തന്നെ മനപൂർവ്വം അപായപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ടെന്ന ആരോപണവുമായി നടൻ ബാലയുടെ മുൻഭാര്യ ഡോക്ടർ എലിസബത്ത് ഉദയൻ രംഗത്ത്. കാറിൽ യാത്ര ചെയ്യവേ മനഃപൂർവം ആരോ തന്റെ കാറിൽ മറ്റൊരു വണ്ടി കൊണ്ടുവന്ന് ഇടിച്ചുവെന്നും കാര്യം അന്വേഷിക്കാനായി വണ്ടി നിർത്തിയപ്പോൾ വീണ്ടും ഇടിച്ചെന്നുമാണ് എലിസബത്ത് പറയുന്നത്.
ബാലയ്‌ക്കെതിരെ നടത്തിവരുന്ന വെളിപ്പെടുത്തലിൽ, തന്നെ പിന്തുണച്ചെത്തിയ അമൃത സുരേഷിന്റെ സഹോദരി അഭിരാമിയെ പേരെടുത്ത് പറയാതെ എലിസബത്ത് വിമർശിക്കുകയും ചെയ്തു. തന്നെ ആരും സപ്പോർട്ട് ചെയ്യണമെന്നില്ല, താൻ അനുഭവിച്ചത് ഇനിയാരും അനുഭവിക്കരുത് എന്നും എലിസബത്ത് വ്യക്തമാക്കി. എലിസബത്ത് പങ്കുവച്ച പുതിയ വീഡിയോയിലാണ് ഇക്കാര്യം പറഞ്ഞത്.
എലിസബത്തിന്റെ വാക്കുകൾ:
ഇന്ന് ഞാൻ കാറിൽ വരുന്ന സമയത്ത് ഒരാൾ ഒരു വണ്ടി കൊണ്ട് വന്നു ഞങ്ങളുടെ വണ്ടിയിൽ ഇടിപ്പിച്ചു. ഇത് എന്നെ പേടിപ്പിക്കാൻ ആരെങ്കിലും ചെയ്തതാണോ എന്നൊന്നും അറിയില്ല. ഒരു തവണ ഇടിച്ചാൽ അറിയാതെ ചെയ്തതാണെന്ന് കരുതാം. ഇത് രണ്ട്-മൂന്ന് തവണ വന്നു ഇടിച്ചു. ഒരു തവണ ഇടിച്ചപ്പോൾ വണ്ടി നിർത്തി, ചോദിച്ചു കൊണ്ടിരുന്നപ്പോൾ വീണ്ടും ഇടിച്ചു, അത് കഴിഞ്ഞു മൂന്നാം തവണയും ഇടിച്ചു. ഇടിച്ചത് ക്ലോസ് റേഞ്ചിൽ ആയതുകൊണ്ടും അതൊരു ചെറിയ വണ്ടിയായത് കാരണവും ഞങ്ങളുടെ വണ്ടിക്ക് കാര്യമായ കുഴപ്പമൊന്നും സംഭവിച്ചില്ല. അയാളുടെ ബമ്പർ വന്നു ഞങ്ങളുടെ ടയറിന് മുകളിൽ ആണ് ഇടിച്ചത്. ഒന്നുകിൽ അയാൾ ബോധമില്ലാതെ ആണ് വണ്ടി ഓടിക്കുന്നത് അല്ലെങ്കിൽ അതൊരു ഭീഷണി തന്നെയാണ്. എന്തായാലും ഇങ്ങനെ ഒക്കെ സംഭവങ്ങൾ നടക്കുന്നുണ്ട് എന്ന് നിങ്ങളെ അറിയിക്കാൻ ആണ് ഞാൻ പറഞ്ഞത്.
അത് ഒരു ഭീഷണി ആണോ അതോ ഇത്രയും വണ്ടി ഓടിക്കാൻ അറിയാത്ത ആളാണോ വണ്ടി ഓടിക്കുന്നത് എന്ന് അറിയില്ല. മൂന്ന് തവണ സിംപിൾ ആയി വെറുതെ കൊണ്ട് വേറൊരു വണ്ടിയിൽ ഇടിക്കേണ്ട കാര്യമില്ല. എന്തായാലും എനിക്ക് കുഴപ്പമൊന്നും സംഭവിച്ചിട്ടില്ല ഞാൻ ഇതുവരെ സുരക്ഷിതയാണ്. കുറച്ച് ദിവസമായി കടുത്ത മാനസിക വിഷമത്തിൽ ആയത് കാരണം ആണ് വീഡിയോ ചെയ്യാതിരുന്നത്. ഞാൻ വീഡിയോ ചെയ്യുന്നത് എനിക്ക് നീതി കിട്ടും എന്ന് കരുതി അല്ല. മറിച്ച് ഞാൻ ചത്താലും ഇതൊക്കെ എല്ലാവരും അറിയണം എന്നുള്ളതു കൊണ്ടാണ്. എന്റെ വീഡിയോയ്ക്ക് സപ്പോർട്ട് ചെയ്തു വിഡിയോ ഇട്ട പലർക്കും ഭീഷണി വരികയും പലർക്കും കോപ്പിറൈറ്റ് സ്‌ട്രൈക്ക് കിട്ടുകയും ചെയ്തു എന്നറിഞ്ഞു, അതിൽ വലിയ വിഷമമുണ്ട്.
