നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം കഴിക്കുമ്പോൾ ബാലയ്ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നുവെന്നും അവരുമായി നിയമപരമായി വിവാഹം കഴിഞ്ഞിരുന്നുവെന്നും എലിസബത്ത് വെളിപ്പെടുത്തുന്നു. ആ സ്ത്രീയുടെ ഫോൺ നമ്പർ ഫോണിൽ സേവ് ചെയ്തിരുന്നത് യുഎസ്എ പ്രോഗ്രാം എന്നായിരുന്നുവെന്നും എലിസബത്ത് ആരോപിക്കുന്നു. പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെയാണെന്ന് പറയും എന്നും എലിസബത്ത് പറയുന്നുണ്ട്.
എലിസബത്തിന്റെ വാക്കുകൾ:
2008-2009 കാലയളവിൽ ഇയാളുടെ ജീവിതത്തിൽ ഒരാൾ ഉണ്ട് എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. പക്ഷേ ഇപ്പോഴും അവരെ വിളിക്കുന്നുണ്ട്. ആദ്യമൊക്കെ അവരുടെ കോൾ വരുമ്പോൾ യുഎസ്എ പ്രോഗ്രാം എന്നാണ് ഫോണിൽ കാണിക്കുന്നത്. ഇതാരാണെന്ന് ചോദിക്കുമ്പോൾ പറയും അത് അമേരിക്കയിൽ കുറച്ച് പ്രോഗ്രാം ഒക്കെ ചെയ്തിട്ടുണ്ടായിരുന്നു, അവർ വിളിക്കുന്നതാണെന്ന്. എന്റെ മുമ്പിൽ വച്ച് ഫോൺ എടുക്കില്ല. പിന്നെ ഒരു തവണ കള്ള് കുടിച്ചിട്ട് ബോധമില്ലാത്ത സമയത്താണ് പലതും പറയുന്നത്. അന്ന് ഇവർ കല്യാണം കഴിച്ചിട്ടുണ്ടെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു.
അവരുമായി ഇഷ്ടത്തിലായിരുന്നുവെന്നും, പക്ഷേ ഒരു അമേരിക്കക്കാരൻ നല്ല കാശുകാരനെ കണ്ടപ്പോൾ തന്നെ ചതിച്ചിട്ട് പോയി, തനിക്ക് പഠിപ്പില്ലെന്ന് പറഞ്ഞിട്ട് ഇട്ടിട്ട് പോയി എന്ന് പറഞ്ഞ് ഭയങ്കര കരച്ചിലായിരുന്നു. അപ്പോൾ എനിക്കും വിഷമം തോന്നി. അതു മാത്രമല്ല ആത്മഹത്യ ചെയ്യാൻ നോക്കി, സ്വത്ത് തട്ടിക്കാൻ നോക്കി എന്നൊക്കെ പല ആരോപണങ്ങളും ആ പെണ്ണിനെ പറ്റി പറഞ്ഞിട്ടുണ്ട്. ഇതൊക്കെയായിട്ടും ഞാൻ വിട്ടു പോകുന്നതിന്റെ കുറച്ച് മുമ്പ് വരെ അവർ വിളിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അവരുമായി സ്ഥിരം ഫോണിൽ ബന്ധപ്പെടുന്നുണ്ടായിരുന്നു.
യുഎസ്എ പ്രോഗ്രാം എന്നാണ് അവരുടെ പേര് ഫോണിൽ സേവ് ചെയ്തു വച്ചിരിക്കുന്നത്. ഇങ്ങനെ ഒരു കഥാപാത്രം കൂടി ഇതിന്റെ ഉള്ളിൽ ഉണ്ടെന്ന് ഞാൻ അറിയാതെ പോയി. നിങ്ങൾക്ക് ആർക്കും അറിയാത്ത പല കഥാപാത്രങ്ങളും ഉണ്ട്, ഇതിന്റെ ഇടയിൽ. അവരൊന്നും ഇങ്ങനെ ഒരു ഭാര്യയായി പുറത്തേക്ക് വരുന്നില്ല എന്നേ ഉള്ളൂ, ആരും പറയില്ല. എല്ലാവരും പേടിച്ച് മിണ്ടാതിരിക്കുന്നതാണ്. ഞാനും പേടിച്ചിട്ട് കുറെ നാൾ മിണ്ടാതെ ഇരുന്നതാണ്. ഇപ്പോൾ അയാൾ പുതിയ ജീവിതം തുടങ്ങിയപ്പോൾ എന്നെ വെറുപ്പിക്കാൻ തുടങ്ങി.
