കാൻസർ ആണെന്നറിഞ്ഞപ്പോൾ താൻ തകർന്നുപോയെന്ന് നടൻ മണിയൻപിള്ള രാജു. തളർന്നുപോയ തന്നെ ജീവിതത്തിലേക്ക് തിരിച്ചു വരാൻ പ്രചോദനം നൽകിയത് മമ്മൂട്ടിയും മോഹൻലാലും അടങ്ങുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. കാൻസർ ആണെന്ന് പറഞ്ഞ് വിളിച്ചപ്പോൾ നീ ഫൈറ്റ് ചെയ്യണമെന്ന് പറഞ്ഞ് മമ്മൂട്ടി ഉപദേശിച്ചുവെന്നും അദ്ദേഹം നേരിൽ വന്നു കണ്ടുവെന്നും മണിയൻപിള്ള രാജു പറയുന്നു.
സുഖമില്ലാതെ കിടന്നപ്പോൾ മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള സുഹൃത്തുക്കൾ കാണാൻ വന്നിരുന്നു എന്നാണ് മണിയൻപിള്ള രാജു വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നത്. കാൻസർ ആണെന്ന് അറിഞ്ഞ നിമിഷം ഒരു സെക്കൻഡിൽ ഞാൻ തളർന്നുപോയി. ജീവിതം ഇവിടെ തീർന്നല്ലോ ഇനി എന്താ ചെയ്യാൻ പറ്റുക എന്ന് തോന്നി. മമ്മൂട്ടിയെ വിളിച്ച് കാര്യം പറഞ്ഞു. എടാ നീ ഫൈറ്റ് ചെയ്യണമെന്ന് മമ്മൂട്ടി പറഞ്ഞു. നമ്മളിവിടെ 200 കൊല്ലം ജീവിക്കാൻ വന്നവരൊന്നുമല്ല, നീ ഫൈറ്റ് ചെയ്യണം, സുഖമായി തിരിച്ചു വരണം. അങ്ങനെ ഒരു ഉപദേശം മമ്മൂട്ടിയിൽ നിന്ന് കിട്ടി.
സുഖമില്ലാതെ കിടന്നപ്പോൾ എന്നെ കാണാൻ കുറച്ച് സുഹൃത്തുക്കൾ വീട്ടിൽ വന്നിരുന്നു. മമ്മൂട്ടിയും മോഹൻലാലും എന്നെ കാണാൻ വന്നിരുന്നു. രണ്ടുപേരും വന്ന് കുറേനേരം വീട്ടിലിരുന്ന് ഒരുപാട് സംസാരിച്ച് ധൈര്യം പകർന്നിട്ടാണ് പോയത്. മോഹൻലാൽ ആണെങ്കിൽ ഒരു മിനിറ്റ് ഇരിക്കാൻ നേരമില്ലാത്ത ആളാണ്. മമ്മൂട്ടി ആണെങ്കിൽ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്ത് വരണം. ഇവർക്കൊക്കെ എന്നെ ഇത്രയും കാര്യമാണല്ലോ എന്ന് തോന്നി, വലിയ സന്തോഷമായി. ഗണേഷ് കുമാർ വന്നു, രഞ്ജിത്ത് വന്നു, അച്ചൻകുഞ്ഞ് ചേട്ടൻ അങ്ങനെ അഞ്ചാറു പേരേ എന്നെ കാണാൻ വന്നിട്ടുള്ളൂ. കാരണം ആരെയും കൂടുതൽ വീട്ടിലേക്ക് വരുത്തരുത് എന്ന് പറഞ്ഞിരുന്നു, ഇമ്മ്യൂണിറ്റി ഇല്ലാതെ ഇരിക്കുകയല്ലേ എന്നും അദ്ദേഹം ചോദിക്കുന്നു.