സ്പിൻ നേരിടാൻ സഞ്ജു മിടുക്കൻ, അവസരം എന്തുകൊണ്ട് നൽകിയില്ലെന്ന് മനസിലാകുന്നില്ല, വിമർശിച്ച് അകാശ് ചോപ്രയും വരുൺ ആരോണും
ഹാര്‍ദ്ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍ എന്നിവരെല്ലാമാണ് സഞ്ജുവിന് മുന്‍പെ ബാറ്റിങ്ങിനെത്തിയത്.
ഏഷ്യാകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ സഞ്ജു സാംസണിന് ബാറ്റിങ്ങില്‍ അവസരം നല്‍കാതിരുന്ന ഇന്ത്യന്‍ തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരങ്ങളായ ആകാശ് ചോപ്രയും വരുണ്‍ ആരോണും. മത്സരത്തില്‍ ഇന്ത്യ അനായാസമായി വിജയിച്ചെങ്കിലും 11 ഓവറില്‍ 112/2 എന്ന നിലയില്‍ നിന്നിരുന്ന ഇന്ത്യയ്ക്ക് അവസാന 9 ഓവറില്‍ 56 റണ്‍സ് മാത്രമെ കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചുള്ളു. ശുഭ്മാന്‍ ഗില്‍ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ശിവം ദുബെ 2 റണ്‍സ് മാത്രം നേടി പുറത്താവുകയായിരുന്നു. ബംഗ്ലാദേശ് പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ സഞ്ജുവിന് അവസരം നല്‍കാമായിരുന്നിട്ടും ഹാര്‍ദ്ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍ എന്നിവരെല്ലാമാണ് സഞ്ജുവിന് മുന്‍പെ ബാറ്റിങ്ങിനെത്തിയത്.
മത്സരശേഷം ക്രിക്ബസില്‍ നടന്ന ചര്‍ച്ചയിലാണ് ആകാശ് ചോപ്രയും വരുണ്‍ ആരോണും ഇന്ത്യന്‍ തീരുമാനത്തെ വിമര്‍ശിച്ചത്. ഗില്ലും അഭിഷേകും നില്‍ക്കുമ്പോള്‍ പിച്ചില്‍ പ്രശ്‌നങ്ങളൊന്നും തോന്നിയില്ല. എന്നാല്‍ ഒരു വിക്കറ്റ് നഷ്ടപ്പെട്ടതിന് ശേഷം ബാറ്റിംഗ് ഓര്‍ഡറില്‍ ഇന്ത്യ വരുത്തിയ മാറ്റങ്ങള്‍ അസംബന്ധമായിരുന്നു. ആകാശ് ചോപ്ര പറഞ്ഞു. സ്പിന്നിനെതിരെ മികച്ച കളിക്കാരന്‍ എന്നതുകൊണ്ടാകും ശിവം ദുബെയ്ക്ക് സ്ഥാനക്കയറ്റമുണ്ടായത്. അതൊരു നല്ല തീരുമാനമായിരുന്നു. എന്നാല്‍ സഞ്ജുവും സ്പിന്നിനെതിരെ മികച്ച റെക്കോര്‍ഡുള്ള താരമാണ് ഒപ്പം ടോപ് ഓര്‍ഡറില്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്ന താരവും. അതിനാല്‍ തന്നെ സഞ്ജുവിന് അവസരം നല്‍കാതിരുന്നത് മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്. വരുണ്‍ ആരോണ്‍ പറഞ്ഞു.
അതേസമയം, സഞ്ജു സാംസണിനെ തുടര്‍ച്ചയായി പിന്നിലേക്ക് മാറ്റുന്ന ടീം മാനേജ്മെന്റിന്റെ നീക്കത്തിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ 3 സെഞ്ചുറികളുള്ള താരത്തെ ബാറ്റിങ്ങിനയക്കാതെ അക്ഷര്‍ പട്ടേലിനെ ബാറ്റിങ്ങിനയച്ച തീരുമാനം മനസിലാകുന്നില്ലെന്നും ഒരു ബാറ്ററെ വിശ്വാസത്തിലെടുക്കാതെയുള്ള ഇത്തരം തീരുമാനം ആ കളിക്കാരന്റെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നും വിമര്‍ശകര്‍ പറയുന്നു.