Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ക്യാൻസർ ബാധിച്ച ഭാര്യയെ നിഷ്‌കരുണം ഉപേക്ഷിച്ച ക്രൂരനെന്ന് കമൽ ഹാസനെ വിളിച്ചു; മരിക്കുമെന്ന് കരുതി 15 കോടിയോളം തട്ടിയ വിശ്വസ്തന്‍!'; ഗൗതമിയുടെ ജീവിതത്തിൽ സംഭവിച്ചത്

സിനിമയെ വെല്ലുന്നതാണ് ഗൗതമിയുടെ ജീവിതം.

'ക്യാൻസർ ബാധിച്ച ഭാര്യയെ നിഷ്‌കരുണം ഉപേക്ഷിച്ച ക്രൂരനെന്ന് കമൽ ഹാസനെ വിളിച്ചു; മരിക്കുമെന്ന് കരുതി 15 കോടിയോളം തട്ടിയ വിശ്വസ്തന്‍!'; ഗൗതമിയുടെ ജീവിതത്തിൽ സംഭവിച്ചത്

നിഹാരിക കെ.എസ്

, വ്യാഴം, 20 മാര്‍ച്ച് 2025 (16:22 IST)
സൗത്ത് ഇന്ത്യയിലെ എല്ലാ ഭാഷകളിലും അഭിനയിച്ചിട്ടുള്ള നടിമാരിൽ ഒരാളാണ് ഗൗതമി. സിനിമയെ വെല്ലുന്നതാണ് ഗൗതമിയുടെ ജീവിതം. ക്യാന്‍സര്‍ എന്ന മാഹാമാരിയെ പൊരുതി തോല്‍പ്പിച്ച് പലര്‍ക്കും പ്രചോദനമായി മാറിയിട്ടുണ്ട് ഗൗതമി. കമൽഹാസനുമൊത്തുള്ള വർഷങ്ങൾ നീണ്ട ബന്ധവും വേർപിരിയലും എല്ലാം വാർത്തയായിരുന്നു. 
 
ഇപ്പോഴിതാ ഗൗതമിയുടെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. നിനച്ചിരിക്കാത്ത നേരത്തുള്ള ക്യാൻസറും കുടുംബ ജീവിതത്തിലെ പാളിച്ചകളും മാത്രമല്ല കോടികളുടെ സാമ്പത്തിക തട്ടിപ്പിനും ഗൗതമി ഇരയായിരുന്നു. കമൽ ഹാസനുമായുള്ള ലിവ് ഇൻ ബന്ധവും അതിന് ശേഷമുള്ള വേർപിരിയലും ഒക്കെ അദ്ദേഹം എടുത്തു പറയുന്നുണ്ട്. 
 
ആലപ്പി അഷറഫ് പറയുന്നത് ഇങ്ങനെ;  
 
ഗൗതമിയുടെ ജീവിതം ഒരു പാഠപുസ്‌തകം തന്നെയാണ്. സിനിമാക്കാർ മാത്രമല്ല എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരുപാട് കാര്യങ്ങൾ ഇതിലുണ്ട്. ഒരുപാട് സുഖങ്ങളും സന്തോഷങ്ങളും അനുഭവിച്ച അവരുടെ കൗമാരകാലം, പിന്നെ സിനിമയിൽ കാലെടുത്ത് വച്ച യൗവന കാലം. കുടുംബ ജീവിതത്തിലേക്ക് കടക്കുമ്പോൾ അനുഭവിച്ച വേദനകൾ, ഒരു വർഷത്തോളം മാത്രം നീണ്ടുനിന്ന വിവാഹ ജീവിതം. അതിന്റെ ബാക്കി പാത്രമായി ലഭിച്ച ഒരു പെൺകുഞ്ഞ്. പിന്നീട് കമൽ ഹസനുമായി ഉണ്ടായ പ്രണയവും ലിവ് ഇൻ ടുഗെദർ ജീവിതവും. അവിടേക്ക് ഇടിത്തീ പോലെ വന്നുവീണ ക്യാൻസർ എന്ന മാരകരോഗം. പ്രതീക്ഷയോടെ മുന്നോട്ട് പോയികൊണ്ടിരുന്ന കമൽ ഹാസനുമായുള്ള ബന്ധവും തകർന്നടിയുന്നു. താൻ കഷ്‌ടപെട്ട് സമ്പാദിച്ച 15 കോടിയുടെ സ്വത്തുക്കൾ മറ്റൊരാൾ കൈക്കലാക്കുന്നു.
 
