Publish Date: Wed, 24 Jan 2018 (12:21 IST)
Updated Date: Wed, 24 Jan 2018 (12:24 IST)
യൂത്ത് കോണ്‍ഗ്രസിനെതിരെ പരിഹാസവുമായി നടനും നിര്‍മാതാവുമായ ജോയ് മാത്യു.
സഹോദരന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ശ്രീജിത്തിനെ കാണാനെത്തിയ രമേശ് ചെന്നിത്തലയെ ചോദ്യം ചെയ്തതിന്റെ പേരില്‍ ആന്‍ഡേഴ്സണ്‍ എന്ന യുവാവിനെ തല്ലിച്ചതച്ചതിനാണ് യൂത്ത് കോണ്‍ഗ്രസിനെതിരെ ജോയ് മാത്യു രംഗത്തെത്തിയത്. ഫാസിസം എന്ന വാക്ക് ഇടത് പക്ഷം പറയുമ്പോള്‍ അത് മനസ്സിലാക്കാമെന്നും എന്നാല്‍ ഇന്ദിരയുടെ അനുയായികള്‍ അതുപറയുമ്പോള്‍ ചിരിയാണു വരികയെന്നും ജോയ് മാത്യു ഫേസ്ബുക്കിലൂടെ പറഞ്ഞു.
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
ഫാസിസം എന്ന വാക്ക് ഇടത് പക്ഷം പറയുബോൾ അത് മനസ്സിലാക്കാം.
എന്നാൽ ഇന്ദിരയുടെ അനുയായികൾ അതുപറയുംബോൾ ചിരിയാണു വരിക.
അപ്പോഴാണു ഫാസിസം വന്നേ എന്നും
പറഞ്ഞ് ഒരു
പോത്തിനെ നടുറോട്ടിലിട്ട് അറുത്ത് മുറിച്ച് ശാപ്പിട്ടത് -
ഇപ്പോഴിതാ ആൻഡേഴ്സൺ എന്ന യുവാവിനെ വാരിയെല്ലും
കഴുത്തും തല്ലിപ്പൊട്ടിച്ചിരിക്കുന്നു-
കാരണം അയാൾ
പ്രതിപക്ഷ നേതാവിനോട് ചോദ്യങ്ങൾ ചോദിച്ചു എന്നതാണ്.
സ്വന്തം സഹോദരന്റെ ലോക്കപ്പ് മരണത്തെക്കുറിച്ച് സി ബി ഐ അന്വേഷണം വേണമെന്ന ആവശ്യവുമായി 770 ദിവസമായി സെക്രട്ടറിയേറ്റ് പടീക്കൽ സത്യഗ്രഹമിരിക്കുന്ന ശ്രീജിത്തിനു പിന്തുണയുമായി എത്തിയതായിരുന്നു ആൻഡേഴ്സൺ എന്ന യൂത്ത് കോൺഗ്രസ്സുകാരൻ-)
ജനങ്ങളുടെ ചോദ്യങ്ങൾക്ക് മുമ്പിൽ
പകച്ചു നിൽക്കുകയൊ ഓടിയൊളിക്കുകയോ ചേയ്യുന്ന അവസ്‌ഥ ഒരു രാഷ്ട്രീയക്കാരനെ സംബന്ധിച്ച് ഒരു ദുരന്തമാണ്.
അതിന്റെ പ്രതികാരം തീർക്കുന്നത്
പോത്തിനെ അറുത്ത് മുറിക്കുന്നപോലെ ഒരു പാവം ചെറുപ്പക്കാരനെ തല്ലിച്ചതച്ചാണോ?
(മനുഷ്യനായത്കൊണ്ട് അറുത്ത് തിന്നാൻ
പറ്റിയില്ല ; ഭാഗ്യം)
ആവിഷ്കാര സ്വാതന്ത്ര്യം എന്ന് ഘോരം ഘോരം നിലവിളിക്കുന്ന യൂത്ത് കോൺഗ്രസ്സിലെ ബുദ്ധിജീവികളായ
വിഷ്ണുനാഥന്മാർക്കും ഷാഫിമാർക്കും
ബൽറാമുമാർക്കും ഇക്കാര്യത്തിൽ എന്ത് പറയാനുണ്ട്?
ചരിത്രത്തെ മാറ്റിമറിച്ച മഹാന്മാരുടെ
അടിവസ്ത്രം തിരഞ്ഞ് സമയം കളയുന്നതിനുപകരം
സ്വന്തം നേതാക്കന്മാരെയും അവരുടെ അനുയായികളായ
പോത്തറപ്പന്മാരുടേയും വെള്ളപൂശിയ മേൽക്കുപ്പായത്തിനുള്ളിലെ ഫാസിസ്റ്റ് മനോഭാവം മാറ്റാൻ പറയുക-
ഇല്ലെങ്കിൽ ബലറാമന്മാർക്ക് മാത്രമല്ല വെള്ളതേച്ച പലർക്കും ആവിഷ്കാരം വെറും ആവി മാത്രമായി ഒതുക്കേണ്ടിവരും.
പോത്ത് അറവുകാർ ചെയ്ത തെറ്റിനു
ആൻഡേഴ്സനോട് മാപ്പ് പറയാനുള്ള അന്തസ്സെങ്കിലും യൂത്ത് കോൺഗ്രസ്സിലെ ബുദ്ധിജീവികൾ മാത്രുക കാണിക്കുക.