Mammootty 'മമ്മൂട്ടിക്ക് മറ്റുള്ളവരെപ്പോലെ ബേജാർ ഉണ്ടായിരുന്നില്ല, തലേന്ന് വിളിച്ചപ്പോൾ സംസാരിച്ചത് ക്യാമറയെ കുറിച്ച്': വി.കെ ശ്രീരാമൻ
ഇരുവരും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദത്തിന്റെ കൂടെ അടയാളമായിരുന്നു ശ്രീരാമന്റെ കുറിപ്പ്.
മമ്മൂട്ടി രോഗവിമുക്തനായി തിരികെ വരുന്നുവെന്ന വാര്‍ത്ത ഏറെ ആശ്വാസത്തോടെയാണ് മലയാളികൾ സ്വീകരിച്ചത്. ഈ വാര്‍ത്തയ്‌ക്കൊപ്പം തന്നെ വൈറലായി മാറിയതാണ് വി.കെ ശ്രീരാമന്റെ കുറിപ്പും. താന്‍ അവസാന ടെസ്റ്റും പാസായെന്ന കാര്യം മമ്മൂട്ടി വിളിച്ചു പറഞ്ഞതിനെക്കുറിച്ചായിരുന്നു ശ്രീരാമന്റെ പോസ്റ്റ്. ഇരുവരും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദത്തിന്റെ കൂടെ അടയാളമായിരുന്നു ശ്രീരാമന്റെ കുറിപ്പ്.
ഇപ്പോഴിതാ ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ അതേക്കുറിച്ച് സംസാരിക്കുകയാണ് വികെ ശ്രീരാമന്‍. രോഗാവസ്ഥയില്‍ ഒരിക്കല്‍ പോലും മമ്മൂട്ടിയ്ക്ക് ആത്മവിശ്വാസക്കുറവുണ്ടായിരുന്നില്ലെന്നാണ് ശ്രീരാമന്‍ പറയുന്നത്. അസുഖം ഭേദമായെന്ന് അറിയുന്നതിന്റെ തലേന്ന് വിളിച്ചപ്പോൾ പോലും പുതിയ ക്യാമറകളെ കുറിച്ചായിരുന്നു അദ്ദേഹം സംസാരിച്ചിരുന്നതെന്ന് ശ്രീരാമൻ പറയുന്നു.
'ഒരു നിമിഷം പോലും മൂപ്പരുടെ ആത്മവിശ്വാസം ചോര്‍ന്നു പോകുന്നുവെന്ന് എനിക്ക് തോന്നിയിട്ടില്ല. അതൊക്കെ വരും പോകും എന്ന ഭാവമായിരുന്നു. മറ്റുള്ളവരെപ്പോലെ ബേജറൊന്നും ഉണ്ടായിരുന്നില്ല. ചിലപ്പോള്‍ ഉണ്ടായിരുന്നിരിക്കാം, അഭിനയക്കാരന്‍ ആണല്ലോ ഇല്ലെന്ന് അഭിനയിച്ചതാകാം. എന്തായാലും അദ്ദേഹത്തിന്റെ വര്‍ത്തമാനത്തില്‍ എവിടെയെങ്കിലും അദ്ദേഹത്തിന്റെ ആശങ്കയുള്ളതായി എനിക്ക് തോന്നിയിട്ടില്ല.
ചെറിയൊരു സന്തോഷം അദ്ദേഹം പ്രകടിപ്പിക്കുന്നത് അവസാനത്തെ ടെസ്റ്റും പാസായെടാ എന്ന് പറയുമ്പോള്‍ മാത്രമാണ്. മിനിഞ്ഞാന്ന് ഒരു മണിക്കൂര്‍ സംസാരിച്ചപ്പോഴും നാളെയാണ് ലാസ്റ്റ് ടെസ്റ്റ് അതിലാണ് നമ്മള്‍ പൂര്‍ണരോഗ വിമുക്തനായി എന്ന് അറിയുക എന്ന് എന്നോട് പറഞ്ഞിട്ടില്ല. ഉത്കണ്ഠ ഉള്ള ഒരാളായിരുന്നുവെങ്കില്‍ ഇത്ര നേരം സംസാരിക്കുമ്പോള്‍ അത് പറഞ്ഞൂടേ. നിസ്‌കരിക്കുന്ന ആളാണ്. ദൈവത്തോട് പ്രാര്‍ത്ഥിക്കണം എന്നൊക്കെ പറയാമല്ലോ. ഒന്നും പറഞ്ഞില്ല. അതാണ് അദ്ദേഹത്തിന്റെ രീതി.
തലേദിവസവും തലേന്റെ തലേദിവസവും വിളിച്ച് സംസാരിച്ചിരുന്നു. വീട്ടില്‍ ഫ്രീയായി ഇരിക്കുന്നതിനാല്‍ ഇടയ്ക്ക് വിളിക്കുകയും പല കാര്യങ്ങളെപ്പറ്റിയും സംസാരിക്കുകയും ചെയ്യും. മിനിഞ്ഞാന്ന് സംസാരിച്ചത് ക്യാമറയെക്കുറിച്ചായിരുന്നു. ജര്‍മനിയിലും സ്വീഡനിലുമുണ്ടാക്കുന്ന ക്യാമറകളെക്കുറിച്ചൊക്കെ സംസാരിച്ചു.
രോഗത്തിന്റെ കാര്യങ്ങള്‍ അദ്ദേഹം പറയുമ്പോള്‍ കേള്‍ക്കുക മാത്രമേ ഞാന്‍ ചെയ്യാറുള്ളൂ. ആകാംഷ കാണിക്കാറില്ല. അതൊരു വിഷയമേയല്ല എന്ന മട്ടിലാണ്. അതൊന്നും ഒരു കാര്യമല്ല അദ്ദേഹം തിരിച്ചുവരും എന്നൊരു തോന്നല്‍ എനിക്കുണ്ടായിരുന്നു. ആ വിശ്വാസം ഉള്ളതിനാല്‍ ഞാനൊന്നും ചോദിക്കാറുണ്ടായിരുന്നില്ല. വിളിക്കുമ്പോള്‍ ഞാന്‍ ഓട്ടോറിക്ഷയിലാണ്.
ഞാന്‍ അവസാനത്തെ ടെസ്റ്റും പാസായെടാ എന്ന് പറഞ്ഞപ്പോള്‍ എന്റെ എക്‌സൈറ്റ്‌മെന്റ് കാണിക്കാനുള്ള വൈമുഖ്യത്തില്‍ നിങ്ങളൊക്കെ എന്നേ പാസായതാ, ഇതൊക്കെ നേരത്തേ അറിയാമെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ അദ്ദേഹം ഉദ്ദേശിച്ചത് കിട്ടാതെ വന്നു. നീ പടച്ചോന്‍ ആണല്ലോ എന്ന് പറഞ്ഞ് എന്നെ ചീത്തവിളിച്ചു. അത് എഴുതണം എന്ന് തോന്നി. ദൈവം രക്ഷിച്ചെന്നോ ആധുനിക വൈദ്യശാസ്ത്രം രക്ഷിച്ചുവെന്നൊക്കെയുള്ള പരമ്പരാഗത രീതി ഉപയോഗിക്കേണ്ടെന്ന് കരുതി. അതിത്ര ആപത്താകും എന്നു കരുതിയില്ല', വി.കെ ശ്രീരാമന്‍ പറയുന്നു.