Publish Date: Sat, 12 Oct 2024 (16:15 IST)
Updated Date: Sat, 12 Oct 2024 (15:46 IST)
തിരുവനന്തപുരം : ഒൻപതു വയസുള്ള ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് കോടതി 12 വർഷത്തെ കഠിന തടവും 42000 രൂപാ പിഴയും ശിക്ഷ വിധിച്ചു. കാട്ടാക്കട അമ്പൂരി കോവില്ലൂർ കാരിക്കുഴി പറത്തി കാവുവിള കിഴക്കും കര വീട്ടിൽ ബിജുവിനെയാണ് കോടതി ശിക്ഷിച്ചത്.
2021 ഫെബ്രുവരി ആറിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ ഇളയച്ചൻ്റെ സുഹൃത്താണ് പ്രതി. ബന്ധു വീട്ടിൽ കളിച്ച ശേഷം വീട്ടിലെ ടെറസിൽ കൊ പ്ര വാരുന്നതിനിടെയായിരുന്നു വീട്ടിലെ നിത്യ സന്ദർശകനായിരുന്ന പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തി ഉപദ്രവിച്ചത്. പിതാവ് മരണപ്പെട്ട കുട്ടി അമ്മൂമ്മയ്ക്കൊപ്പം ആയിരുന്നു താമസം. കുട്ടി അമ്മുമ്മയോട് പ്രതി ഉപദ്രവിച്ച കാര്യം പറഞ്ഞു. തുടർന്നാണ് ബന്ധുക്കൾ സ്കൂളിലും നെയ്യാർ ഡാം പോലീസിലും പരാതി നൽകിയത്.
അന്നത്തെ ഇൻസ്പെക്ടർ ബിജോയ് യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കിയത്. കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ് രമേശ് കുമാറാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.