ഒഴിപ്പിക്കൽ നീളും?; ജില്ലാ ഭരണകൂടം നൽകിയത് ഒഴിവില്ലാത്ത അപ്പാർട്ട്‌മെന്റുകളുടെ പട്ടിക; താമസക്കാര്‍ ഒഴിയേണ്ട അവസാന തീയതി ഒക്ടോബർ 3
മാറിത്താമസിക്കാന്‍ ഫ്ളാറ്റുകള്‍ കണ്ടെത്തുന്നത് വൈകിയാല്‍ മൂന്നാം തീയതിക്കുള്ളില്‍ ഒഴിയാനാകില്ലെന്നും ഫ്ളാറ്റുടമകള്‍ അറിയിച്ചു.
Publish Date: Tue, 01 Oct 2019 (09:53 IST)
Updated Date: Tue, 01 Oct 2019 (09:55 IST)
മരട് ഫ്ളാറ്റ് സമുച്ചയങ്ങളില്‍ നിന്ന് താമസക്കാര്‍ ഈ മാസം മൂന്നിനകം ഒഴിയണം. സുപ്രീംകോടതി പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട മരടിലെ ഫ്ളാറ്റുകളില്‍ നിന്ന് താമസക്കാര്‍ ഒഴിഞ്ഞ് തുടങ്ങി. എന്നാല്‍ ജില്ലാ ഭരണകൂടം കണ്ടെത്തി നല്‍കിയ ഫ്ളാറ്റുകളില്‍ ഒഴിവില്ലെന്നാണ് ഫ്ളാറ്റുടമകളുടെ പരാതി.
മാറിത്താമസിക്കാന്‍ ഫ്ളാറ്റുകള്‍ കണ്ടെത്തുന്നത് വൈകിയാല്‍ മൂന്നാം തീയതിക്കുള്ളില്‍ ഒഴിയാനാകില്ലെന്നും ഫ്ളാറ്റുടമകള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഫ്ളാറ്റിലെത്തി ഉടമകളുമായി സംസാരിച്ച സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് മാറിത്താമസിക്കാനുള്ള ഫ്ളാറ്റുകളുടെ പുതിയ പട്ടിക തയ്യാറാക്കാന്‍ തഹസില്‍ദാറിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് പ്രകാരം പുതിയ പട്ടിക നഗരസഭ ഉടന്‍ ഫ്ളാറ്റുടമകള്‍ക്ക് കൈമാറും.
മരടിലെ താമസക്കാര്‍ക്കായി 521 ഫ്ളാറ്റുകളാണ് ജില്ലാ ഭരണകൂടം കണ്ടെത്തിയത്. ഫ്ളാറ്റുടമകള്‍ക്ക് നേരിട്ട് പോയി കണ്ട് ഏത് വേണമെന്ന് തീരുമാനിച്ച് അവിടേക്ക് മാറാമെന്നായിരുന്നു ജില്ലാഭരണകൂടത്തിന്റെ അറിയിപ്പ്. എന്നാല്‍ മാറിതാമസിക്കാനായി നല്‍കിയ ഫ്ളാറ്റുകളില്‍ ഒഴിവില്ലെന്ന് മരട് ഫ്ളാറ്റ് ഉടമകള്‍ ആരോപിക്കുന്നു.