Publish Date: Sun, 16 Feb 2020 (16:33 IST)
Updated Date: Sun, 16 Feb 2020 (16:34 IST)
അമ്പലപ്പുഴയിൽ മൂന്ന് വയസുകാരൻ രണ്ടാനച്ഛന്‍റെ മർദ്ദനമേറ്റ് ഗുരുതരാവസ്ഥയിലായ സംഭവത്തിൽ വെളിപ്പെടുത്തലുമായി പൊലീസ്. അതീവ ഗുരുതരാവസ്ഥയിലായ കുട്ടി ഐസിയുവിൽ കഴിയുകയാണ്. കുട്ടിയുടെ ശരീരത്തിലും മുഖത്തും കാലിലും ഗുരുതര പരിക്കേറ്റിട്ടുണ്ട്.
അമ്മയും അവര്‍ പരിചയപ്പെട്ട യുവാവും ഒന്നിച്ചു താമസം തുടങ്ങിയതോടെ കുട്ടിയുടെ ജീവിതം ദുരിതപൂർണമാവുമയായിരുന്നു. യുവാവ് കുട്ടിയെ മര്‍ദിക്കുന്നതിനു അവന്റെ അമ്മ സാക്ഷിയായിരുന്നതായി പൊലീസ് പറയുന്നു. പതിവായി കുട്ടിയെ മര്‍ദിക്കുന്നതില്‍നിന്നു യുവതി അയാളെ വിലക്കിയതുമില്ല.
മൂന്നുമാസമായി വൈശാഖുമായി ഒരുമിച്ചുകഴിയുന്ന മോനിഷ പത്തനംതിട്ട സ്വദേശിയായ ആദ്യഭര്‍ത്താവിനെ ഉപേക്ഷിച്ചിരുന്നു. ഈ ബന്ധത്തില്‍ രണ്ടുകുട്ടികളുണ്ട്. പിന്നീട് ആറുവര്‍ഷം മുമ്പ് നീര്‍ക്കുന്നം സ്വദേശിയായ ബിജുവിനെ വിവാഹംചെയ്തു. ഈ വിവാഹത്തിലുള്ള കുഞ്ഞിനെയാണ് തല്ലിച്ചതച്ചത്. കഴിഞ്ഞ ദിവസവും മര്‍ദ്ദനം ഉണ്ടായപ്പോഴാണ് അയല്‍വാസികള്‍ വൈശാഖിനെ തടഞ്ഞത്.
പകലും രാത്രിയും ആ വീട്ടില്‍നിന്നു കുട്ടിയുടെ കരച്ചില്‍ കേട്ടിരുന്നതായി അയല്‍വാസികള്‍ പറയുന്നു.
ഒരുമാസം പഴക്കമുള്ള പാടുകള്‍ കുട്ടിയുടെ ശരീരത്തിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പതിവായി മദ്യപിക്കുന്ന വൈശാഖിന്റെ ഉപദ്രവം സഹിക്കാതെ ഭാര്യയും കുട്ടിയും ഇയാളെ ഉപേക്ഷിച്ച് പോയിരുന്നു. പിന്നീടാണ് ഇയാള്‍ മോനിഷയ്ക്കുമൊപ്പം താമസമാരംഭിച്ചത്.