Publish Date: Tue, 04 Jun 2019 (11:55 IST)
Updated Date: Tue, 04 Jun 2019 (11:58 IST)
സംസ്ഥാനത്ത് വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ് ഇക്കാര്യം വാർത്താസമ്മേളനത്തിലൂടെ അറിയിച്ചത്. പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽനിന്നാണ് ഇതുസംബന്ധിച്ച സ്ഥിരീകരണം ലഭിച്ചത്. എറണാകുളത്തെ ആസ്റ്റർ മെഡ്സിറ്റിയിലാണ് യുവാവ് ചികിത്സയിൽ കഴിയുന്നത്.
അതേസമയം, നിപ സംബന്ധിച്ച് പല വ്യാജവാർത്തകളും സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്. അത്തരത്തിൽ ഒന്നാണ് പനിയും തലവേദനയും വന്നാൽ അത് നിപയാണെന്ന് ഉറപ്പിക്കാമെന്ന വാർത്ത. എന്നാൽ, ഇതിൽ പൂർണമായും സത്യമില്ല. നിപയുടെ രോഗലക്ഷണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
എന്തൊക്കെയാണ് രോഗ ലക്ഷണങ്ങൾ നാലു മുതൽ പതിനെട്ട് ദിവസം വരെയാണ് ഇൻകുബേഷൻ പീരിയഡ്. അതായതു വൈറസ് ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാലും രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങാൻ ഇത്രയും ദിവസങ്ങൾ വേണ്ടി വരും . പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങൾ.
ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദി, ക്ഷീണം, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം .രോഗലക്ഷണങ്ങൾ ആരംഭിച്ച് ഒന്നുരണ്ടു ദിവസങ്ങൾക്കകം രോഗം ഗുരുതരമാകാൻ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസ്,ശ്വാസകോശങ്ങളെ ഗുരുതരമായി ബാധിക്കുന്ന ചില പ്രശ്ങ്ങൾ എന്നിവയുണ്ടാകാനും സാധ്യതയുണ്ട്.