എനിക്കെതിരെ വൃത്തികെട്ട രീതിയിൽ മെസ്സേജുകളും കമന്റുകളും അഭിപ്രായങ്ങളും വരുമ്പോൾ അതൊക്കെ ഡിലീറ്റ് ചെയ്ത് കളയുകയായിരുന്നു ചെയ്തിരുന്നത്. പക്ഷേ വീണ്ടും ചെയ്യുമ്പോൾ ഇനിയും ഇതൊക്കെ കണ്ടുകൊണ്ടു മിണ്ടാതെ ഇരിക്കാൻ പറ്റില്ലെന്ന് കരുതി. എനിക്ക് ഇതിൽ നീതി കിട്ടാതിരുന്നാലും കിട്ടിയാലും എനിക്ക് കുഴപ്പമില്ല, നീതി കിട്ടണം എന്ന് തന്നെ ആണ് ആഗ്രഹം പക്ഷേ പ്രതീക്ഷയില്ല. ഒരാൾ ഇങ്ങനെ ഒക്കെ വന്നു പറഞ്ഞിട്ടും നീതി കിട്ടുന്നില്ല എങ്കിൽ എന്തായിരിക്കും കാരണം എന്ന് എല്ലാവരും മനസ്സിലാക്കിയാൽ മതി.
പ്രായമായ സ്ത്രീകളെ ബെഡ്‌റൂമിലേക്ക് വിളിച്ച് കയറ്റി കതക് അടക്കുന്നൊരു സംഭവം ഉണ്ട്. കാര്യം ചോദിച്ചാൽ താൻ അമ്മയെപ്പോലെ കാണുന്ന ആളുകൾ ആണെന്ന് പറയും. ഇതൊക്കെയാണ് അവിടെ നടക്കുന്നത്. അതേസമയം ചെകുത്താൻ കേസിലെ തോക്കിന്റെ വിഷയത്തിൽ പൊലീസുകാർ വീട്ടിൽ വന്നപ്പോൾ എന്നെ റൂമിലിട്ട് ലോക്ക് ചെയ്തിരുന്നു ഇയാൾ. ഞാൻ പുറത്തേക്ക് ഇറങ്ങിയാൽ ആരോടെങ്കിലും എന്തെങ്കിലും പറയുമെന്ന് കരുതിയാണ് ലോക്കാക്കി വച്ചത്. ഈ പ്രശ്‌നം കഴിഞ്ഞ് ഒന്നൊന്നര മാസം കഴിഞ്ഞാണ് ഞങ്ങൾ സെപ്പറേറ്റ് ആയത്. ഞങ്ങൾ ഏതാണ്ട് പിരിയും എന്ന ബോധ്യം ഉള്ളതുകൊണ്ടാകണം ചെകുത്താന്റെ വീട്ടിലേക്ക് എന്നെ കൂട്ടി പോയതും കേസിൽ പെടുത്താൻ ശ്രമിച്ചതും. അതും എനിക്ക് സംശയമുണ്ട്.
മിക്ക അഭിമുഖങ്ങളിലും എന്റെ ഭാര്യ ഒപ്പമുണ്ടായിരുന്നുവെന്ന് പറയും അതൊക്കെ ഒരു മറയാണ്. ഇയാളുടെ വീട്ടിൽ വരുന്ന ഒരു കസ്റ്റംസ് ഉദ്യോഗസ്ഥനെ ഇടയ്ക്ക് പൊലീസ് പിടിച്ചിരുന്നു. സത്യത്തിൽ എനിക്കും പേടിയുണ്ട്, ഇയാൾ വല്ല ഡ്രഗ്‌സും വച്ച് എന്നേയും ഇതുപോലെ പിടിപ്പിക്കുമോയെന്ന്. പുള്ളി ഇപ്പോൾ മിണ്ടാതെ ഇരിക്കുന്നതാണ്. അധികം വൈകാതെ അയാൾ പകരം വീട്ടും. ആരും ശ്രദ്ധിക്കാതെ ഇരിക്കുമ്പോഴാകും എനിക്ക് നേരെ ഉള്ള ആക്രമണം. ഞാൻ വല്ല വണ്ടിയും ഇടിച്ച് മരിച്ചാൽ പോലും ആളുകൾ അറിയില്ല.