വീട്ടിൽ അവഗണന; ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്നു; പിതൃസഹോദര ഭാര്യ അറസ്റ്റില്‍
വീട്ടിൽ അവഗണന; ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്നു; പിതൃസഹോദര ഭാര്യ അറസ്റ്റില്‍
Publish Date: Wed, 24 Oct 2018 (11:25 IST)
Updated Date: Wed, 24 Oct 2018 (11:28 IST)
ഏഴ് മാസം പ്രായമുള്ള, തൊട്ടിലില്‍ കിടത്തിയിരുന്ന കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുട്ടിയുടെ പിതൃ സഹോദരന്റെ ഭാര്യ ജസീല(26)യെ പൊലീസ് അറസ്‌റ്റുചെയ്‌തു. മുഹമ്മദലിയുടെയും ഷെമീനയുടെയും മകളായ ഫാത്തിമയെയാണ് കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
കുട്ടിയെ തൊട്ടിലിൽ നിന്ന് എടുത്തു കൊണ്ടുപോയി കിണറ്റിൽ ഇട്ടതാണെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
കുട്ടിയുടെ അമ്മയോടുള്ള എതിര്‍പ്പും വീട്ടില്‍ നേരിടേണ്ടി വന്ന അവഗണനയുമാണ് കൊലപാതകത്തിന് പിന്നെലെന്ന് പ്രതി കുറ്റസമ്മതം നടത്തി.
കുഞ്ഞിനെ പാലുകൊടുത്ത് ഉറക്കിയ ശേഷം ഷെമീന കുളിക്കാന്‍ പോയ സമയത്താണ് ജസീല കൃത്യം നടത്തിയത്. എന്നാൽ, കുട്ടിയെക്കാണാതെ ഷെമീന കരഞ്ഞു നിലവിളിച്ചപ്പോള്‍ ജസീല തന്നെയാണ് കുട്ടി കിണറ്റില്‍ വീണ് കിടക്കുന്നുണ്ടെന്ന് അവരെ അറിയിച്ചതും.
അടുക്കളയില്‍ പാചകത്തിലായിരുന്ന പ്രതി കിണറ്റില്‍ നിന്ന് വെള്ളമെടുക്കാന്‍ പോയപ്പോഴാണ് കുട്ടിയെ കണ്ടതെന്ന് ഷെമീനയോട് പറഞ്ഞു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് നടന്ന പോസ്റ്റ്മോര്‍ട്ടത്തില്‍ വെള്ളം അകത്ത് ചെന്നതാണ് മരണകാരണമെന്ന് തെളിഞ്ഞതോടെയാണ് ജസീലയെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തത്.
അതേസമയം, കേസ് വഴിതിരിച്ചുവിടുന്നതിനായി പുറത്തുനിന്നൊരാള്‍ വെള്ളം ചോദിച്ച് വീട്ടില്‍ എത്തിയെന്ന് പ്രതി പൊലീസുകാരോട് പറഞ്ഞിരുന്നെങ്കിലും ആ ശ്രമം പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു.