Publish Date: Mon, 28 Dec 2020 (11:36 IST)
Updated Date: Mon, 28 Dec 2020 (11:39 IST)
പാട്‌ന: മകളുടെ അസുഖം ഭേദമാകാന്‍ സഹോദരന്റെ മകനെ നഡുറോഡിൽവച്ച് ബലി നൽകി ക്രൂരത. ജ്യോത്സ്യന്റെ നിർദേശത്തെ തുടർന്നാണ് 35 കാരനായ തുഫാനി യാധവ് ക്രൂര കൃത്യം നടത്തിയത്. സംഭവത്തിൽ തുഫാനി യാധവ്, ബന്ധു കാരു യാദവ് (22), ജോത്സ്യന്‍ ജനാര്‍ദന്‍ ഗിരി, തുഫാനിയുടെ അമ്മ കുന്ദി ദേവി (60) ഭാര്യ സിന്ദു ദേവി (31) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂത്ത സഹോദരന്റെ മകനായ സൗരഭ് എന്ന ഏഴുവയസുകാരനാണ് കൊല്ലപ്പെട്ടത്.
അടുത്തടുത്തായി രണ്ട് വീടുകളിലാണ് ഇവര്‍ താമസിച്ചിരുന്നത്. തുഫാനിക്ക് ആദ്യമുണ്ടായ കുഞ്ഞ് രണ്ട് മാസമായപ്പോള്‍ അസുഖം മൂലം മരിച്ചിരുന്നു. രണ്ടാമത്തെ കുട്ടിയ്ക്കും അസുഖം ബാധിച്ചതോടെ ഭാര്യയുടെ നിര്‍ബന്ധത്തിലാണ് ഇയാള്‍ ജോത്സ്യന്‍ ജനാര്‍ദന്‍ ഗിരിയെ കണ്ടത്. സൗരഭ് ആണ് കുടുംബത്തിൽ പ്രശ്നങ്ങൾക്ക് കാരണം എന്ന് ജ്യോത്സ്യൻ തുഫാനിയെ പറഞ്ഞു വിശ്വസിപ്പിയ്ക്കുകയായിരുന്നു. സൗരബിനെ ബലി നൽകിയാൽ കുട്ടിയുടെ അസുഖം മാറുമെന്നും ഇയാൾ തുഫാനിയോട് പറഞ്ഞു. തുടർന്ന് ഡിസംബര്‍ 22ന് റോഡില്‍ ആളുകള്‍ കണ്ടുനിൽക്കെ തുഫാനി സൗരബിനെ വാളുകൊണ്ട് വെട്ടി ബലി നൽകുകയായിരുന്നു. കൊലപാതകത്തിന് മുൻപ് തുഫാനി തന്റെ വീട്ടിൽ ചില കർമ്മങ്ങൾ നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച വാൾ പൊലീസ് കണ്ടെടുത്തു.