തല മൊട്ടയടിച്ച് ആശുപത്രിയിൽ നിന്ന് ലഭിച്ച നീല വസ്ത്രവും ധരിച്ച ഗൗതമിയുടെ ചിത്രം കണ്ടപ്പോൾ പലരും വിധിയെഴുതി ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്ന്. എന്നാൽ ഒരു ഫീനിക്‌സ് പക്ഷിയെ പോലെ എല്ലാത്തിനെയും അതിജീവിച്ച് അവർ പറന്നുയർന്നു. ഇതിൽ നിന്നൊക്കെയാണ് നമുക്ക് ഒരുപാട് പാഠങ്ങൾ പഠിക്കാനുള്ളത്. ആന്ധ്രാ സ്വദേശികളായ ഡോക്‌ടർ ദമ്പതികളുടെ മകളായിരുന്നു ഗൗതമി. ബന്ധുക്കൾ നിർമ്മിച്ച ചില സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്‌തെങ്കിലും സിനിമയിലേക്ക് ശരിക്കുള്ള കടന്നുവരവായി കണക്കാക്കുന്നത് ഗുരുഷ്യനിലൂടെ ആയിരുന്നു. ആ ചിത്രം വൻ ഹിറ്റായിരുന്നു. അതോടുകൂടി ഗൗതമി ഏറെ ശ്രദ്ധിക്കപ്പെട്ടു.
 
തുടർന്ന് അഭിനയിച്ച ചിത്രങ്ങൾ എല്ലാം ഹിറ്റായി. അങ്ങനെ അവർ ഒന്നാം നിര നായികയായി മാറി. തമിഴിൽ മാത്രമല്ല ഹിന്ദി, തെലുഗു, കന്നഡ, മലയാളം എന്നിങ്ങനെ എല്ലാ ഭാഷകളിലും അവർ വേഷമിട്ടു. മലയാളത്തിൽ പത്തോളം ചിത്രങ്ങളിൽ അവർ വേഷമിട്ടു. മോഹൻലാൽ നായകനായ ഹിസ് ഹൈനസ് അബ്‌ദുള്ള, മമ്മൂട്ടി നായകനായ ധ്രുവം, സുകൃതം, സുരേഷ് ഗോപിയുടെ ചുക്കാൻ, സാക്ഷ്യം, ജയറാമിന്റെ അയലത്തെ അദ്ദേഹം എന്നിവ ശ്രദ്ധിക്കപ്പെട്ടു. 
 
മലയാളത്തിലെ ദൃശ്യത്തിന്റെ റീമേക്ക് ആയ പാപനാശത്തിൽ അവർ കമൽ ഹാസനൊപ്പം അഭിനയിച്ചു. ഗൗതമി പാട്ട് രംഗത്തിൽ മാത്രം അഭിനയിച്ച് തരംഗമായത് 'ചിക്കുബുക്ക് ലൈലെ' ആയിരുന്നു. അന്ന് പുതുമുഖമായിരുന്ന ശങ്കർ ഗൗതമിക്ക് വീട്ടിലെത്തി പാട്ട് കേൾപ്പിച്ചു കൊടുത്തു. പിന്നീട് സമാനമായ വേഷങ്ങൾ കിട്ടിയെങ്കിലും അവർ അഭിനയിച്ചില്ല. 1998ൽ സന്ദീപ് ഭാട്യ എന്ന ബിസിനസുകാരനെ അവർ വിവാഹം ചെയ്‌തു. എന്നാൽ 1999ൽ തന്നെ ഈ ബന്ധം വേർപിരിഞ്ഞു. അതിൽ ജനിച്ച കുട്ടിയാണ് സുബ്ബലക്ഷ്‌മി. 
 
