ഭോപ്പാൽ: രാഹുൽ - പ്രിയങ്ക സ്‌നേഹപ്രകടനത്തെ അധിക്ഷേപിച്ച് മധ്യപ്രദേശിലെ ബിജെപി നേതാക്കാൾ. സഹോദരർ പരസ്യമായി ചുംബിക്കുന്നത് പാശ്ചാത്യരീതിയാണെന്ന് നഗരവികസനമന്ത്രി കൈലാഷ് വിജയ് വർഗീയ പരിഹസിച്ചിരുന്നു. ഈ പ്രസ്താവനയെ പരസ്യമായി പിന്തുണച്ച് മന്ത്രി വിജയ് ഷാ.
ഇരുവരുടെയും സ്‌നേഹപ്രകടനം ഇന്ത്യൻ സംസ്‌കാരത്തിന് ചേർന്നല്ലെന്ന് വിജയ് ഷാ പറഞ്ഞു. സംഭവത്തിൽ മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസും രംഗത്തുവന്നു. നേരത്തെയും അധിക്ഷേപകരമായ നിരവധി പരാമർശങ്ങൾ നടത്തിയ ബിജെപി നേതാവാണ് കൈലാഷ് വിജയ് വർഗീയ. ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് കേണൽ സോഫിയ ഖുറേഷിക്കെതിരെ നടത്തിയ പരാമർശങ്ങൾ ബിജെപിയെ തന്നെ വെട്ടിലാക്കിയിരുന്നു.
രണ്ട് ദിവസം മുൻപാണ് രാഹൂൽ - പ്രിയങ്ക സ്‌നേഹപ്രകടനത്തിനെതിരെ വർഗീയ രംഗത്തെത്തിയത്. ഇന്ന് മന്ത്രി വിജയ് ഷാ ഒരു പൊതുപരിപാടിക്കിടെ ഇതിനെ പരസ്യമായി പിന്തുണയ്ക്കുയായിരുന്നു.
'ഇത് നമ്മുടെ സംസ്‌കാരമല്ല; നമ്മുടെ ആചാരങ്ങളും പാരമ്പര്യങ്ങളും ഇതല്ല പഠിപ്പിക്കുന്നത്. അത് നിങ്ങളുടെ വീടിനകത്ത് പരിശീലിക്കുക, അല്ലാതെ പൊതുസ്ഥലങ്ങളിൽ വേണ്ട,' എന്ന് ഷാ പറഞ്ഞു. പ്രസംഗത്തിനിടെ സമീപത്തുണ്ടായിരുന്ന എംഎൽഎ കാഞ്ചൻ തൻവെയെ ചൂണ്ടിക്കാട്ടി ഷാ ഇങ്ങനെ പറഞ്ഞു: 'ഇവരും എന്റെ സ്വന്തം സഹോദരിയാണ്, അപ്പോൾ ഞാൻ ഇവരെ പരസ്യമായി ചുംബിക്കുമോ? ഇന്ത്യൻ സംസ്‌കാരവും നാഗരികതയും ഇതൊന്നും പഠിപ്പിക്കുന്നില്ല.' ഷാ പറഞ്ഞു.