Publish Date: Sun, 02 Jul 2023 (12:53 IST)
Updated Date: Sun, 02 Jul 2023 (12:47 IST)
കൊല്ലം: കൊട്ടാരക്കരയിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരന്റെ ആത്മഹത്യ സംബന്ധിച്ച് ദുരൂഹത എന്ന് ആരോപിച്ചു ബന്ധുക്കൾ രംഗത്തെത്തി. കോട്ടയം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ചെക്കിംഗ് ഇൻസ്‌പെക്ടർ കൊട്ടാരക്കര വിലങ്ങറ ഉഷാമന്ദിരത്തിൽ ബിജു കുമാർ ഒരാഴ്ച മുമ്പ് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടതുമായി ബന്ധപ്പെട്ടാണ് ഇത്. സംഭവം കൊലപാതകമാവാം എന്നാണു ആരോപണം.
കഴിഞ്ഞ ഇരുപത്തഞ്ചാം തീയതി രാവിലെയാണ് ബിജുകുമാറിനെ കുടുംബ വീടിനു സമീപം ആളൊഴിഞ്ഞ റബ്ബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കാലുകൾ തറയിൽ തൊട്ടുനിൽക്കുന്ന രീതിയിലായിരുന്നു മൃതദേഹം. ഇതിനൊപ്പം സമീപത്തു നിന്ന് ലഭിച്ച പാദരക്ഷകൾ ബിജുവിന്റേത് അല്ലായിരുന്നു എന്നുമാണ് വീട്ടുകാർ പറയുന്നത്. ഇതുമായി ബന്ധപ്പെട്ടു പോലീസ് നടത്തുന്ന അന്വേഷണം ഫലപ്രദമല്ലെന്നാണ് ഇവരുടെ പരാതി.
ബിജുകുമാറിന് ദിവസങ്ങൾക്ക് മുമ്പ് ബാങ്ക് വായ്പയായി പതിനൊന്നു ലക്ഷം രൂപ ലഭിച്ചിരുന്നു. ഇത് തട്ടിയെടുക്കാൻ ആരെങ്കിലും ശ്രമിച്ചതാകാം എന്നാണു ഭാര്യ സുമാദേവിയും ബന്ധുക്കളും പറയുന്നത്. കൊല്ലം റൂറൽ എസ്.പിക്ക് ഇതുമായി ബന്ധപ്പെട്ട പരാതി നൽകിയെങ്കിലും കാര്യമായി പോലീസ് അന്വേഷിക്കുന്നില്ല എന്നാണു ആരോപണം.