കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നടൻ ഷൈൻ ടോം ചാക്കോയെ സന്ദര്ശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഷൈനിന്റെ പിതാവിന്റെ മരണം ഇതുവരെ അമ്മയെ അറിയിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. അതേസമയം ഷൈനിന്റെ പരിക്ക് ഗുരുതരമല്ലെന്നും ചെറിയ ശസ്ത്രക്രിയയുടെ ആവശ്യമേയുള്ളൂവെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. തമിഴ്‌നാട്ടിലെ ധര്‍മപുരിയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ഷൈനും അമ്മയും തൃശൂർ ആണ് ഇപ്പോൾ ചികിത്സയിൽ ഉള്ളത്.
ഇന്നലെയാണ് ധർമ്മപുരി കൊമ്പനഹള്ളിയിൽവെച്ച് ഷൈനും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. തെറ്റായ ദിശയിൽ വന്ന ലോറിയിലേക്ക് ഇവർ സഞ്ചരിച്ച കാർ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ഷൈനിൻ്റെ പിതാവ് ചാക്കോ മരിച്ചു. ഷൈനും അമ്മയ്ക്കും സഹോദരനും ഡ്രൈവർക്കും പരിക്ക് പറ്റിയിരുന്നു.
ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു ഷൈനും കുടുംബവും കൊച്ചിയിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര തിരിച്ചത്. ബെംഗളൂരുവിൽ ഷെെനിന്‍റെ ചികിത്സാർത്ഥമായിരുന്നു കുടുംബത്തിന്‍റെ യാത്ര. അതേസമയം ഷൈനിൻ്റെ പിതാവ് ചാക്കോയുടെ പൊതുദർശനം ഇന്ന് വൈകിട്ട് അഞ്ചു മണി മുതൽ മുണ്ടൂരിലെ വസതിയിൽ നടക്കും. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30 ന് തൃശൂർ മുണ്ടൂർ കർമല ൻ പള്ളിയിലാണ് നടക്കുക.