Publish Date: Fri, 02 Oct 2020 (14:15 IST)
Updated Date: Fri, 02 Oct 2020 (14:21 IST)
മുംബൈയുടെ ബാറ്റ്‌സ്മാൻമാരും ബൗളര്‍മാരും ഒരേപോലെ മികവ് പുലർത്തുന്ന കാഴ്ചയാണ് മുംബൈ ഇന്ത്യൻസ്-പഞ്ചാബ് ഐപിഎൽ മത്സരത്തിൽ കണ്ടത്. രോഹിതിന്റെ തന്ത്രങ്ങൾ ഗ്രൗണ്ടിൽ അക്ഷരാർത്ഥത്തിൽ ഫലം കണ്ടു. ബാറ്റിങ് നിര മികവ് പുലർത്തുകയും ബൗളിങ് നിരയെ തന്ത്രപരമായി ഉപയോഗപ്പെടുത്തുകയും ചെയ്തതോടെ നായകൻ രോഹിത് ശർമ്മ കയ്യടിയും പ്രശംസയും നേടുകയാണ്. കെ എൽ രാഹുൽ വിമർശനവും.
രോഹിത് ശർമ്മ വരുത്തിയ ബൗളിങ് ചെയ്‌ഞ്ചുകൾ തീർത്തും കുറ്റമറ്റതായിരുന്നു എന്ന് ആകാശ് ചോപ്ര പറയുന്നു. സര്‍ഫ്രാസിന് വേണ്ടി ഫീല്‍ഡ് സെറ്റ് ചെയ്തപ്പോള്‍ വിക്കറ്റ് കീപ്പറിന് പിന്നില്‍ രോഹിത് ഫീല്‍ഡറെ കൊണ്ടുവന്നത് മികച്ച നീക്കമായിരുന്നു. നായകൻ എന്ന നിലയിൽ രോഹിത് ശർമ കൂടുതൽ സ്മാർട്ട് ആവുകയാണ് എന്നും ആകാശ് ചോപ്ര പറയുന്നു.
രോഹിതിന്റെ ബൗളിങ് ചെയ്‌ഞ്ചുകളെ അഭിനന്ദിച്ച് സച്ചിൻ ടെൻഡുൽക്കറും രംഗത്തെത്തി. ബൗളിങ്ങിൽ മികച്ച പ്രകടനമാണ് മുംബൈ ഇന്ത്യൻസ് കാഴ്ചവച്ചത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നേടാനായി. രോഹിത് വരുത്തിയ ബൗളിങ് ചെയ്ഞ്ചുകൾ എനിയ്ക്ക് ഏറെ ഇഷ്ടെപ്പെട്ടു. സച്ചിൻ ട്വിറ്ററിൽ കുറിച്ചു. 20ആം ഓവറില്‍ ഹർദ്ദിക്കിനും പൊള്ളാര്‍ഡിനും എതിരെ ഓഫ് സ്പിന്നറെ ഇറക്കിയ രാഹുലിന്റെ നീക്കത്തെ സച്ചിന്‍ നേരത്തെ വിമര്‍ശിച്ചിരുന്നു.
ഷെല്‍ഡന്‍ കോട്രലിന് തന്റെ ക്വാട്ട രാഹുല്‍ ആദ്യം തന്നെ നല്‍കി തീര്‍ത്തതോടെയാണ് ഡെത്ത് ഓവറില്‍ പഞ്ചാബ് തളർന്നത്. മറ്റൊരു ബൗളറെയോ അല്ലെങ്കില്‍ ഓള്‍ റൗണ്ടറെയൊ ടീമിലേക്ക് പരിഗണിക്കേണ്ടി വരുമെന്നായിരുന്നു കളിയ്ക്ക് ശേഷം കെഎല്‍ രാഹുല്‍ പ്രതികരിച്ചത്. പഞ്ചാബിന്റെ ഡെത്ത് ഓവറിലെ പോരായ്മ മുതലെടുക്കുകയായിരുന്നു ലക്ഷ്യമെന്ന് രോഹിത് ശര്‍മയും പ്രതികരിച്ചിരുന്നു