അതിർത്തിയിൽ ഇന്ത്യ വൃത്തിക്കെട്ട കളി കളിച്ചേക്കാം, താലിബാനോടും ഇന്ത്യയോടും യുദ്ധത്തിന് തയ്യാറെന്ന് പാകിസ്ഥാൻ
തീര്‍ച്ചയായും, അത് തള്ളികളയാനാവില്ല. അതിനുള്ള വലിയ സാധ്യതകളുണ്ടെന്നാണ് ആസിഫ് മറുപടി നല്‍കിയത്.
അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ താലിബാനുമായി സംഘര്‍ഷം തുടരുന്നതിനിടെ വിവാദ പ്രസ്താവനയുമായി പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാകാനുള്ള സാധ്യതയെകുറിച്ച് ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ ചോദ്യം ഉയര്‍ന്നപ്പോഴായിരുന്നു ആസിഫിന്റെ പ്രതികരണം.
അതിര്‍ത്തിയില്‍ ഇന്ത്യ വൃത്തിക്കെട്ട കളികള്‍ കളിക്കാന്‍ ശ്രമിക്കുമോ എന്ന ചോദ്യത്തിനോട് തീര്‍ച്ചയായും, അത് തള്ളികളയാനാവില്ല. അതിനുള്ള വലിയ സാധ്യതകളുണ്ടെന്നാണ് ആസിഫ് മറുപടി നല്‍കിയത്. എന്നാല്‍ ഇതിനെതിരെ പ്രതികരിക്കാനുള്ള തന്ത്രങ്ങള്‍ പാകിസ്ഥാന്‍ രൂപീകരിച്ചിട്ടുണ്ടെന്നും ഖ്വാജ ആസിഫ് പറഞ്ഞു. കാര്യങ്ങള്‍ എനിക്ക് പരസ്യമായി ചര്‍ച്ച ചെയ്യാനാകില്ല. പക്ഷേ ഏത് സാഹചര്യത്തെയും നേരിടാന്‍ പാകിസ്ഥാന്‍ തയ്യാറാണ്.രാജ്യത്ത് താമസിക്കുന്ന അഫ്ഗാനികള്‍ ഭീകരവാദമല്ലാതെ ഒന്നും പാകിസ്ഥാന് നല്‍കിയിട്ടില്ല. അഫ്ഗാനികള്‍ തിരികെ പോകണം. ആസിഫ് ആവശ്യപ്പെട്ടു.
കഴിഞ്ഞ 50 വര്‍ഷങ്ങള്‍ക്കിടെ അഫ്ഗാന്റെ എല്ലാ ഭരണാധികാരികളും പാകിസ്ഥാനില്‍ അഭയം തേടിയിട്ടുണ്ട്. പക്ഷേ അവരാരും പാകിസ്ഥാന്റെ സഹായം അംഗീകരിച്ചിട്ടില്ല. അവരില്‍ നിന്നും ഭീകരവാദമല്ലാതെ ഒന്നും പാകിസ്ഥാന് ലഭിച്ചിട്ടില്ല. ഈ ബന്ധങ്ങള്‍ കാരണം പാകിസ്ഥാന്റെ സമാധാനം നശിച്ചു. ഇപ്പോള്‍ സ്ഥിതി മെച്ചപ്പെടുമ്പോള്‍ എന്തുകൊണ്ടാണ് അവര്‍ തിരിച്ചുപോകാത്തത്. ഖ്വാജ ആസിഫ് ചോദിച്ചു.
വെടിനിര്‍ത്തല്‍ നിലനില്‍ക്കുമോ എന്നതില്‍ എനിക്ക് സംശയമുണ്ട്. താലിബാനെ മുന്നില്‍ നിര്‍ത്തി ഇന്ത്യ നിഴല്‍ യുദ്ധം നടത്തുകയാണ്. അഫ്ഗാന്‍ വിദേശകാര്യമന്ത്രി മുത്തഖി ഒരാഴ്ചത്തെ ഇന്ത്യ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തി. എന്ത് പദ്ധതിയാണ് അദ്ദേഹം കൊണ്ടുവന്നതെന്ന് കണ്ടറിയണം. ഖ്വാജ ആസിഫ് പറഞ്ഞു.