ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ ചെന്നിത്തല പരിഹസിച്ച് ഇറക്കിവിട്ടിരുന്നു; ചെന്നിത്തലയോട് സമരപ്പന്തലിൽ വെച്ച് 'പൊതുജനം' ചോദിച്ചത് സത്യമെന്ന് ശ്രീജിത്ത്
ഉമ്മൻചാണ്ടിയെ എപ്പോൾ വേണമെങ്കിലും കാണാമായിരുന്നു, പക്ഷേ പിണറായി വിജയനെ അങ്ങനെ പോയികാണാൻ കഴിയുന്നില്ല: ശ്രീജിത്ത്
Publish Date: Thu, 18 Jan 2018 (07:54 IST)
Updated Date: Thu, 18 Jan 2018 (07:56 IST)
ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് രമേശ് ചെന്നിത്തല തന്നെ പരിഹസിച്ച് ഇറക്കി വിട്ടിരുന്നെന്ന് ശ്രീജിത്ത്. മഴയൊന്നും കൊള്ളാതെ പൊടിയും അടിച്ച് കൊതുകു കടിയും കൊള്ളാൻ നിക്കാതെ നീ വീട്ടില്‍ പോ, ഞങ്ങള്‍ എന്താന്ന് വെച്ചാ ചെയ്യാം എന്ന് പരിഹാസ രീതിയില്‍ ചെന്നിത്തല തോളില്‍ തട്ടി പറഞ്ഞതായി ശ്രീജിത്ത് ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്കിൽ പറഞ്ഞു.
പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച സഹോദരന്റെ ഘാതകരെ ശിക്ഷിക്കണമെന്നാവശ്യപ്പെച്ച് സെക്രട്ടറിയേറ്റ് പടിക്കല്‍ 767ദിവസങ്ങളായി നിരാഹാരമിരിക്കുകയാണ് ശ്രീജിത്ത്. കള്ളക്കേസിൽ കുടുക്കിയായിരുന്നു ശ്രീജിത്തിന്റെ അനിയൻ ശ്രീജീവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷനിൽ വെച്ച് ശ്രീജീവ് ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.
യുഡിഎഫ് സർക്കാർ ഭരിച്ചിരുന്ന സമയത്ത് മിക്ക ദിവസങ്ങളിലും താന്‍ ഉമ്മന്‍ ചാണ്ടിസാറിനെയും ചെന്നിത്തല സാറിനെയും പോയി കാണുമായിരുന്നുവെന്ന് ശ്രീജിത്ത് പറയുന്നു. 'ചില ദിവസങ്ങളില്‍ ചെന്നിത്തല സാര്‍ കണി കാണുന്നത് എന്നെയായിരിക്കും. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും, ചെന്നിത്തലയെയും ഏതു സമയത്തും കാണാമായിരുന്നു എന്നാല്‍ ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെ നമുക്ക് അങ്ങനെ പോയികാണാന്‍ സാധിക്കുന്നില്ല' - ശ്രീജിത്ത് പറയുന്നു.
'നേരിൽ ചെന്ന് കണ്ടപ്പോൾ ചെന്നിത്തല പരിഹാസ രൂപേണ എന്നോട് സംസാരിച്ചു എന്നുള്ളത് സത്യമാണ്. എന്നാല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണം ഉദ്യോഗ തലത്തിലുള്ള പ്രശ്‌നമാണ്. സര്‍ക്കാരുകള്‍ തമ്മില്‍ ഒരു വ്യത്യാസവുമില്ല. പലപ്പോഴും പോലീസുകാര്‍ സമരസ്ഥലത്ത് വന്ന് വിരട്ടുമായിരുന്നു. എന്നാല്‍ ഞാന്‍ മരിക്കാന്‍ വരെ തയ്യാറായാണ് സമരത്തിനെത്തിയതെന്നും ശ്രീജിത്ത് പറഞ്ഞു.
ആരോഗ്യസ്ഥിതി മോശമായിട്ടും വെയിലും മഴയും കൊണ്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ കിടന്നിരുന്ന ശ്രീജിത്തിന് ഐക്യദാര്‍ഢ്യവുമായി നിരവധിപ്പേരാണ് കഴിഞ്ഞ ദിവസങ്ങളിലെത്തിയത്. കേസ് സിബിഐ അന്വേഷിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് ഗവർണറും ഉറപ്പ് നൽകിയിട്ടുണ്ട്.