താനും അച്ഛന്‍ ശ്രീനിവാസനും തമ്മിലുള്ള രസകരമായൊരു സംഭാഷണത്തെക്കുറിച്ച് പറയുകയാണ് ധ്യാന്‍. ഒറിജിനല്‍സ് യൂട്യൂബ് ചാനലിന് നല്‍കിയൊരു അഭിമുഖത്തിലാണ് ധ്യാന്‍ ആ കഥ പറയുന്നത്. തന്റെ അടുത്തിറങ്ങിയൊരു സിനിമയോടുള്ള അച്ഛന്റെ പ്രതികരണമാണ് ധ്യാന്‍ പങ്കുവെക്കുന്നത്.
''കഴിഞ്ഞ ദിവസം എന്റെ ഒരു സിനിമ അച്ഛന്‍ ടിവിയില്‍ കണ്ടു. ഞാന്‍ ഷൂട്ട് കഴിഞ്ഞ് ചെന്നപ്പോള്‍ നിന്റെ ഒരു സിനിമ കണ്ടു, നിനക്കറിയില്ലേ ആ സിനിമ വര്‍ക്കാകില്ല, എന്തിനാണ് നിര്‍മാതാവ് ആ സിനിമയ്‌ക്കൊക്കെ കാശ് മുടുക്കുന്നത്? നിനക്കത് അറിയില്ലേ, എന്നിട്ടും നീയത് അവരോട് പറഞ്ഞില്ലേ എന്ന് ചോദിച്ചു. നമുക്കും ജീവിച്ചു പോകണ്ടേ എന്ന് ഞാന്‍ പറഞ്ഞു. ഇതിലും ഭേദം മരിക്കുന്നതാണ് എന്നായിരുന്നു അച്ഛന്റെ മറുപടി.'' ധ്യാന്‍ പറയുന്നു.
''തീര്‍ന്നില്ല. അമ്മയുടെ മീറ്റിംഗിന് വരുന്നില്ലേ എന്ന് ചോദിച്ചു. ഇല്ല, ആ സമയത്ത് നാട്ടിലുണ്ടാകില്ലെന്ന് ഞാന്‍ പറഞ്ഞു. അവശകലാകാരന്മാര്‍ക്ക് 5000 രൂപ വച്ച് കൊടുക്കുന്നുണ്ടെന്ന് കേട്ടു. എനിക്കത് കിട്ടും. പക്ഷെ എനിക്ക് വേണ്ട. നിനക്ക് വേണമെങ്കില്‍ വാങ്ങിച്ചു തരാം എന്നായിരുന്നു അച്ഛന്റെ മറുപടി. ഷൂട്ടിങ് കഴിഞ്ഞ് അഹങ്കാരത്തില്‍ വന്നിരിക്കുകയായിരുന്നു ഞാന്‍. ഞങ്ങളുടെ വീട്ടിലെ ഒരു സാധാരണ നിമിഷമാണിത്.'' എന്നും ധ്യാന്‍ പറയുന്നുണ്ട്.
ധ്യാനിന്റെ കഥ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. അഭിമുഖത്തില്‍ ധ്യാനിനൊപ്പം അനൂപ് മേനോന്‍, അസീസ് നെടുമങ്ങാട്, ഷീലു എബ്രഹാം, മേജര്‍ രവി എന്നിവരുമുണ്ടായിരുന്നു. ധ്യാനിന്റെ കഥയിലെ ശ്രീനിവാസന്റെ കൗണ്ടറുകള്‍ കേട്ട് ചിരി നിര്‍ത്താന്‍ പാടുപെടുകയായിരുന്നു കൂടെയുള്ളവര്‍. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണിപ്പോള്‍.