സൈബർ തട്ടിപ്പിലൂടെ തൃശൂർ സ്വദേശിയുടെ ഒന്നരക്കോടി തട്ടിയ പ്രതികൾ പിടിയിൽ
കേസിനാസ്പദമായ സംഭവം നടന്നത് 2023 മാർച്ചിലായിരുന്നു.
Publish Date: Mon, 11 Aug 2025 (13:21 IST)
Updated Date: Mon, 11 Aug 2025 (13:00 IST)
തൃശൂർ: സൈബർ തട്ടിപ്പിലൂടെ തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശിയുടെ ഒന്നര കോടി രൂപയിലധികം തട്ടിയെടുത്ത മുംബൈ സ്വദേശികളായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ റൂറൽ സൈബർ പോലീസാണ് മുംബൈ സ്വദേശികളായ മുഹമ്മദ് ഹസ്സൻ ഹാനിഫ് സെയ്ദ് (23), അൻസാരി മുഹമ്മദ് സിംബാദ് ഹൈദർ (24) എന്നിവരെ പിടികൂടിയത്.
കേസിനാസ്പദമായ സംഭവം നടന്നത് 2023 മാർച്ചിലായിരുന്നു. നാപ്റ്റോൾ കമ്പനിയുടെ പേരിൽ ലഭിച്ച പാർസലിലെ ലക്കി ഡ്രോ സ്ക്രാച്ച് ആൻഡ് വിൻ കാർഡിൽ ഒരു മാരുതി സ്വിഫ്റ്റ് ഡിസൈർ കാറും 8,60,000 രൂപയും സമ്മാനമായി ലഭിച്ചതായി പരാതിക്കാരൻ്റെ ശ്രദ്ധയിൽപ്പെട്ടു. ഇത് വിശ്വസിച്ച ഇയാൾ പ്രതികൾ ആവശ്യപ്പെട്ടത് അനുസരിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ആധാർ, പാൻ' കാർഡ് എന്നിവ വാട്സാപ്പ് വഴി അയച്ചുകൊടുത്തു. തുടർന്ന് പ്രതികൾ പണം പിൻവലിക്കുകയും പിന്നീട് യാതൊരു വിവരവും ലഭിച്ചില്ല. തുടർന്നാണ് സൈബർ പോലീസിൽ പരാതി നൽകിയത്.