പിന്നീട് 2005 മുതൽ 2016 വരെ വിവാഹമെന്ന കരാർ ഇല്ലാതെ അവർ പരസ്‌പരം ജീവിച്ചു. ആ ജീവിതത്തിന് ഇടയിലാണ് അവർക്ക് ക്യാൻസർ പിടിപെടുന്നത്. കമൽ ഹാസനുമായി വേർപിരിയാൻ ഇടയായ കാരണം ഗൗതമി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ കമൽ ഹാസന്റെ രാഷ്ട്രീയ ജീവിതത്തിൽ അത് വലിയ തിരിച്ചടിയായി. ക്യാൻസർ ബാധിതയായ ഭാര്യയെ നിഷ്‌കരുണം ഉപേക്ഷിച്ച ക്രൂരൻ, അയാൾക്കെന്ത് ധാർമികത എന്നായിരുന്നു എതിർ കക്ഷികളുടെ പ്രചരണം. ഇതോടെ കമലിന്റെ എംഎംകെ എന്ന പാർട്ടി ഒരു സീറ്റ് പോലും നേടാതെ തിരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെടുകയായിരുന്നു.
 
ഗൗതമി ക്യാൻസർ രോഗിയാണെന്ന് അവർ തന്നെയാണ് കണ്ടെത്തിയത്. സ്‌തനാർബുദം ആയിരുന്നു ഗൗതമിക്ക്. അവർക്ക് വേദനയോ മറ്റ് ബുദ്ധിമുട്ടുകളോ ഒന്നും ഉണ്ടായിരുന്നില്ല. നമ്മുടെ എത്രയോ താരങ്ങൾ ഈ മഹാമാരിക്ക് മുൻപിൽ വീണിട്ടുണ്ട്. സത്യനും ശ്രീവിദ്യയും കവിയൂർ പൊന്നമ്മയും പിന്നെ അകാലത്തിൽ പൊലിഞ്ഞ ശരണ്യ ശശിയും ജിഷ്‌ണു രാഘവനും ഒക്കെ. നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ പൂർണമായും ഭേദമാക്കാൻ കഴിയുന്ന അസുഖമാണ് ഇതെന്ന സന്ദേശമാണ് ഗൗതമിയുടെ ലൈഫ് എഗെയ്ൻ ഫൗണ്ടേഷനിലൂടെ നൽകുന്നത്. 
 
അവരുടെ രോഗത്തിന്റെ ചികിത്സയ്ക്ക് ഇടയിൽ 15 കോടിയോളം വിലവരുന്ന വസ്‌തു തന്റെ വിശ്വസ്‌തന്റെ പേരിൽ പവർ ഓഫ് അറ്റോണി കൊടുത്തു. അയാൾ അത് തിരിമറി നടത്തി. ഒരുപക്ഷേ ഗൗതമി ചികിത്സ കഴിഞ്ഞ് ജീവനോടെ തിരിച്ചുവരില്ലെന്നായിരിക്കും അയാൾ കരുതിയത്. ഈ വസ്‌തു തിരികെ പിടിക്കുന്നതിനായി അവർ ഒരുപാട് ഇടങ്ങളിൽ കയറി ഇറങ്ങിയിരുന്നു. 
 
അപകട സമയത്ത് സഹായിച്ചില്ലെന്ന പേരിൽ ബിജെപിയുമായുള്ള രാഷ്ട്രീയ ബന്ധം അവർ ഉപേക്ഷിച്ചു. പിന്നീട് അവർ കോടതിയെ സമീപിക്കുകയും അവിടെ നിന്ന് നീതി കിട്ടുകയും ചെയ്‌തു. മലയാളിയായ ഒരു കുന്നംകുളത്ത് സ്വദേശിയും ഈ ക്രൈമിൽ ഉൾപ്പെട്ടിരുന്നു. തന്റെ മകളുടെ ഭാവി സുരക്ഷിതമാക്കാനുള്ള കരുതൽ ആയിരുന്നു അതെന്ന് ഗൗതമി പറയുന്നു. മകൾക്ക് പന്ത്രണ്ട് വയസ് മാത്രമുള്ളപ്പോൾ അസുഖത്തിന് ഇടയിലും അവർക്ക് മകൾക്ക് വേണ്ടി പോരാടാൻ തോന്നി. അവരുടെ ദൃഢനിശ്‌ചയവും കരളുറപ്പും അവർക്ക് ശക്തി പകർന്നു. ഗൗതമിയുടെ ഒറ്റയാൾ പോരാട്ടം വലിയ പാഠങ്ങളാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇതാ... മമ്മൂട്ടി ഇവിടെയുണ്ട്! നിറഞ്ഞ ചിരിയോടെയുള്ള പുതിയ ഫോട്ടോ വൈറൽ