Publish Date: Wed, 05 Jan 2022 (15:38 IST)
Updated Date: Wed, 05 Jan 2022 (15:41 IST)
സംസ്ഥാന സർക്കാരിന്റെ സ്വപ്‌നപദ്ധതിയായ കെറെയിൽ പദ്ധതിക്കെതിരെ ഇ ശ്രീധരൻ. മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വസ്‌തുതകൾ മറച്ചുവെച്ചുകൊണ്ട് ചെലവ് ചുരുക്കി കാണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പദ്ധതി നടപ്പാക്കിയാൽ കേരളം വിഭജിക്കപ്പെടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. പദ്ധതി പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.
പദ്ധതി നിലവില്‍ വന്നാല്‍ കുട്ടനാടിന് സമാനമായ വെള്ളപ്പൊക്കം പദ്ധതി മേഖലകളിൽ ഉണ്ടാകും. നിലവിലെ എസ്റ്റിമേറ്റ് തുക കുറച്ചാണ് കാണിച്ചിരിക്കുന്നത്. പദ്ധതിയിൽ ഉടനീളം എണ്ണൂറോളം ആർ ഒ ബികൾ നിർമിക്കേണ്ടതായി വരും. ഇതിന് 16000 കോടി ചെലവ് വരും. ഇത് എസ്റ്റിമേറ്റിൽ ഇല്ല. ഇതോടെ കൂടുതൽ ഭൂമി ഏറ്റെടുക്കേണ്ടതായി വരും. അതിനുള്ള ചിലവ് കണക്കാക്കണം.
വൻകിട പദ്ധതികളുടെ ഡി പി ആർ പുറത്തു വിടാറില്ലെന്ന സർക്കാർ നിലപാട് ശരിയല്ല. പത്തോളം പദ്ധതികളുടെ ഡി പി ആർ താൻ തയാറാക്കിയതാണെന്നും അവയെല്ലാം പൊതു ജനങ്ങൾക്ക് ലഭ്യമാക്കിയിരുന്നെന്നും ഇ ശ്രീധരൻ കൂട്ടിച്ചേർത്തു.