Publish Date: Sat, 11 Feb 2023 (13:32 IST)
Updated Date: Sat, 11 Feb 2023 (13:34 IST)
മലപ്പുറം: ആറാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകനെ കോടതി മുപ്പത്തിയേഴര വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു. മഞ്ചേരി എളങ്കൂർ സ്വദേശി സുലൈമാൻ എന്ന 56 ക്കാരനെ തിരൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി സി.ആർ.ദിനേശ് ആണ് തടവ് ശിക്ഷയ്ക്ക് വിധിച്ചത്.
2015 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തടവ് ശിക്ഷയ്‌ക്കൊപ്പം എൺപതിനായിരം രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ 34 മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. പിഴ അടക്കുന്ന പക്ഷം ഇതിൽ എഴുപതിനായിരം രൂപ ഇരയായ കുട്ടിക്ക് നൽകണം.
പതിനൊന്നു വയസുള്ള കുട്ടിയെ പ്രതി നിർബന്ധിച്ചു പുക വലിപ്പിക്കുകയും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ചെയ്തു എന്നാണു കേസ്. വളാഞ്ചേരി പോലീസ് ഇൻസ്‌പെക്ടർമാരായ കെ.എം.സുലൈമാൻ, എം.കെ.ഷാജി എന്നിവരാണ് കേസ് അന്വേഷിച്ചത്.