അയാളുടെ ഗസ്റ്റ് ഹൗസിന്റെ കാര്യം പറഞ്ഞു പലരും വിളിക്കുന്നുണ്ട്, അവർക്ക് ഗസ്റ്റ് ഹൗസിൽ നടന്ന പല കാര്യങ്ങളും അറിയാം എന്നൊക്കെ പറഞ്ഞുകൊണ്ട് ഈ ഫോൺ നമ്പറിൽ വിളിക്കൂ എന്ന് പറയുന്നുണ്ട്. എനിക്ക് ഒരു നമ്പറിലും വിളിക്കേണ്ട കാര്യമില്ല, എനിക്ക് പറയാനുള്ളത് പറഞ്ഞു, മറ്റുള്ളവർ എന്നെ പോലെ ഇതിൽ പെടരുത് എന്ന് അറിയിക്കാനാണ് ഞാൻ ഇതൊക്കെ വിളിച്ചു പറയുന്നത്. ചില ആൾക്കാർ പറയുന്നത് കണ്ടു, ഞങ്ങൾ 14 വർഷം അനുഭവിച്ചതാണ് ഇവർ രണ്ട് വർഷമേ അനുഭവിച്ചുള്ളൂ എന്ന്. രണ്ട് വർഷം അനുഭവിച്ചവർക്ക് ഇത്രയും സപ്പോർട്ട് കിട്ടുന്നുണ്ട്, 14 വർഷം അനുഭവിച്ചപ്പോൾ ആരും സപ്പോർട്ട് ചെയ്തില്ല എന്നൊക്കെ പറയുന്നുണ്ട്. എന്നെ ആരും സപ്പോർട്ട് ചെയ്യണം എന്ന് ഞാൻ ഞാൻ പറയുന്നില്ല. ഞാൻ അനുഭവിച്ചത് ഇനി വേറെ ആരും അനുഭവിക്കരുത്.
ഞാൻ എന്റെ കാര്യം നോക്കി മുന്നോട്ട് പോകുന്നുണ്ട്. എനിക്ക് ഡിപ്രഷൻ ഉണ്ട് അതിന് മരുന്ന് കഴിക്കുന്നുണ്ട്, ചെറിയ വിഷമങ്ങൾ ഒക്കെ ഉണ്ട് അല്ലാതെ വേറെ പ്രശ്‌നം ഒന്നും ഇല്ല. എന്നെ അല്ല അയാളെ ആണ് നിങ്ങൾ വിശ്വസിക്കുന്നതെങ്കിൽ അയാളുടെ കുഴിയിൽ പോയി ചാടിക്കോ. ഞാൻ ഒരു എംഡിക്ക് പഠിക്കുന്ന വിദ്യാർഥി ആണ് എനിക്ക് രാഷ്ട്രീയക്കാരുമായി ഒന്നും ബന്ധമില്ല. എന്റെ കുടുംബത്തെ നാണം കെടുത്തുന്ന പരിപാടികൾ നടക്കുന്നുണ്ട്, എന്റെ ജീവന് ഭീഷണി ഉണ്ട്, എനിക്ക് മാത്രം അല്ല എന്റെ കുടുംബാംഗങ്ങളുടെ ജീവനും ഭീഷണിയുണ്ട്. ഈ സപ്പോർട്ടിന്റെ കണക്കൊന്നും പറഞ്ഞ് എന്നെ ബുദ്ധിമുട്ടിക്കാൻ നോക്കണ്ട.
എന്നെ ആരും സപ്പോർട്ട് ചെയ്തില്ലെങ്കിലും സോഷ്യൽ മീഡിയ ഉള്ള കാലത്തോളം എന്നെ പൊലീസ് പിടിച്ചുകൊണ്ട് പോകുന്നത് വരെയും ഞാൻ പറഞ്ഞു കൊണ്ടിരിക്കും. ഇത്രനാളും ഒന്നും തുറന്നു പറയാതെ ഇരുന്നിട്ട് ഇപ്പോൾ സപ്പോർട്ടിന്റെ കാര്യം പറഞ്ഞു താരതമ്യം നടത്താൻ വരികയാണ്. ഒരു ഇര ന്യായമായത് വിളിച്ചു പറയുന്നു എന്ന് കാണുമ്പോൾ വേറൊരു ഇരയ്ക്ക് സന്തോഷം ആണ് തോന്നേണ്ടത്. എനിക്ക് മെസേജ് ചെയ്ത പല ഇരകളും ഉണ്ട്, വർഷങ്ങളായി ഒന്നും പറയാൻ കഴിയുന്നില്ല നിങ്ങൾ ഫൈറ്റ് ചെയ്യുന്നത് കാണുമ്പോൾ സന്തോഷം ഉണ്ട് എന്ന് പറഞ്ഞിട്ട്. നിങ്ങൾ ഇതിൽ ജയിക്കണം അതാണ് ഞങ്ങളുടെ ആഗ്രഹം, നിങ്ങൾ ഞങ്ങൾക്ക് പ്രചോദനം ആണ് എന്നൊക്കെ പറയുന്നത് കാണുമ്പൊൾ സന്തോഷം ഉണ്ട് അല്ലാതെ ജീവൻ കളഞ്ഞിട്ട് എനിക്ക് ഒന്നും നേടാനില്ല.