സാരി അഴിയുമെന്ന് ഞാന്‍, അതാണ് വേണ്ടതെന്ന് സംവിധായകന്‍; ദുരനുഭവം പറഞ്ഞ് ഹേമ മാലിനി
സിനിമയിൽ നേരിട്ട ദുരനുഭവത്തെ കുറിച്ച് ഹേമ മാലിനി
ഒരുകാലത്ത് ഇന്ത്യൻ സിനിമയിലെ ഒന്നാം നിര നായികമാരിൽ ഒരാളായിരുന്നു ഹേമ മാലിനി. ഇപ്പോള്‍ സിനിമയേക്കാള്‍ രാഷ്ട്രീയത്തിലാണ് ഹേമ മാലിനിയുടെ ശ്രദ്ധ. ബോളിവുഡ് ആണ് ഹേമ മാലിനിയെ ഇന്ന് കാണുന്ന ഹേമ മാലിനി ആക്കിയത്. എന്നാൽ, തുടക്കം തമിഴ് ചിത്രത്തിലൂടെയായിരുന്നു. 1963 ല്‍ പുറത്തിറങ്ങിയ ഇതു സത്യം എന്ന തമിഴ് ചിത്രമായിരുന്നു ഹേമ മാലിനിയുടെ അരങ്ങേറ്റ ചിത്രം.
അധികം വൈകാതെ ബോളിവുഡിലെത്തി. നായികയായി ആദ്യം അഭിനയിക്കുന്നത് 1968 ല്‍ സപ്‌നോ ക സൗദാഗര്‍ എന്ന സിനിമയിലാണ്. അധികം വൈകാതെ തിരക്കുള്ള നായികയായി ഹേമ മാറി. 1970 ല്‍ തും ഹസീന്‍ മേം ജവാന്‍ എന്ന സിനിമയില്‍ ധര്‍മ്മേന്ദ്രയ്‌ക്കൊപ്പം അഭിനയിച്ചു. ബോളിവുഡിലെ ഹിറ്റ് ജോഡിയുടെ പിറവിയായിരുന്നു അത്. 1980 ല്‍ ധര്‍മ്മേന്ദ്ര ഹേമയെ വിവാഹവും ചെയ്തു. വിവാഹ ശേഷവും ഹേമ മാലിനി അഭിനയം തുടർന്നു. കരിയറിൽ തനിക്കും ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് പറയുകയാണ് ഹേമ മാലിനി.
'സംവിധായകന് ഒരു സീന്‍ ഷൂട്ട് ചെയ്യണമായിരുന്നു. എന്നോട് സാരിയുടെ പിന്‍ അഴിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഞാനെപ്പോഴും സാരിക്ക് പിന്‍ കുത്തുമായിരുന്നു. പിന്‍ കുത്താതിരുന്നാല്‍ സാരിത്തുമ്പ് അഴിഞ്ഞ് പോകുമെന്ന് ഞാന്‍ പറഞ്ഞു. അതാണ് ഞങ്ങള്‍ക്ക് വേണ്ടതെന്നാണ് അദ്ദേഹം നല്‍കിയ മറുപടി', എന്നാണ് ഹേമ മാലിനി പറഞ്ഞത്.