Ranjini Haridas v/s Jagathy Sreekumar: 'രഞ്ജിനിയെ ജഗതി ശ്രീകുമാർ അപമാനിച്ച ശേഷം വേദിക്ക് പിറകിൽ സംഭവിച്ചത്'
സമാനമായി ആങ്കർ രഞ്ജിനി ഹരിദാസിനെയും അവഹേളിച്ച് സംസാരിച്ചു.
വ്യക്തിജീവിതത്തിൽ പലപ്പോഴും വിവാദമായ പരാമർശങ്ങൾ നടത്തിയിട്ടുള്ള ആളാണ് കലാകാരൻ ജഗതി ശ്രീകുമാർ. ഒന്നിന് പിറകെ ഒന്നായി വിവാദ പ്രസ്താവനകൾ, സഹപ്രവർത്തകരോടുള്ള ദേഷ്യം, കേസുകൾ തുടങ്ങി നിരവധി സംഭവങ്ങൾ അദ്ദേഹത്തെ ചുറ്റിപ്പറ്റി സംഭവിച്ചിരുന്നു. ഒരിക്കൽ നടി നയൻതാരയെ മോശം ഭാഷയിൽ അധിക്ഷേപിച്ച് ജഗതി ശ്രീകുമാർ സംസാരിച്ചിരുന്നു. സമാനമായി ആങ്കർ രഞ്ജിനി ഹരിദാസിനെയും അവഹേളിച്ച് സംസാരിച്ചു.
മ്യൂസിക് റിയാലിറ്റി ഷോയുടെ ഫിനാലെ വേദിയിലാണ് സംഭവം നടന്നത്. രഞ്ജിനിയുടെ അവതരണം ശരിയല്ലെന്ന് പറഞ്ഞ് ജഗതി ശ്രീകുമാർ വേദിയിൽ വെച്ച് രഞ്ജിനിയെ അവഹേളിച്ച് സംസാരിച്ചു. ലൈവ് പരുപാടി ആയിരുന്നു. ആയിരക്കണക്കിന് ആളുകളുടെ മുൻപിൽ വെച്ചായിരുന്നു അത്. ജഗതിയുടെ വാക്കുകൾ കേട്ട് കാണികളിൽ പലരും കയ്യടിക്കുകയാണുണ്ടായത്. വേദിയിൽ ഒപ്പമുണ്ടായിരുന്നവരും ചിരിച്ചു.
അപ്രതീക്ഷിതമായ സംഭവത്തിൽ അപമാനിതയായെങ്കിലും പക്വതയോടെ രഞ്ജിനി ഈ സാഹചര്യം കൈകാര്യം ചെയ്തു. ഇതേക്കുറിച്ച് ഏഷ്യാനെറ്റിന്റെ ഭാഗമായിരുന്ന ഷംനാദ് പുതുശ്ശേരി സംപ്രേഷണ യോഗ്യമല്ലാത്ത കഥകൾ എന്ന പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. ജഗതിയോ രഞ്ജിനിയോ ആരായിരുന്നു ശരിയെന്ന അധ്യായത്തിലാണ് അദ്ദേഹം ആ സംഭവത്തെ കുറിച്ച് പരാമർശിച്ചിരിക്കുന്നത്.
'അതിഥിയായെത്തുന്നയാൾ ഈ വിധം ആങ്കറെ ആക്ഷേപിക്കുന്ന രംഗം അന്നോളം കേരളം കണ്ടിട്ടില്ല. പ്രോഗ്രാം ലെെവ് ആയിരുന്നു എന്നത് കൊണ്ട് തന്നെ എഡിറ്റ് ചെയ്ത് കളയാനും കഴിയുമായിരുന്നില്ല. രഞ്ജിനിയോട് കണ്ട് പഠിക്കാൻ ജഗതി പറഞ്ഞ നസ്രിയ അന്ന് അടിമുടി രഞ്ജിനിയെ അനുകരിക്കാനോ ശിഷ്യപ്പെടാനോ എപ്പോഴും പിന്നാലെ ഉണ്ടായിരുന്നു എന്നത് എനിക്ക് നേരിട്ടറിയുന്ന സത്യമാണ്. തന്നെ ആക്ഷേപിച്ച് ജഗതി കത്തിക്കയറുമ്പോൾ രഞ്ജിനി ആദ്യം ചിരിച്ച് കൊണ്ടിരുന്നു. പക്ഷെ ജഗതി വിടാൻ ഭാവമില്ലായിരുന്നു.
മറ്റ് വിഷയങ്ങളിൽ കറങ്ങിത്തിരിഞ്ഞ് വീണ്ടും രഞ്ജിനിയിലേക്ക് എത്തി. മനപ്പൂർവം എന്തോ വെെരാഗ്യം തീർക്കുന്നത് പോലെയായിരുന്നു ജഗതിയുടെ അന്നത്തെ പെരുമാറ്റം. ആദ്യാവസാനം ചിരിച്ച് കൊണ്ട് അന്ന് അതിഥികൾക്കിടയിൽ നിന്ന രഞ്ജിനി അന്ന് ആദ്യമായി വേദിയിൽ ഉള്ള് കൊണ്ട് തകർന്ന് നിന്നു. ആ സെഗ്മെന്റിന് ശേഷം വേദിക്ക് പുറകിലേക്ക് വന്ന രഞ്ജിനിയുടെ മുഖം ഞാൻ മാത്രമേ കണ്ടുള്ളൂ. രഞ്ജിനിയുടെ കണ്ണുകൾ അപ്പോൾ നിറഞ്ഞിരുന്നു.
എനിക്ക് മറുപടി പറയാൻ അറിയാത്തത് കൊണ്ടല്ല. ഞാൻ പറഞ്ഞാൽ അതുണ്ടാക്കുന്ന പ്രശ്നം എനിക്കറിയാം. പിന്നെ ഞാനും അങ്ങേരും ഒരുപോലെ ആകും, അതുകൊണ്ടാണ് ഞാൻ ഒന്നും മിണ്ടാഞ്ഞത് എന്ന് രഞ്ജിനി കലിപ്പിൽ എന്നോട് പറഞ്ഞ് കൊണ്ട് കയ്യിലെ പേപ്പർ വലിച്ചെറിഞ്ഞു. ആദരണീയനായ ആ കലാകാരൻ അന്നാ വേദിയിൽ കാണിച്ചത് അവിവേകമായിരുന്നു.
രഞ്ജിനിയെ വിമർശിക്കാനുള്ള വേദിയായിരുന്നില്ല അത്. രഞ്ജിനിയുമായി താരതമ്യത്തിന് പറ്റിയ അവതാരകയുമായിരുന്നില്ല നസ്രിയ' എന്നാണ് ഷംനാദിന്റെ പുസ്തകത്തിലെ പരാമർശം. ഏഷ്യാനെറ്റുൾപ്പെ പ്രമുഖ വിനോദ ചാനലുകളിൽ പ്രധാന പദവികളിൽ ഇരുന്നയാളാണ് ഷംനാദ് പുതുശ്ശേരി.