Publish Date: Wed, 27 Nov 2024 (20:02 IST)
Updated Date: Wed, 27 Nov 2024 (20:09 IST)
നയന്‍താര: ബിയോണ്ട് ദ ഫെയ്‌റി ടെയ്ല്‍ ഡോക്യുമെന്ററിയെ വിമര്‍ശിച്ച് നോവലിസ്റ്റ് ശോഭ ഡേ. വിവാഹ ഫൂട്ടേജ് പണം സമ്പാദിക്കാന്‍ ഉപയോഗിച്ചതിനായിരുന്നു ശോഭ നയന്‍താരയെ ആക്ഷേപിച്ചത്. ചിത്രത്തിന്റെ പ്രൊമോ കാണുന്നത് വരെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ മെഗാസ്റ്റാര്‍ പവറിനെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നു എന്നാണ് ശോഭ ഡേ കുറിച്ചിരിക്കുന്നത്.
'ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ മെഗാ പവറിനെ കുറിച്ച് നെറ്റ്ഫ്‌ലിക്‌സിലെ ബിയോണ്ട് ദ് ഫെയറിടെയ്‌ലിന്റെ പ്രമോ കാണുന്നത് വരെ ഞാന്‍ അറിഞ്ഞിരുന്നില്ല. വളരെ കഷ്ടപ്പെട്ടാണ് ഡോക്യുമെന്ററിയിലെ 45 മിനിറ്റ് വരെയെങ്കിലും ഞാന്‍ കണ്ടത്. നയന്‍താരയുടെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളിലേതെങ്കിലും എന്നെ ആ ആലസ്യത്തില്‍ നിന്ന് ഉണര്‍ത്തുമെന്ന് ഞാന്‍ കരുതി.
എന്തൊക്കെയായിരുന്നു.. നയന്‍സ് വശ്യതയോടെ, വ്യക്തമായി, കൃത്യമായി സംസാരിക്കുന്നു.. ബ്ലാ.. എന്ത് നാശമാണിത്. എന്തായാലും ഇതിന് പിന്നാലെ ബാക്കി താരങ്ങളും അവരുടെ വിവാഹ വിഡിയോ ദൃശ്യങ്ങള്‍ ഇതുപോലെ വിറ്റ് കാശാക്കിക്കോളും. അവര്‍ക്കിതിന് നല്ല പണം ലഭിച്ചിട്ടുണ്ടെന്ന് കരുതുന്നു', എന്നാണ് ശോഭ ഡേ കുറിച്ചിരിക്കുന്നത്.
അതേസമയം, ഡോക്യുമെന്ററിയില്‍ നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ നിന്നുള്ള മൂന്ന് സെക്കന്റ് ദൃശ്യം ഉപയോഗിച്ചതിന് ധനുഷ് 10 കോടി രൂപ ആവശ്യപ്പെട്ടത് നയന്‍താര സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയത് വന്‍ വിവാദമായിരുന്നു. നയന്‍താരയ്ക്ക് എതിരെ മദ്രാസ് ഹൈക്കോടതയില്‍ കേസ് നല്‍കിയിരിക്കുകയാണ് ധനുഷ് ഇപ്പോള്‍. നയൻസിന്റെ ഡോക്യുമെന്ററിക്ക് വൻ പ്രതികരണമാണ് ലഭിക്കുന്നത്.