Israel - Iran Conflict: ഇസ്രായേൽ ആക്രമണത്തിൽ ഇറാനിൽ 224 മരണം, ഇൻ്റലിജൻസ് മേധാവി കൊല്ലപ്പെട്ടു
ഇന്നലെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍ ഇന്റലിജന്‍സ് മേധാവി മുഹമ്മദ് കസേമിയും 2 ഉപമേധാവിമാരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ഇറാനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെ 224 പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍ ഇന്റലിജന്‍സ് മേധാവി മുഹമ്മദ് കസേമിയും 2 ഉപമേധാവിമാരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. 50 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് ഇറാനിലെ 80 കേന്ദ്രങ്ങളില്‍ അക്രമണം നടത്തിയതായി ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് പറഞ്ഞു.
മധ്യ വടക്കന്‍ ഇസ്രായേലിലെ വിവിധ പ്രദേശങ്ങളില്‍ ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈലാക്രമണത്തില്‍ 5 യുക്രെയ്ന്‍ സ്വദേശികളുള്‍പ്പടെ 10 പേര്‍ കൊല്ലപ്പെട്ടു. 200ലേറെ പേര്‍ക്ക് പരിക്കേറ്റു. ഇതോടെ ഇറാന്‍ ആക്രമണത്തില്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി. ഇസ്രായേല്‍ തുറമുഖ നഗരമായ ഫൈഫയില്‍ ശക്തമായ ആക്രമണമാണ് ഇറാന്‍ നടത്തിയത്. ഫൈഫയില്‍ വന്‍ തീപ്പിടുത്തമുണ്ടായതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
അതേസമയം ഇസ്രായേലില്‍ നിന്നും 2300 കിലോമീറ്റര്‍ അകലെ ഇറാന്റെ ഇന്ധന ടാങ്കര്‍ വിമാനം ഇസ്രായേല്‍ വ്യോമസേന തകര്‍ത്തതായി ഇസ്രായേല്‍ അവകാശപ്പെട്ടു. ആക്രമണം തുടര്‍ന്നാല്‍ ഇറാന്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി.