ഹണിട്രാപ് : യുവാവിനു കാറും പണവും സ്വർണവും നഷ്ടപ്പെട്ടു
പരാതിയെ തുടര്‍ന്ന് കഴക്കൂട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരം : ഹണിട്രാപ്പിലൂടെ നടത്തിയ തട്ടിപ്പില്‍ യുവാവിനു കാറും സ്വര്‍ണ്ണവും പണവും മൊബൈല്‍ ഫോണുംനഷ്ടപ്പെട്ടു. കഴക്കൂട്ടത്തു വച്ചു നടന്ന സംഭവത്തില്‍ കാട്ടാക്കട മാറനല്ലൂര്‍ സ്വദേശി രാജ്ഭവനില്‍ അനുരാജിനാണ് കാറും പണവും നഷ്ടപ്പെട്ടത്.
രണ്ടാഴ്ച മുമ്പ് അനുരാജിനെ ഇന്‍സ്റ്റാഗ്രാമിലൂടെ ഒരു യുവതി പരിചയപ്പെട്ടിരുന്നു. ഈ യുവതി പിന്നീട് അനുരാജിനെ കഴക്കൂട്ടത്തേക്കു വിളിച്ചു വരുത്തി തട്ടിപ്പ് സംഘവുമായി ചേര്‍ന്ന് മര്‍ദ്ദിച്ച് ഭീഷണിപ്പെടുത്തിയാണ് കാറും പണവും തട്ടിയത്. കഴക്കൂട്ടത്തെത്തിയ അനുരാജിന്റെ കാറില്‍ യുവതി കയറിയപ്പോള്‍ തട്ടിപ്പു സംഘം ഇവരെ പിന്തുടര്‍ന്നു. ബൈപാസ് റോഡിലെ വിജനമായ സ്ഥലത്തു വച്ചു അനുരാജിന്റെ കാര്‍ വഴിയില്‍ തടഞ്ഞാണ് കഴുത്തില്‍ കത്തി വച്ചു ഭീഷണിപ്പെടുത്തി മര്‍ദ്ദിച്ച് കാറും മറ്റും തട്ടിയെടുത്തത്.
മര്‍ദ്ദനം സഹിക്കവയ്യാതെ അനുരാജ് ഓടി രക്ഷപ്പെട്ടതോടെ തട്ടിപ്പു സംഘം കാറും കാറില്‍ ഉണ്ടായിരുന്ന നാലു ലക്ഷം രൂപയും വില കൂടിയ മൊബൈല്‍ ഫോണം കാറുമായി കടന്നു കളഞ്ഞു. പരാതിയെ തുടര്‍ന്ന് കഴക്കൂട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.