നാടൻ വസ്ത്രം ധരിച്ചാൽ മാത്രമേ നല്ല സ്ത്രീയായി മാറൂ എന്നൊക്കെയുള്ള ചിന്താഗതി ഇപ്പോഴും വച്ചു പുലർത്തുന്ന ആളുകൾ ഉണ്ടെന്നത് തന്നെ ഞെട്ടിച്ചുവെന്ന് നടി ഹണി റോസ്. കുറച്ച് ഉത്കണ്ഠ കൂടുതൽ ഉണ്ടെങ്കിലും തന്നിൽ ഒരു പോരാളിയുണ്ട്. അതുകൊണ്ടാണ് ബോബി ചെമ്മണ്ണൂരിനെതിരെ കേസ് കൊടുക്കാൻ സാധിച്ചതും പോരാടാൻ തീരുമാനിച്ചതും എന്നാണ് ഹണി റോസ് പറയുന്നത്. മനോരമ ന്യൂസിന്റെ നേരെ ചൊവ്വയിലാണ് ഹണി റോസ് പ്രതികരിച്ചത്.
'എനിക്ക് കൈകാര്യം ചെയ്യാൻ പറ്റാത്ത അവസ്ഥ വന്നപ്പോഴാണ് ഇതിനെ നേരിടണം എന്ന തീരുമാനം എടുത്തത്. മനസമാധാനത്തോടെയും സന്തോഷത്തോടെയും ഇരിക്കാനുള്ള എല്ലാ സാഹചര്യവും എനിക്കുണ്ട്. എന്നിട്ട് പോലും മനസിന് ഭയങ്കര ബുദ്ധിമുട്ട്, ഡിപ്രഷന്റെ ഗുളിക കഴിക്കേണ്ടി വരുന്നു, ഇതിന്റെ കാരണം എന്തെന്ന് മനസിലാകുന്നില്ല. ഇതെല്ലാം നമ്മളെ ബാധിക്കുന്നു എന്നത് റിയാലിറ്റിയാണ്.
മാനിസകമായി ഭയങ്കര ബുദ്ധിമുട്ട് അനുഭവിച്ചു, ആ സമയങ്ങളിൽ മെന്റൽ സ്‌ട്രെസും ഭയങ്കരമായിരുന്നു. പുറത്തു കാണുമ്പോൾ എന്നെ ചിരിച്ച മുഖവുമായി നിങ്ങൾ കാണുമെങ്കിലും നിങ്ങൾ അറിയാത്തൊരു ബുദ്ധിമുട്ട് മാറി നിന്ന് നേരിടുന്നുണ്ട് എന്നത് റിയാലിറ്റിയായിരുന്നു. കുറച്ച് ഉത്കണ്ഠ കൂടുതലുള്ള ആളാണ് ഞാൻ. പക്ഷേ ഉള്ളിലൊരു പോരാളി കൂടി ഉണ്ട്.
അവസാനം ഇതിനെതിരെ പോരാടാൻ തീരുമാനിച്ചപ്പോൾ മനസിൽ നിന്നും വലിയൊരു ഭാരം ഇറക്കിവച്ചതു പോലെയായിരുന്നു. ആ മെന്റൽ സ്‌ട്രെസ് ഇപ്പോഴും ഉള്ളിൽ തന്നെയുണ്ട്. ഒരു വാക്കുകൊണ്ട് പോലും ആരെയും ഉപദ്രവിക്കണമെന്ന് ആഗ്രഹമില്ലാത്ത ആളാണ് ഞാൻ. നിവൃത്തികേട് കൊണ്ട് മുന്നോട്ടു പോയതാണ്. കേസിലെ നടപടികളിൽ പ്രത്യേകിച്ച് സന്തോഷവുമില്ല. ഒരു മുന്നറിയിപ്പ് കൊടുക്കുക എന്നതു മാത്രമായിരുന്നു ചിന്ത.
ഒരു വ്യക്തിയുടെ പേഴ്‌സനാലിറ്റിയോ സ്വഭാവമോ ഒന്നും അയാൾ ധരിച്ചിരിക്കുന്ന വസ്ത്രത്തിൽ നിന്നും മനസിലാക്കാൻ കഴിയില്ല. നിങ്ങൾ നാടൻ വസ്ത്രം ധരിച്ചാൽ മാത്രമേ നല്ല സ്ത്രീയായി മാറൂ എന്നൊക്കെയുള്ള ചിന്താഗതി ഇപ്പോഴും വച്ചു പുലർത്തുന്ന ആളുകൾ ഉണ്ടെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. ഭരണഘടന അനുശാസിക്കുന്ന രീതിയിലുള്ള വസ്ത്രം ധരിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും നമുക്കുണ്ട് എന്നാണ് ഹണി റോസ് പറയുന്നത്.